ചുഴലിക്കാറ്റിൽ വലഞ്ഞ് യുഎസ്

മധ്യ അമേരിക്കയിൽ 32 മരണം
A woman searches through the rubble of her tornado-damaged home in Poplar Bluff, Missouri.

മിസൗറിയിലെ പോപ്ലാർ ബ്ലഫിൽ ചുഴലിക്കൊടുങ്കാറ്റിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ഒരു വനിത

[Brad Vest/Getty Images/AFP

Updated on

കഴിഞ്ഞ രണ്ടു ദിവസമായി മധ്യ അമെരിക്ക ചുഴലിക്കാറ്റിന്‍റെയും കൊടുങ്കാറ്റിന്‍റെയും പിടിയിലാണ്. ശനിയാഴ്ച മധ്യ അമെരിക്കയിൽ ഉടനീളം വീശിയടിച്ച ചുഴലിക്കാറ്റിലും അക്രമാസക്തമായ കൊടുങ്കാറ്റിലും 32 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

വാരാന്ത്യത്തിൽ കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിരുന്നു. വീടുകളുടെ മേൽക്കൂരകൾ തകർന്നു വീണും വലിയ ട്രക്കുകൾ പാതിവഴിയിൽ മറിഞ്ഞു വീണും ഭീകരദൃശ്യങ്ങളാണ് പ്രാദേശിക വാർത്താ ചാനലുകൾ പുറത്തു വിട്ടത്.

കടുത്ത പൊടിക്കാറ്റിനിടെ ദൃശ്യപരത കുറഞ്ഞതിനാൽ കൻസാസിൽ 50ലധികം വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ എട്ടു പേർ മരിച്ചു എന്ന് പ്രാദേശിക പൊലീസ് റിപ്പോർട്ട് ചെയ്തു.

മിസൗറി സ്റ്റേറ്റ് ഹൈവേ പട്രോൾ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട 12 മരണങ്ങൾ സ്ഥിരീകരിച്ചു. കാലാവസ്ഥ മൂലം തകർന്ന മറീനയിൽ ബോട്ടുകൾ ഒന്നിനു മുകളിൽ ഒന്നായി കൂട്ടിയിട്ടിരിക്കുന്നതിന്‍റെ ചിത്രങ്ങൾ പങ്കിട്ടു.

മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകി വീണതായും കെട്ടിടങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും സംസ്ഥാന പൊലീസ് റിപ്പോർട്ട് ചെയ്തു. ചില പ്രദേശങ്ങളിൽ ചുഴലിക്കാറ്റും ഇടിമിന്നലും വലിയ ആലിപ്പഴപ്പെയ്ത്തുമുണ്ടായി.

മിസൗറിയിൽ നിരവധി വീടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഇവിടുത്തെ തന്നെ വെയ്ൻ കൗണ്ടിയിൽ ആറു മരണങ്ങളും ഒസാർക്ക് കൗണ്ടിയിൽ മൂന്നു മരണങ്ങളും ഒന്നിലധികം പേർക്ക് പരിക്കേറ്റതായും ബട്ട്ലർ, ജെഫേഴ്സൺ, സെന്‍റ് ലൂയിസ് കൗണ്ടികളിൽ ഓരോരുത്തർക്ക് വീതം പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

ടെക്സസിന്‍റെ തെക്കു ഭാഗത്ത് പൊടിക്കാറ്റും തീപിടിത്തവും മൂലമുണ്ടായ വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചതായി പ്രാദേശിക അധികാരികൾ എഎഫ്പിയോട് പറഞ്ഞു. അയൽസംസ്ഥാനമായ അർക്കാൻസാസിൽ ,കൊടുങ്കാറ്റിൽ മൂന്നു പേർ മരിക്കുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഗവർണർ സാറാ ഹക്കബീ സാൻഡേഴ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അർക്കൻസാസിലെ ജനങ്ങൾക്ക് വേണ്ടതെല്ലാമൊരുക്കി ആശ്വസിപ്പിക്കാൻ താനും തന്‍റെ ഭരണകൂടവും ഒപ്പമുണ്ടെന്ന സ്നേഹാശ്വാസവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പമുള്ളതായും ഗവർണർ പറഞ്ഞു.

മിസിസിപ്പി,ടെന്നസി എന്നിവയുൾപ്പെടെ മധ്യ ഗൾഫ് തീര സംസ്ഥാനങ്ങളിൽ ശനിയാഴ്ച കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്നു പ്രവചിക്കപ്പെട്ടു. ഇവയിൽ ചിലത് ദൈർഘ്യമേറിയതും അക്രമാസക്തവുമാകാം എന്നും നാഷണൽ വെതർ സർവീസ് പറയുന്നു.

അമെരിക്കയും ടൊർണാഡോയും

കൂറ്റൻ ക്യുമുലോനിംബസ് ഇടിമിന്നൽ മേഘങ്ങളിൽ നിന്ന് നിലം തൊടുന്ന വായുവിന്‍റെ കറങ്ങുന്ന തൂണുകളാണ് ടൊർണാഡോകൾ.ടെക്സസ്, ഒക് ലഹോമ, കൻസാസ് എന്നീ മധ്യ ,തെക്കൻ അമെരിക്കൻ സംസ്ഥാനങ്ങളിലാണ് സവിശേഷമായ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ സാഹചര്യങ്ങൾ കാരണം ഏറ്റവും അക്രമാസക്തമായവ അനുഭവപ്പെടുന്നത്. "ടൊർണാഡോ ആലി' എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശം വ്യത്യസ്ത താപനിലകളുള്ള കാറ്റ് അസ്ഥിരവും ശക്തവുമായ കൊടുങ്കാറ്റ് മേഘങ്ങളിൽ കൂടിച്ചേരുന്ന സ്ഥലമാണ്. മിക്ക കൊടുങ്കാറ്റുകളും മെയ് മുതൽ ജൂൺ വരെയാണ് ഉണ്ടാകാറ്.

നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍റെ കണക്കനുസരിച്ച് 2024ൽ അമെരിക്കയിൽ ടൊർണാഡോയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 54 പേർ മരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com