എളങ്ങള്ളൂർ സദാനന്ദൻ നമ്പൂതിരി: ജ്യോതിഷത്തിന്‍റെയും സമൂഹ സേവനത്തിന്‍റെയും പാതയിൽ 25 വർഷം
Manu Shelly | Metro Vaartha
പ്രത്യേക ലേഖകൻ
സാമൂഹിക - സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യം; വാക്കിലും പ്രവൃത്തിയിലും തികഞ്ഞ വിനയം; ലളിതജീവിതം; സ്നേഹം ആത്മാംശമായി സ്വാംശീകരിച്ച് നമുക്കിടയിൽ നമ്മളിലൊരാളായി ജീവിക്കുന്ന പച്ചമനുഷ്യൻ....
സ്നേഹമാണ് സദാനന്ദൻ നമ്പൂതിരിയുടെ സ്ഥായീഭാവം. തൃശൂർ ചിറയ്ക്കാക്കോട് എളങ്ങള്ളൂർ മനയിൽ കൃഷ്ണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്‍റെയും മകൻ. 1969 ഏപ്രിൽ 11, മീനമാസത്തിലെ അവിട്ടം നക്ഷത്രത്തിൽ ജനനം. സ്കൂൾ, കോളെജ്, വിദ്യാഭ്യാസത്തിനു ശേഷം മരങ്ങാട് പരമേശ്വരൻ നമ്പൂതിരിയുടെ ശിക്ഷണത്തിൽ 14 വർഷത്തെ ജ്യോതിഷ പഠനം. അതിനുശേഷം അതു തന്നെ കർമ മണ്ഡലമായി തെരഞ്ഞെടുത്തു.
എളങ്ങള്ളൂർ സദാനന്ദൻ നമ്പൂതിരി
Manu Shelly | Metro Vaartha
ജ്യോതിഷം മിഥ്യയോ യാഥാർഥ്യമോ എന്ന ചോദ്യത്തിന്, വിശ്വസിക്കുന്നവർക്ക് യാഥാർഥ്യം എന്നായിരിക്കും സദാനന്ദൻ നമ്പൂതിരിയുടെ മറുപടി. ജ്യോതിഷ മണ്ഡലത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നവരിലേറെയും പ്രശസ്തിക്കും സമ്പത്തിനും വേണ്ടി പരിപാവനമായ ഈ വിദ്യയെ ഉപയോഗിക്കുന്നവരാണ്. എന്നാൽ, സദാനന്ദൻ നമ്പൂതിരി വേറിട്ടു നിൽക്കുന്നു. തന്‍റെ അടുത്തെത്തുന്ന ആരോടും അദ്ദേഹം പണം ആവശ്യപ്പെടാറില്ല.
പ്രശസ്തിയോടും മുഖം തിരിക്കുന്നതാണ് പതിവ്. മുന്നിൽ വരുന്നവരെ സ്നേഹപൂർവം സ്വീകരിച്ച്, അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട്, സാധ്യമായ പരിഹാരങ്ങൾ ഉപദേശിക്കുന്നതാണ് രീതി. അതിന് ദക്ഷിണയായി അവർ കൊടുക്കുന്നതു വാങ്ങും. കാണാൻ വരുന്ന ഒരാളെയും ദുർമുഖത്തോടെ തിരിച്ചയയ്ക്കുന്ന സ്വഭാവമില്ല.
എളങ്ങള്ളൂർ സദാനന്ദൻ നമ്പൂതിരി
Manu Shelly | Metro Vaartha
ഹൃദയത്തിൽ ഈശ്വരന്‍റെ കൈമുദ്രയുള്ള ഒരു മനുഷ്യൻ; കാലഘട്ടത്തിന് അനിവാര്യമായ ധർമ സപര്യകളെ ഏറ്റെടുത്ത് ലോകത്തിന് സമർപ്പിക്കുക എന്ന ദൗത്യത്തിൽ മാത്രം അർപ്പിതമായ ജീവിതം....
ജ്യോതിഷ വൃത്തിയുടെ 25ാം വാർഷികത്തിലേക്കു കടക്കുമ്പോൾ, സദാനന്ദൻ നമ്പൂതിരിക്ക് പ്രശസ്തിയിൽ നിന്ന് മറഞ്ഞിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മാർച്ച് എട്ട് ശനിയാഴ്ച സ്വന്തം നാട് അദ്ദേഹത്തിന് സ്നേഹാദരം നൽകാൻ നിശ്ചയിക്കുമ്പോൾ ഒഴിഞ്ഞുമാറുന്നതെങ്ങനെ! ജ്യോതിഷത്തിന്‍റെ പാതയിലെ 25 വർഷമെന്നാൽ, സമൂഹ സേവനത്തിന്‍റെ കർമപഥത്തിലെ കാൽ നൂറ്റാണ്ട് കൂടിയാണ് അദ്ദേഹത്തിന്. നാടിന്‍റെ ആദരം അതിനുള്ള അംഗീകാരം കൂടിയാണ്.
എളങ്ങള്ളൂർ സദാനന്ദൻ നമ്പൂതിരി
Manu Shelly | Metro Vaartha
തൃശൂരിലെ സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ പ്രമുഖർ ചേർന്നാണ് സദാനന്ദാമൃതം എന്ന പേരിൽ ആദരം നൽകുന്നത്. തുരുവമ്പാടി നന്ദനം കൺവൻഷൻ സെന്‍ററാണ് വേദി. രാവിലെ 9.30ന് കേളിയോടെ ആരംഭിക്കുന്ന പരിപാടിയിൽ കലാമണ്ഡലം ഹരിഹരൻ (ചെർപ്പുളശ്ശേരി) മദ്ദളവും, കലാനിലയം ഉദയൻ നമ്പൂതിരി ചെണ്ടയും, കീനൂർ സജിത്ത് ഇലത്താളവും കൈകാര്യം ചെയ്യും.
തുടർന്ന് ഡോക്യുമെന്‍ററി പ്രദർശനത്തിനു ശേഷമായിരിക്കും സമാദരണ സദസ്. വടക്കുന്നാഥ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് ദീപം തെളിക്കും. കാവനാട് വേദസാരയുടെ പ്രാർഥനാ ഗാനത്തിനു ശേഷം ജീവൻ ആർ. മേനോൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ, അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സ് അധ്യക്ഷത വഹിക്കും.
മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി, മനോജ് കെ. ജയൻ, ബി.കെ. ഹരിനാരായണൻ, അഭിലാഷ് പിള്ള, സന്ദീപ് സേനൻ, രഞ്ജിൻ രാജ്, മനോജ് ഗിന്നസ്, ശ്രീആവണങ്ങാട്ടിൽ കളരി കാരണവർ അഡ്വ. എ.യു. രഘുരാമൻ പണിക്കർ, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര മോഹൻ, ഡോ. വടക്കുമ്പാട് നാരായണൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ, യോഗക്ഷേമ സഭയുടെ തൃശൂർ ജില്ലാ പ്രസിഡന്‍റ് പഴങ്ങാപ്പറമ്പ് ഹരിനാരായണൻ എന്നിവർ പങ്കെടുക്കും.
എളങ്ങളളൂർ സദാനന്ദൻ നമ്പൂതിരിയുടെ മറുമൊഴിക്കു ശേഷം കാവനാട് കൃഷ്‌ണൻ നമ്പൂതിരി നന്ദി പ്രകാശനവും നടത്തുന്നതോടെയാണ് പരിപാടി സമാപിക്കുക.