

കടലാസിലൊതുങ്ങി ഇസ്രയേൽ-ലെബനൻ കരാർ
ബെയ്റൂട്ട് : ഇസ്രേയലും ലെബനനും തമ്മിൽ യുഎസ് മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർഇപ്പോഴും വെറും പ്രഖ്യാപനമായി തുടരുന്നു എന്നു വ്യക്തമാക്കിക്കൊണ്ട് ലെബനൻ അതിർത്തി ഗ്രാമങ്ങളിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇസ്രയേൽ സൈന്യം പിൻവാങ്ങുന്ന പ്രദേശങ്ങളുടെ നിയന്ത്രണം ലെബനൻ സൈന്യം ഏറ്റെടുക്കണമെന്നും അവിടെയുള്ള ഹിസ്ബുള്ളയുടെ സാന്നിധ്യം പൂർണമായും തുടച്ചു നീക്കണമെന്നുമായിരുന്നു വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥ.
എന്നാൽ ലെബനൻ ഗ്രാമങ്ങളിൽ നിന്നും ഇസ്രയേൽ സൈന്യം ഇതുവരെ പിന്മാറിയിട്ടില്ല. എന്നു മാത്രമല്ല ലെബനൻ സൈന്യത്തെ അവിടെ വിന്യസിക്കാനും സാധിച്ചിട്ടില്ല. കൂടാതെ ഈ കരാറിനോടു യോജിക്കാൻ ഹിസ്ബുള്ളയും തയാറല്ല. യുദ്ധത്തിലൂടെ നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ ഇസ്രയേൽ സൈന്യത്തിനു വേണ്ടി ലെബനൻ സർക്കാർ കരാറിലൂടെ ചെയ്തു കൊടുക്കുകയാണെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം.
ലെബനൻ സൈന്യത്തെ ഉപയോഗിച്ച് തങ്ങളെ നിരായുധരാക്കാനുള്ള ഇസ്രയേലിന്‍റെ തന്ത്രമാണ് ഇതിനു പിന്നിലെന്ന് ഹിസ്ബുള്ള വിശ്വസിക്കുന്നു. ഇതിനിടെ നബാതിയ-അൽ-ഫൗഖാ നഗരത്തിൽ ഉണ്ടായ ഏറ്റവും പുതിയ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു.
തങ്ങളുടെ തകർന്ന വീടുകൾ പരിശോധിക്കാനും മടങ്ങി വരാനുമായി എത്തിയ സാധാരണക്കാരാണ് ക്രൂരമായ ഈ ആക്രമണത്തിന് ഇരയായത്. അതിർത്തി ഗ്രാമങ്ങളിലേയ്ക്ക് ജനങ്ങൾ യാതൊരു കാരണവശാലും മടങ്ങി വരരുത് എന്ന വ്യക്തമായ മുന്നറിയിപ്പാണ് ഈ വ്യോമാക്രമണങ്ങളിലൂടെ ഇസ്രയേൽനൽകുന്നത്.