
ഡമാസ്കസ്: ബാഷർ അൽ -അസദിന് കാലിടറുമ്പോൾ 50 വർഷത്തോളമായി നീണ്ടു നിൽക്കുന്ന കുടുംബ വാഴ്ചയ്ക്കു കൂടിയാണ് തിരശീല വീഴുന്നത്. ഒരു വർഷമായി പുകഞ്ഞു കൊണ്ടിരുന്ന ആഭ്യന്തര കലാപം പരിസമാപ്തിയിലേക്ക് എത്തുമ്പോൾ സിറിയയ്ക്ക് ആശ്വസിക്കാമോ? അസദിന്‍റെ സ്വേച്ഛാധിപത്യം തകർന്നത് ആശ്വാസം നൽകുന്നുണ്ടെങ്കിലും സിറിയയുടെ വരും നാളുകൾ നീറിയെരിയാനാണ് സാധ്യത. വറചട്ടിയിൽ നിന്ന് എരിതീയിലേക്കെന്ന പോലെ സ്വേച്ഛാധിപത്യത്തിൽ നിന്ന് സിറിയ വന്നു ചേരുന്നത് ഭീകരസംഘടനയായ അൽ -ഖ്വയ്ദയുമായി ബന്ധമുള്ള വിമതരിലേക്കാണ്.
കൂടുതൽ കടുത്ത പരീക്ഷണങ്ങളാണോ വരും നാളുകളിൽ കാത്തിരിക്കുന്നതെന്ന ആശങ്ക സിറിയൻ ജനതയെ നീറ്റുന്നുണ്ട്. മുൻ കാലങ്ങളിൽ അൽ നുസ്ര ഫ്രണ്ട് എന്നറിയപ്പെടുന്ന ഹയാത് അൽ-ഷാം (എച്ച് ടിഎസ്) എന്ന സംഘടനയാണ് വിമത നീക്കത്തിന് ചുക്കാൻ പിടിച്ചത്.
എച്ച്ടിഎസിന് അക്രമാസക്തമായ ഒരു ഭൂതകാലമുണ്ട്. അതു കൊണ്ടു തന്നെ അവരുടെ നീക്കം എന്തെന്നതിൽ ജനങ്ങൾ ആശങ്കാകുലരാണ്. അതു മാത്രമല്ല അസദ് പിന്മാറുന്നതോടെ രൂപപ്പെടുന്ന അപകടകരമായ ശൂന്യത കൂടുതൽ സംഘർഷങ്ങളിലേക്കും അക്രമങ്ങളിലേക്കും രാജ്യത്തെ നയിക്കുമോയെന്നും നിരീക്ഷകർ സംശയിക്കുന്നു.