

രാജി വച്ച് യുക്രെയ്ൻ പ്രധാനമന്ത്രി യൂലിയെ സ്വിരിഡെങ്കോ
യുക്രെയ്ൻ പ്രധാനമന്ത്രി യൂലിയെ സ്വിരിഡെങ്കോ രാജി വച്ചു. പ്രധാനമന്ത്രി രാജി വച്ചതിനെ തുടർന്ന് യുക്രെയ്ൻ മന്ത്രിസഭ ഒന്നടങ്കം രാജി വച്ചു. പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഭരണമാറ്റമെന്ന് പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി അറിയിച്ചു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിക്ക് അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ചുമതല നൽകുമെങ്കിലും പുതിയ പ്രധാനമന്ത്രി ആരെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രാജ്യത്തെ വലിയ അഴിമതി വിവാദമായ മിഡാസ് കേസിന്‍റെയും മറ്റു സാമ്പത്തിക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഭരണതലത്തിലെ ഈ അഴിച്ചു പണി. ഉയർന്ന തലത്തിലുള്ള അഴിമതികളെ നേരിടാൻ തങ്ങൾക്കു കഴിയുമെന്ന് തെളിയിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിക്കു പുറമേ നിയമപാലന ഏജൻസികളുടെ തലപ്പത്തും വരും ദിവസങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സെലൻസ്കി സൂചന നൽകി.
പുതിയ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഊർജ മന്ത്രി ഡെനിസ് ഷിമിഹാൽ, പ്രതിരോധ മന്ത്രി മിഖായ് ലോ ഫെഡോറോവ്, നാഫ്റ്റോഗാസ് മേധാവി സെർഹി കൊറെറ്റ്സ്കി എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേൾക്കുന്നത്.
ഇതിൽ കൊറെറ്റ്സ്കിക്ക് സാധ്യത ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർലമെന്‍റിന്‍റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അടിയന്തരമായി പുതിയ സർക്കാർ രൂപീകരിക്കാനാണ് പ്രസിഡന്‍റിന്‍റെ നീക്കം.