തകർന്നു വീണ യുദ്ധവിമാനം
ടെഹ്റാൻ: യുഎസ് വിമാനം ഇറാൻ തകർത്തതിനു പിന്നാലെ കാണാതായ പൈലറ്റിനായി തെരച്ചിൽ ആരംഭിച്ച് യുഎസ്. യുഎസ് മിലിറ്ററിയുടെ ഹെലികോപ്റ്റർ ഇറാനിൽ തെരച്ചിൽ നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതിനിടെ പൈലറ്റിനെ കണ്ടു പിടിച്ചു കൊടുക്കുന്നവർക്ക് ഇറാൻ വൻ പ്രതിഫലം പ്രഖ്യാപിച്ചു. പൈലറ്റിനെ ജീവനോടെ പിടികൂടി നൽകുന്നവർക്ക് 10 ബില്യൺ ടോമൻ (ഏകദേശം 60,000 യുഎസ് ഡോളർ) പ്രതിഫലം നൽകുമെന്ന് പ്രാദേശിക ഇറാനിയൻ ടെലിവിഷൻ ചാനലുകൾ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ തെക്കുപടിഞ്ഞാറൻ ഇറാനിലാണ് യുഎസിന്‍റെ എഫ്–15 ഇ സ്ട്രൈക്ക് ഈഗിൾ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനു വേണ്ടിയുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്. പൈലറ്റിനെ രക്ഷപ്പെടുത്തി. യുദ്ധവിമാനം തകർന്നുവീണത് അമെരിക്ക സ്ഥിരീകരിച്ചു. അതിനിടെ ഹോർമുസ് കടലിടുക്കിന് സമീപം മറ്റൊരു യുദ്ധവിമാനം കൂടി തകർന്നു വീണതായി റിപ്പോർട്ടുണ്ട്. എ-10 യുദ്ധവിമാനമാണ് തകർന്നത്. ഇതിലെ രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടത്.
അതിനിടെ അമെരിക്കൻ യുദ്ധവിമാനം തകർന്നുവീണതിൽ പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രംഗത്തെത്തി. ‘‘ ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യത്തിൽനിന്ന്, ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്ന നിലയിലേക്ക് അമേരിക്ക തരംതാഴ്ന്നിരിക്കുകയാണ്. എന്തൊരു അവിശ്വസനീയമായ പുരോഗതി. തികഞ്ഞ പ്രതിഭകൾ തന്നെ’’–അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.