

ഇറാനെതിരേ കരയുദ്ധത്തിനൊരുങ്ങി യുഎസ്; ഖാര്‍ഗ് ദ്വീപ് ആക്രമിക്കാനും പദ്ധതി
FILE PHOTO
വാഷിങ്ടണ്‍: ഇറാനെതിരേ ' അറ്റകൈ ' പ്രയോഗത്തിന് യുഎസ് ഒരുങ്ങുന്നതായി സൂചന. കരസേനയെ ഉപയോഗിച്ചു കൊണ്ടുള്ള സൈനിക നീക്കവും ബോംബാക്രമണവും നടത്താനാണു പദ്ധതിയിടുന്നത്. ആഴ്ചകളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള കരയുദ്ധത്തിനായി ആയിരക്കണക്കിന് യുഎസ് സൈനികരും മറീനുകളും മിഡില്‍ ഈസ്റ്റില്‍ എത്തിച്ചേര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്.
നയതന്ത്രതലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കാനാകാതെ വരികയോ ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിത യാത്ര സാധ്യമാകാതെ വരികയോ ചെയ്താല്‍ ശക്തമായ സൈനിക നടപടി സ്വീകരിക്കാനാണു യുഎസ് തീരുമാനിക്കുന്നത്.
ഇറാന്‍റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് പിടിച്ചെടുക്കാനാണ് യുഎസിന്‍റെ ഒരു പദ്ധതി. ഈ ദ്വീപിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനായാല്‍ ഇറാനുമേല്‍ സ്വാധീനം കൈവരിക്കാന്‍ യുഎസിനു സാധിക്കും.
തന്ത്രപ്രധാനമായ ലാറക് ദ്വീപിനെ ആക്രമിക്കുക എന്നതാണ് യുഎസിന്‍റെ രണ്ടാമത്തെ ലക്ഷ്യം. ഹോര്‍മുസ് കടലിടുക്കിനു മേല്‍ ഇറാന് നിയന്ത്രണം നല്‍കുന്നത് ലാറക് ദ്വീപാണ്. മൂന്നാമതായി യുഎസ് ലക്ഷ്യമിടുന്നത് ഹോര്‍മുസ് കടലിടുക്കിന്‍റെ പടിഞ്ഞാറന്‍ പ്രവേശന കവാടത്തിനടുത്തുള്ള അബു മൂസയും സമീപത്തുള്ള രണ്ട് ചെറിയ ദ്വീപുകളും പിടിച്ചെടുക്കുക എന്നതാണ്. ഈ പ്രദേശങ്ങള്‍ ഇറാന്‍റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളത്. ഇതിനു വേണ്ടി യുഎഇയും അവകാശവാദമുന്നയിക്കുന്നുണ്ട്. നാലാമതായി ഹോര്‍മുസ് കടലിടുക്കിന്‍റെ കിഴക്കന്‍ ഭാഗത്ത് ഇറാനിയന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന കപ്പലുകള്‍ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്യുക എന്നതും യുഎസിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്.
3500 സൈനികരെ പശ്ചിമേഷ്യയില്‍ വിന്യസിച്ച് യുഎസ്
വാഷിങ്ടണ്‍: ഇറാനെതിരേയുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ 3500 സൈനികരുമായി യുഎസിന്‍റെ യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്ക് നീങ്ങി. ഈ മാസം 27ന് ഈ കപ്പല്‍ മേഖലയില്‍ എത്തിയെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്. ഒരു വിമാനവാഹിനിക്കപ്പലിന്‍റെ വലിപ്പമുള്ള യുഎസ്എസ് ട്രിപ്പോളിയില്‍ ഒന്നിലധികം ഹെലികോപ്റ്ററുകള്‍, എംവി-22 ഓസ്‌പ്രേ വിമാനങ്ങള്‍, എഫ്-35ബി ജോയിന്‍റ് സ്‌ട്രൈക്ക് ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ വഹിക്കാന്‍ സജ്ജീകരിച്ചിരിക്കുന്നു.
ഫെബ്രുവരി 28 മുതല്‍ ഇതുവരെയായി യുഎസ് സേന 11,000ത്തിലധികം യുദ്ധവിമാനങ്ങള്‍ ഇറാനെതിരേ ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐആര്‍ജിസി) ബന്ധപ്പെട്ട വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, നാവിക കേന്ദ്രങ്ങള്‍, ആയുധ നിര്‍മാണ യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെ ഇറാനിയന്‍ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. 150-ലധികം ഇറാനിയന്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
കരസേന ഇറങ്ങും
ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമാക്കുന്നതിനായി ഇറാനില്‍ യുഎസ് കരസേനയെ ഇറക്കി സൈനികമായി നേരിടാനും പദ്ധതി തയാറാക്കുന്നുണ്ട്. ഇത് പക്ഷേ സങ്കീര്‍ണവും ഉയര്‍ന്ന അപകട സാധ്യതയുള്ളതുമായ ദൗത്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രസിഡന്‍റ് ട്രംപ് തീരുമാനമെടുത്തിട്ടില്ല. അതേസമയം, തുര്‍ക്കി, പാക്കിസ്ഥാന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഇറാനും യുഎസും തമ്മില്‍ സംഭാഷണം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞയാഴ്ച അമെരിക്കയുടെ 15 ഇന നിര്‍ദേശങ്ങള്‍ ഇറാന്‍ നിരസിച്ചെങ്കിലും ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണമായും പിന്മാറിയിട്ടില്ലെന്നാണു സൂചന ലഭിച്ചിരിക്കുന്നത്.
പൂര്‍ണ തോതിലുള്ള അധിനിവേശമല്ല
അമെരിക്ക ഇറാനില്‍ പൂര്‍ണ തോതിലുള്ള അധിനിവേശം നടത്തില്ല. പകരം കൃത്യമായ നീക്കങ്ങളിലൂടെ ഇറാന്‍റെ സൈനിക ശേഷി തകര്‍ക്കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്‍റെ മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും കപ്പല്‍ പാതകള്‍ക്കു ഭീഷണിയായ ഇന്‍സ്റ്റലേഷനുകളെയും ആക്രമിക്കാനാണു യുഎസിന്‍റെ പദ്ധതി.
യുഎസില്‍ എതിര്‍പ്പ്
ഇറാനിയന്‍ മണ്ണില്‍ യുഎസ് സൈനികരെ വിന്യസിക്കുന്നതില്‍ അമെരിക്കക്കാര്‍ക്കിടയില്‍ ഗണ്യമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെന്നു സമീപകാല സര്‍വേകള്‍ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസ്സും ഷിക്കാഗോ സര്‍വകലാശാലയിലെ നാഷണല്‍ ഒപിനിയന്‍ റിസര്‍ച്ച് സെന്‍ററും സംയുക്തമായി നടത്തിയ ഒരു സര്‍വേയില്‍, 62 ശതമാനം പേര്‍ ഇറാനില്‍ കരസേനയെ ഉപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായി അഭിപ്രായപ്പെട്ടു. 12 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്.