
ഡൽഹിയിൽ 62 ലക്ഷം വാഹനങ്ങൾ കട്ടപ്പുറത്താകും; കേരളത്തിലെ യൂസ്ഡ് കാർ വിപണിക്ക് ചാകര
ന്യൂഡൽഹി: 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനം പ്രാബല്യത്തിൽ വരുത്തി ഡൽഹി സർക്കാർ. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് ഇന്ധനം നിരോധിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ പുതിയ നടപടി മുന്നോട്ട് വച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ തീരുമാനം കർശനമായി നടപ്പിലാക്കും. അതിന്‍റെ ഭാഗമായി 350 പെട്രോൾ പമ്പുകളോട് ചേർന്ന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിച്ചു. ഡൽഹി പൊലീസ്, ട്രാഫിക് പൊലീസ്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ ഗതാഗത വകുപ്പും പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഗതാഗത വകുപ്പിന്‍റെ പ്രതിനിധികൾ അടങ്ങുന്ന അനവധി സംഘങ്ങളെയാണ് തെക്കൻ ഡൽഹിയിൽ വിവിധ പെട്രോൾ പമ്പുകളിലായി വിന്യസിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ തന്നെ നടപടി പ്രാബല്യത്തിൽ വന്നു. 2018 ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം ഡൽഹിയിൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷത്തിൽ പരം പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഉത്തരവ് ഇപ്പോഴാണ് നടപ്പിലാക്കുന്നത്. ഡൽഹിയിൽ 62 ലക്ഷത്തിൽ പരം വാഹനങ്ങൾ ഇതു മൂലം ഇന്ധനം ലഭിക്കാതെ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കരുതുന്നത്.
കേരളത്തിന് ഗുണം
പഴക്കമേറിയ വാഹനങ്ങൾ ഡൽഹിയിൽ നിരോധിക്കപ്പെടുന്നതോടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യൂസ്ഡ് കാർ വിപണി ഊർജസ്വലമാകും. ഡൽഹിയിൽ നിന്നുള്ള വാഹനങ്ങൾ വിലക്കുറവിൽ സ്വന്തമാക്കി കേരളത്തിലെത്തിച്ച് റീ റെജിസ്ട്രേഷൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.