

സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
വാഷിങ്ടൺ: സാധാരണ ആയുധ വിൽപനയ്ക്ക് ഉള്ള നടപടിക്രമങ്ങൾ എല്ലാം ഒഴിവാക്കി അടിയന്തര സാഹചര്യം പരിഗണിച്ച് ഇസ്രയേൽ, യുഎഇ,ഖത്തർ, കുവൈറ്റ് തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് 900 കോടി രൂപയുടെ ആയുധങ്ങൾ വിൽക്കാൻ ട്രംപ് ഭരണകൂടം അനുമതി നൽകി. ഇസ്രയേൽ, കുവൈറ്റ്, ഖത്തർ, യുഎഇ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങൾക്കാണ് ആയുധം വിൽക്കാൻ അനുമതിയായത്.
സാധാരണ കോൺഗ്രസ് പരിശോധന പ്രക്രിയ ഒഴിവാക്കി, അടിയന്തര സാഹചര്യത്തെ ചൂണ്ടിക്കാട്ടി വേഗത്തിൽ ആയുധങ്ങൾ കൈമാറാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അനുമതി നൽകിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.
വെടി വയ്പ് പ്രതിരോധ മിസൈലുകളും ലേസർ ഗൈഡൻസ് സംവിധാനങ്ങളും അടിയന്തരമായി കൈമാറുന്നതിനാണ് ഈ നടപടി. ഇസ്രയേലിന് ബിഎഇ സിസ്റ്റംസ് നിർമിക്കുന്നതിന് 10,000 അഡ്വാൻസ്ഡ് പ്രിസിഷൺ കിൽ വെപ്പൺ സിസ്റ്റം (എപികെഡബ്ല്യുഎസ്-11) നൽകുന്നതിനായുള്ള ഏകദേശം 992.4 മില്യൺ ഡോളറിന്‍റെ കരാറിന് അനുമതി നൽകി.
കുവൈറ്റിന് 2.5 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഇന്‍റിഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ അനുമതി നൽകി.
ഖത്തറിന് 4.01 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന പാട്രിയറ്റ് അഡ്വാൻസ്ഡ് കേപ്പബിലിറ്റി ജിഇഎം-ടി മിസൈലുകളും ഇന്‍റർസെപ്റ്ററുകളും ഉൾപ്പടെയുള്ള ഉപകരണങ്ങൾ വാങ്ങാൻ അനുമതി ലഭിച്ചു. ഇതു കൂടാതെ 992.4 മില്യൺ ഡോളറിന്‍റെ മറ്റൊരു കരാറും അംഗീകരിച്ചിട്ടുണ്ട്.
യുഎഇയ്ക്കും 147.6 മില്യൺ ഡോളർ വരെ വിലയുള്ള അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റം സംവിധാനങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. ഈ എല്ലാ ഇടപാടുകളിലും അടിയന്തര സാഹചര്യം നിലനിൽക്കുന്നതിനാൽ ഉടൻ ആയുധ വിൽപന ആവശ്യമാണെന്ന് റൂബിയോ വിശദീകരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ഇത് അമെരിക്കയുടെ ദേശീയ സുരക്ഷാതാൽപര്യങ്ങൾക്ക് അനുകൂലമാണെന്നും വ്യക്തമാക്കി.
സാധാരണയായി അമെരിക്ക ഇത്തരത്തിലുള്ള ആയുധ വിൽപനകൾ കോൺഗ്രസ് പരിശോധനകൾക്ക് വിധേയമായേ നടക്കാറുള്ളു. എന്നാൽ ഈ സാഹചര്യത്തിൽ അത് ഒഴിവാക്കി വേഗത്തിലാക്കിയിരിക്കുകയാണ്. മാർച്ചിലും യുഎസ് പശ്ചിമേഷ്യൻ കൂട്ടാളികൾക്ക് സമാനമായ അടിയന്തര ആയുധ വിൽപനയ്ക്ക് അനുമതി നൽകിയിരുന്നു.