

വി.ഡി. സതീശൻ
നീതു ചന്ദ്രൻ
മുപ്പതു വർഷങ്ങൾക്കു മുൻപ് പരാജയപ്പെട്ടു കൊണ്ടാണ് വി.ഡി. സതീശന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അരങ്ങേറ്റം. 1996ൽ പറവൂരിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ച സതീശൻ അന്ന് സിപിഐ സ്ഥാനാർഥിയായിരുന്ന പി. രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ, പിന്നീടങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിൽ വിജയങ്ങൾ മാത്രമാണ് അദ്ദേഹത്തെ കാത്തിരുന്നിരുന്നത്. പക്ഷേ, ചുണ്ടിനും കപ്പിനും ഇടയിൽ വച്ച് കെഎസ് യു, കെപിസിസി പ്രസിഡന്‍റ് പദവികളും നഷ്ടപ്പെട്ടിട്ടുള്ള ആളാണ് സതീശൻ. അതെല്ലാംരാഷ്ട്രീയത്തിൽ അതു സ്വാഭാവികമാണെന്ന മനോഭാവമായിരുന്നു അദ്ദേഹത്തിന്. ഒടുവിൽ മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ കേരളത്തിന്‍റെ നായകനായി കനത്ത ജനപിന്തുണയോടെ അധികാരത്തിലേറുകയാണ് വിഡി.
2011ൽ മന്ത്രിസ്ഥാനം എന്ന വാഗ്ദാനവും സതീശനെ തേടിയെത്തിയിരുന്നു. അന്ന് ഉമ്മൻചാണ്ടി ഇക്കാര്യം തന്നെ അറിയിച്ചിരുന്നു. തരാൻ കഴിയുന്ന വകുപ്പിനെക്കുറിച്ചു വരെ സംസാരിച്ചു. പക്ഷേ, വൈകിട്ട് പട്ടിക പുറത്തു വന്നപ്പോൾ അതിന്‍റെ പേരുണ്ടായിരുന്നില്ല. അന്ന് വളരെ സങ്കടമുണ്ടായിരുന്നു. എന്തു കൊണ്ടാണ് ഒഴിവാക്കിയതെന്ന് ഉമ്മൻ ചാണ്ടി തന്നോട് വ്യക്തമാക്കിയിരുന്നു. അതൊരിക്കലും പുറത്തു പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് പിന്നീട് അതെക്കുറിച്ച് സതീശൻ പറഞ്ഞത്.
പ്രതിപക്ഷത്തെ അതിശക്തമായി മുന്നോട്ടു നയിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെടുത്തിട്ടും സതീശനു മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു. എസ്എൻഡിപിയും എൻഎസ്എസും ഒരു പോലെ അദ്ദേഹത്തെ വിമർശിച്ചു. പക്ഷേ, വർഗീയതക്കെതിരേ പടവെട്ടും, വെട്ടേറ്റാൽ വീരാളിപ്പട്ട് പുതച്ച് കിടക്കും എന്നായിരുന്നു സതീശന്‍റെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിനു ശേഷവും സതീശനെ തുരത്താനുള്ള ശ്രമങ്ങൾ അനവധിയായിരുന്നു. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഒന്നിനൊന്നു മികച്ച നേതാക്കളായിരുന്നിട്ടും, മുന്നിൽ നിന്നു നയിച്ചയാൾ ഭരിക്കട്ടെ എന്ന അണികളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത് സതീശന്‍റെ കാർക്കശ്യവും നിലപാടുകളിലുളള വ്യക്തതയുമാണ്.