

ഹോർമൂസിനു പിന്നാലെ ബാബ് എൽ-മന്ദേബും അടയ്ക്കുമെന്ന് ഇറാൻ
ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിൽ ഇന്നു രൂക്ഷമായ വ്യോമാക്രമണം നടക്കുന്നതിനിടെ ഇസ്രയേലിനെതിരെ പുതിയ ഭീഷണിയുമായി ഇറാൻ. ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന്‍റെ ഇരുപതു ശതമാനവും കടന്നു പോകുന്ന ഹോർമൂസ് കടലിടുക്കു വഴിയുള്ള ഗതാഗതത്തിന് ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ ഹോർമൂസ് കടലിടുക്ക് പോലുള്ള സുപ്രധാന കടൽ പാതയായ ബാബ്-എൽ-മന്ദേബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍റെ പരമോന്നത നേതാവിന്‍റെ ഉപദേഷ്ടാവായ അലി വെലായതി മുന്നറിയിപ്പു നൽകി.
ഇസ്രയേൽ ആക്രമണം തുടർന്നാൽ ബാബ് എൽ മന്ദേബ് അടയ്ക്കുമെന്നും ഇത് പ്രധാന ആഗോള വ്യാപാര പാതകളെ നേരിട്ട് ബാധിച്ചേക്കാമെന്നുമുള്ള സൂചനയാണ് നൽകിയത്. ഇറാനും ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള മിസൈൽ ആക്രമണ പരമ്പര വീണ്ടും അസംസ്കൃത എണ്ണ വിലയിൽ കുതിച്ചു ചാട്ടത്തിന് കാരണമായി. ഇത് ലോകത്തെമ്പാടുമുള്ള ഓഹരി വിപണികളെ പ്രതിസന്ധിയിലാക്കി.
ഇറാനെതിരേ ഇസ്രയേൽ ശക്തമായ പ്രതികാര മിസൈൽ ആക്രമണം നടത്തി. ഈ ആക്രമണത്തെ തുടർന്ന് ലോകമെമ്പാടും സംഘർഷം രൂക്ഷമാക്കുന്ന ഒരു മുന്നറിയിപ്പ് ഇറാൻ നൽകി. ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഇതിനകം തന്നെ വഷളായ എണ്ണ നീക്കം നിലവിലെ ഭീഷണിയോടെ കൂടുതൽ ഗുരുതരമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രമാനുഗതമായി കുറഞ്ഞു കൊണ്ടിരുന്ന ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം കൊണ്ട് അഞ്ചു ശതമാനം ഉയർന്ന് ബാരലിന് 98 ഡോളറിലെത്തി. അതേസമയം ഡബ്ല്യുടിഐ ക്രൂഡ് ഓയിലും കുത്തനെ ഉയർന്ന് ബാരലിന് 95 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വിലയിലെ ഈ കുതിച്ചു ചാട്ടം വീണ്ടും ആഗോള പണപ്പെരുപ്പ സാധ്യത ഉയർത്തി. തൽഫലമായി ജപ്പാൻ, കൊറിയ മുതൽ ഹോങ്കോങ് വരെയുള്ള ഓഹരി വിപണികൾ തിങ്കളാഴ്ച തകർന്നു.