

യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; അതു ഞങ്ങൾ തീരുമാനിക്കുമെന്ന് ഇറാൻ
ടെഹ്റാൻ: യുദ്ധം ഏറെക്കുറേ പൂർത്തിയായെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പരാമർശത്തോട് ശക്തമായി പ്രതികരിച്ച് ഇറാൻ. യുദ്ധം അവസാനിപ്പിക്കണോ എന്നു തീരുമാനിക്കേണ്ടത് ഞങ്ങളാണ്, യുഎസ് അല്ല എന്നാണ് ഇറാൻ സൈന്യം റവല്യൂഷണറി ഗാർഡ് വ്യക്തമാക്കിയിരിക്കുന്നത്. മേഖലയുടെ ഭാവി ഇപ്പോൾ സൈന്യത്തിന്‍റെ കൈയിലാണ്. യുഎസ് സൈന്യത്തിന് യുദ്ധം അവസാനിപ്പിക്കാൻ ആകില്ലെന്നും ഐആർജിസി പറയുന്നു. യുഎസും ഇസ്രയേലും ആക്രമണം തുടരുകയാണെങ്കിൽ മേഖലയിൽ നിന്ന് എണ്ണ കയറ്റുമതി അവസാനിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൈനികപരമായി ഇറാൻ പരാജയപ്പെട്ടുവെന്ന് അവകാശപ്പെട്ടാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. അവർക്ക് നാവിക സേനയില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ തകർക്കപ്പെടുന്നു, ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു എന്നാണ് ട്രംപ് പറഞ്ഞത്.
എന്നാൽ ട്രംപ് യുഎസ് ജനതയെ അപ്പാടെ വ്യാജ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ കബളിപ്പിക്കുകയാണെന്ന് ഐർജിസി വക്താവ് ബ്രിഗേഡിയര് ജനറൽ അലി മുഹമ്മദ് നെയിനി പറയുന്നു. നിങ്ങളുടെ വെടിക്കോപ്പുകൾ തീരാറായതിനാൽ മറ്റൊരു രീതിയിൽ നിങ്ങൾ യുദ്ധത്തിൽ നിന്ന് പിന്മാറുവാൻ ശ്രമിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. എന്തു കൊണ്ട് ഈ സത്യം യുഎസ് ജനതയെ അറിയിക്കുന്നില്ല. പേർഷ്യൻ ഗൾഫ് മേഖലയിലെ യുഎസ് സൈനിക നീക്കം അപ്പാടെ തകർക്കപ്പെട്ടതായി ആരും അറിയാൻ ട്രംപ് ആഗ്രഹിക്കുന്നില്ല എന്നും മുഹമ്മദ് നെയിനി പറയുന്നു.