

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിനു അകമ്പടിയായി പറക്കുന്ന ഇന്തോനേഷ്യയുടെ എഫ് 16, സുഖോയ് 30 യുദ്ധവിമാനങ്ങൾ
ജക്കാർത്ത: ഇന്തോനേഷ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് പോർവിമാനങ്ങൾ. എഫ്16, സുഖോയ് 30 എന്നീ യുദ്ധവിമാനങ്ങളാണ് മോദിയുടെ വിമാനത്തിന് അകമ്പടി സേവിച്ച് പറന്നത്. മോദിയുടെ വിമാനം ഇന്തോനേഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് പോർവിമാനങ്ങൾ സ്വീകരിക്കാൻ എത്തിയത്. മോദിയുടെ വിമാനത്തിന് വശങ്ങളിൽ എഫ് 16, സുഖോയ് 30 എന്നിവ പറക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മൂന്നു ഔദ്യോഗിക സന്ദർശത്തിനായാണ് മോദി ജൂലൈ ആറിന് ഇന്തോനേഷ്യയിൽ എത്തിയത്.
നാലാം തലമുറയിൽപ്പെട്ട അമെരിക്കൻ നിർമിത യുദ്ധവിമാനമാണ് എഫ് 16. വ്യോമയുദ്ധത്തിൽ കരുത്തനായ എഫ് 16 ഇന്തോനേഷ്യ ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങളുടെ പക്കലുണ്ട്. 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിൽ പാക്കിസ്ഥാന്‍റെ എഫ് 16 ഇന്ത്യൻ വ്യോമസേന വെടിവച്ച് വീഴ്ത്തിയ അന്താരാഷ്ട്ര തലത്തിലടക്കം ചർച്ചയായിരുന്നു. അതേസമയം ഇന്ത്യൻ വ്യോമസേന എഫ് 16 ഉപയോഗിക്കുന്നില്ല.
റഷ്യൻ നിർമിത പോർവിമാനമാണ് സുഖോയ് 30. റഷ്യൻ വ്യോമസേനയുടെ ആയുധശക്തിയിൽ പ്രമുഖ സ്ഥാനം വഹിക്കുന്നതാണ് സുഖോയ് 30. ശീതയുദ്ധകാലത്ത് യുഎസിന്‍റെ മുഖ്യഎതിരാളിയായാണ് സുഖോയ് 30 അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ വ്യോമസേനയും സുഖോയ് 30 ഉപയോഗിക്കുന്നുണ്ട്.