

ഹോർമൂസിൽ ഇറാനിയൻ കപ്പലുകൾക്ക് പൂർണ ഉപരോധം ഏർപ്പെടുത്തും: ട്രംപ്
വാഷിങ്ടൺ: ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതിനു പിന്നാലെ ഇറാനെതിരേ നിലപാട് ശക്തമാക്കി അമെരിക്ക. ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ഇറാനിയൻ തുറമുഖങ്ങളിലേയ്ക്കോ അവിടെ നിന്നോ ഉള്ള കപ്പലുകൾക്കും ഇറാനിയൻ ചരക്കുകളുമായി പോകുന്ന കപ്പലുകൾക്കും ഈ വിലക്ക് ബാധകമായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇത് വ്യക്തമാക്കിയത്.
അതിനിടെ കഴിഞ്ഞ ദിവസം ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുകൾക്ക് 20 ശതമാനം ടോൾ ഈടാക്കാനുള്ള തീരുമാനം യുഎസ് പിൻവലിച്ചു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ട്രംപിന്‍റെ തീരുമാനത്തിൽ മാറ്റം. മധ്യ പൂർവേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിന്‍റെ സുരക്ഷ അമെരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നു പോകുന്ന ചരക്കു കപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്.
എന്നാൽ ഗൾഫ് നേതാക്കളുമായി നടത്തിയ ഫലപ്രദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ യുഎസിന്‍റെ 20 ശതമാനം റീ ഇംബേഴ്സ്മെന്‍റ് ഫീസിന് പകരം വിവിധ ഗൾഫ് രാജ്യങ്ങൾ അമെരിക്കയിൽ നടത്തുന്ന വ്യാപാര- നിക്ഷേപ കരാറുകൾ കൊണ്ടുവരാൻ തീരുമാനിച്ചതായി ട്രംപ് പറയുന്നു.