

ബ്രിട്ടണി ക്ലാർക്ക്
ഫ്ലോറിഡ: നദിയിലെ ആഴം കുറഞ്ഞ ഭാഗത്ത് നീന്തുന്നതിനിടെ ചീങ്കണ്ണി കടിച്ചതിനു പിന്നാലെ രക്തം വാർന്ന് യുവതി മരിച്ചു. ഫ്ലോറിഡയിൽ 31 വയസുള്ള ബ്രിട്ടണി ക്ലാർക്കാണ് മരിച്ചത്. വെറും മൂന്നടി ഉയരമുള്ള വെള്ളത്തിൽ വച്ചാണ് അപകടമുണ്ടായത്. സംഭവ സമയത്ത് ബ്രിട്ടണിയുടെ ആൺ സുഹൃത്ത് ചാൻസ് അലിസണും ഒപ്പമുണ്ടായിരുന്നു.
ലിറ്റിൽ ബിഗ് എക്കോൺ സ്റ്റേറ്റ് വനത്തിലെ നദിയിലാണ് ബ്രിട്ടണി നീന്താനായി എത്തിയിരുന്നത്. അപ്രതീക്ഷിതമായി പൊങ്ങി വന്ന ചീങ്കണ്ണി ബ്രിട്ടണിയുടെ കൈകളിൽ കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ചേർന്നാണ് ബ്രിട്ടണിയെ രക്ഷപ്പെടുത്തിയത്. ഇരു കൈകളിലും ആഴമുള്ള മുറിവുകൾ ഉണ്ടായിരുന്നു. കൃത്രിമശ്വാസം കൊടുത്ത് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അമിതരക്തസ്രാവം മൂലം ബ്രിട്ടണി മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ ബ്രിട്ടണിയുടെ ഒരു കൈ പൂർണമായും അറ്റു പോയ നിലയിലും ഒരു കൈ അറ്റു വീഴാൻ പാകത്തിലുമായിരുന്നു.
സംഭവത്തിനു ശേഷം ഫ്ലോറിഡ മത്സ്യ-വനം സരക്ഷണം കമ്മിഷൻ നദിയിൽ തെരച്ചിൽ നടത്തി. രണ്ട് ചീങ്കണ്ണികളെ പിടികൂടി.ഇതിൽ ഏത് ചീങ്കണ്ണിയാണ് ബ്രിട്ടണിയെ ആക്രമിച്ചതെന്നറിയാൻ ഡിഎൻഎ പരിശോധന നടത്തും. ബ്രിട്ടണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ തെളിവുകളിൽ ഒന്നാണ് ചീങ്കണ്ണി. ചീങ്കണ്ണികളുടെ പ്രത്യുത്പാദന സമയമായതിനാൽ അവ കൂടുതൽ അക്രമകാരികളായിരിക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.