നൈജീരിയൻ സ്കൂളുകളിൽ വീണ്ടും ഭീകരാക്രമണം

ഒരാഴ്ചയ്ക്കിടെ തട്ടിക്കൊണ്ടു പോയത് 80 കുട്ടികളെ
 Terrorist attacks on Nigerian schools again

നൈജീരിയൻ സ്കൂളുകളിൽ വീണ്ടും ഭീകരാക്രമണം

Updated on

അബുജ: നൈജീരിയയിലെ സ്കൂളുകളിൽ കഴിഞ്ഞ ഒരാഴ്ച ഉണ്ടായ വിവിധ ആക്രമണങ്ങൾക്ക് പിന്നാലെ 80 കുട്ടികളെ കാണാതായതായി അധികൃതർ അറിയിച്ചു. സായുധ സംഘങ്ങളുടെ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇവരെ കാണാതായതെന്ന് സ്കൂൾ അധികൃതരും മനുഷ്യാവകാശ സംഘടനയും അറിയിച്ചു.

നൈജീരിയയുടെ വടക്കു കിഴക്കൻ ഭാഗത്തുള്ള സംഘർഷ ബാധിതമായ ബോർണോ സംസ്ഥാനത്തെ ഒരു പ്രൈമറി സ്കൂളിലാണ് ഭീകരർ അഴിഞ്ഞാടിയത്. അസ്കിറ ഉബ, ചിബോക്ക് പ്രദേശങ്ങളിലായി 42 കുട്ടികളെ സായുധ സംഘങ്ങൾ തട്ടിക്കൊണ്ടു പോയി.

ആംനസ്റ്റി ഇന്‍റർനാഷണൽ അറിയിച്ചത് അനുസരിച്ച് ഈ ആക്രമണം നടന്നത് സാമ്ബിസ വനത്തിന് അടുത്തുള്ള മുസ്സ ഗ്രാമത്തിലായിരുന്നു. ബോക്കോഹറാം സംഘത്തിന്‍റെയും അതിന്‍റെ സഹസ്ഥാപനമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് എന്ന ഐഎസ് അനുബന്ധ സംഘത്തിന്‍റെയും ശക്തികേന്ദ്രമാണ് ഈ പ്രദേശം.

രാജ്യത്തിന്‍റെ തെക്കു പടിഞ്ഞാറൻ ഒയോ സംസ്ഥാനത്തിലെ രണ്ടു ഹൈസ്കൂളുകളും വെള്ളിയാഴ്ച മണിക്കൂറുകൾക്കുള്ളിൽ ആക്രമിക്കപ്പെട്ടു. അവിടെ നിന്ന് കുറഞ്ഞത് 40 കുട്ടികളെയെങ്കിലും തട്ടിക്കൊണ്ടു പോയതായി ആംനസ്റ്റി നൈജീരിയ വിഭാഗം അറിയിച്ചു. ഈ പ്രദേശത്ത് ഇത്തരം തട്ടിക്കൊണ്ടു പോകലുകൾ അപൂർവമാണെന്ന് റിപ്പോർട്ട് പറയുന്നു.

തട്ടിക്കൊണ്ടു പോകൽ ഭീഷണി കാരണം നിരവധി കുട്ടികൾ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണന്നും പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ സ്കൂൾ ആക്രമണങ്ങളിൽ നിന്നു സംരക്ഷിക്കാൻ എന്ന പേരിൽ കുടുംബങ്ങൾ വിവാഹത്തിനു നിർബന്ധിക്കുകയാണെന്നും മനുഷ്യാവകാശ സംഘടന മുന്നറിയിപ്പു നൽകി.

സംഭവങ്ങൾ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാമെന്ന വാഗ്ദാനങ്ങൾ അധികാരികൾ ഒരിക്കലും പാലിക്കാറില്ലെന്നും ആംനസ്റ്റി ആരോപിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാകുന്നില്ലെന്നും സംഘടന വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com