

ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്- കേന്ദ്രം
ഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചു വരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് സംഘർഷ ഭരിതമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. ഡയറക്റ്ററേറ്റ് ജനറൽ ഒഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) പുറപ്പെടുവിച്ച നിർദേശപ്രകാരം ഈ മേഖലയിലെ കപ്പലുകളിൽ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇന്ത്യക്കാരെ നിയോഗിക്കരുത്. ഷിപ്പ് മാനെജർമാർക്കും ആർപിഎസ്എൽ കമ്പനികൾക്കും ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎസ് ഇറാൻ സംഘർഷം രൂക്ഷമായതോടെ പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഷിപ്പിങ് കമ്പനികൾ അന്താരാഷ്ട്ര കപ്പൽ-തുറമുഖ സുരക്ഷാ കോഡ് (ISPS) കർശനമായി പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ഇൻഫർമേഷൻ ഫ്യൂഷൻ സെന്‍റർ ഇന്ത്യൻ ഓഷ്യൻ റീജിയൻ (IFC-IOR), എം.എം.ഡി.എ.സി എന്നിവയുമായി ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.
യുഎഇ പതാകയുള്ള എംടി അൽ ബഹിയ, എംടി മൊംബാസ എന്നീ രണ്ടു കപ്പലുകൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. ആക്രമണങ്ങളിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടർന്ന് വാണിജ്യ കപ്പലുകൾക്കു നേരെയും സിവിലിയൻമാരെ ലക്ഷ്യമിട്ടും നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ ഗതാഗതം തടസപ്പെടുത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.