നിർണായകം, ഈ ഒൻപതാം തീയതി
metro vaartha
കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. ഒരു മിനി പാർലമെന്‍റ് തെരഞ്ഞെടുപ്പിനോട് സമാനമായ പ്രാധാന്യമുള്ള ഈ പോരാട്ടത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സജീവമായി പ്രചാരണരംഗത്ത് ഇറങ്ങിയിട്ടുണ്ട്. രാഷ്‌ട്രീയ പാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തലുകളും വാഗ്ദാനങ്ങളുടെ പെരുമഴയും സൃഷ്ടിക്കുമ്പോൾ, ഓരോ സംസ്ഥാനത്തെയും ഫലങ്ങൾ ദേശീയ രാഷ്‌ട്രീയത്തിലും പ്രതികൂലങ്ങളോ അനുകൂലങ്ങളോ ആയ പ്രകമ്പനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
ഐക്യകേരളം രൂപീകരിച്ച ശേഷം ഇതുവരെ ഒരു മുന്നണിക്കും തുടർഭരണം ലഭിച്ചിരുന്നില്ല. ഈ അസ്ഥിരത കേരളത്തിന്‍റെ രാഷ്‌ട്രീയ രംഗത്തു മാത്രമല്ല, സാമ്പത്തിക രംഗം ഉൾപ്പെടെയുള്ള എല്ലാ മേഖലകളെയും ബാധിച്ചിരുന്നു. ഒരു സർക്കാരിന്‍റെ നയങ്ങൾ അടുത്ത സർക്കാരിന്‍റെ കാലത്ത് മാറിപ്പോകുന്ന സാഹചര്യം നിലനിൽക്കുമ്പോൾ, നിക്ഷേപകർക്ക് ആത്മവിശ്വാസം ഉണ്ടാകുന്നത് ദുഷ്കരമാണ്. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള അധികാരമാറ്റങ്ങൾ ഒരു രാഷ്‌ട്രീയ- ഭരണ അസ്ഥിരതയുടെ ഭീതിയുണ്ടാക്കിയിരുന്നു.
എന്നാൽ 2016 മുതൽ 2026 വരെ നീളുന്ന ഇടതുമുന്നണിയുടെ ഭരണകാലം കേരളത്തിന് ഒരു പുതിയ വികസന മുഖം നൽകി എന്നത് നിഷേധിക്കാൻ കഴിയില്ല. ഗയിൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ചതും, ദേശീയപാതാ വികസനം വേഗത്തിൽ മുന്നോട്ടുകൊണ്ടുപോയതും ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഒരുകാലത്ത് ശക്തമായ എതിർപ്പുകൾ നേരിട്ടിരുന്ന ഈ പദ്ധതികൾ ഭരണ നിശ്ചയദാർഢ്യത്തിന്‍റെ ഉദാഹരണങ്ങളായി മാറി.
വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ സമുദ്രവ്യാപാര സാധ്യതകളെ ഉയർത്തിയ മറ്റൊരു നിർണായക പദ്ധതിയാണ്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച ഈ പദ്ധതി പിന്നീട് നിരവധി പ്രതിസന്ധികൾ നേരിട്ടുവെങ്കിലും, അവയെ മറികടന്ന് പൂർത്തിയാക്കാൻ കഴിഞ്ഞത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ വാതായനങ്ങൾ തുറന്നു. അതുപോലെ തന്നെ കൊച്ചി മെട്രൊയും അതിനോട് അനുബന്ധമായ വാട്ടർ മെട്രൊ സംവിധാനവും നഗര ഗതാഗതത്തിൽ നവീകരണത്തിന്‍റെ മാതൃകയായി മാറിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇടതുമുന്നണി വീണ്ടും തുടർഭരണത്തിനായി ജനങ്ങളോട് അഭ്യർഥിക്കുന്നത്. എന്നാൽ ഇതിനെ ശക്തമായി എതിർക്കുന്ന നിലപാടിലാണ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നയിക്കുന്ന എൻഡിഎയും. തുടർച്ചയായ ഭരണകാലം അവരുടെ രാഷ്‌ട്രീയ പ്രസക്തിയെ തന്നെ ബാധിക്കുമെന്ന് അവർ കരുതുന്നു.
കോൺഗ്രസിനും മുസ്‌ലിം ലീഗിനും ഇനിയും ഒരു പരാജയം ഏറ്റുവാങ്ങുന്നത് രാഷ്‌ട്രീയമായി വലിയ ആഘാതമാകും. മറുവശത്ത്, ദക്ഷിണേന്ത്യ ഇന്നും ബിജെപിയുടെ രാഷ്‌ട്രീയ മേധാവിത്വം സ്വീകരിച്ചിട്ടില്ല. കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ബിജെപി രാഷ്‌ട്രീയത്തെ എതിര്‍ക്കുന്ന പാർട്ടികളാണ് ഭരിക്കുന്നത്.
നിലവിൽ ദക്ഷിണേന്ത്യയിൽ ബിജെപി ശക്തമായി പിടിമുറുക്കാത്ത സാഹചര്യത്തിൽ, കേരളത്തിലെ വിജയം അവർക്ക് നിർണായകമാണ്. കേരളത്തിൽ കുറച്ച് സീറ്റെങ്കിലും നേടാനായില്ലെങ്കിൽ വലിയ രാഷ്‌ട്രീയ നഷ്ടമായി മാറും. ഇത് വെറും സംസ്ഥാനതല തെരഞ്ഞെടുപ്പ് മാത്രമല്ല, വടക്കും തെക്കും തമ്മിലുള്ള രാഷ്‌ട്രീയ ഭിന്നതയുടെ പ്രതിഫലനവുമാണ്.
അതുകൊണ്ടുതന്നെ 9ന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്.ജനാധിപത്യത്തിൽ ആരോഗ്യകരമായ മത്സരം അനിവാര്യമാണ്. എന്നാൽ പണാധിപത്യവും വർഗീയതയും അടിസ്ഥാനമാക്കിയുള്ള പ്രചാരണങ്ങളും സങ്കുചിത രാഷ്‌ട്രീയ സമീപനങ്ങളും ശക്തിപ്പെടുകയാണെങ്കിൽ, അത് ജനാധിപത്യത്തിന്‍റെ ഗുണനിലവാരം തന്നെ തകർക്കും. തെരഞ്ഞെടുപ്പ് ഫലം എന്തായാലും, അത് ജനങ്ങളുടെ ബോധപൂർവ്വമായ തീരുമാനത്തിന്‍റെ പ്രതിഫലനമായിരിക്കും എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.