

പശ്ചിമേഷ്യൻ സംഘർഷം: അജിത് ഡോവൽ സൗദി അറേബ്യയിൽ
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തി ഉന്നത സൗദി നേതൃത്വവുമായി നിർണായക ചർച്ചകൾ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അജിത് ഡോവൽ റിയാദിൽ സന്ദർശനം നടത്തിയത്. ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.
സന്ദർശന വേളയിൽ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോക്ടർ മുസാഅദ് ബിൻ മുഹമ്മദ് അൽ ഐബാൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ, ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരൻ എന്നിവരുമായി അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, സുരക്ഷാ കാര്യങ്ങൾ, മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ, സമുദ്ര സുരക്ഷ, ഊർജ സുരക്ഷ എന്നിവ ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.
മേഖലയിലെ സംഘർഷങ്ങൾ കാരണം എണ്ണ, വാതക വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.