കാലാവസ്ഥാ വകുപ്പിന് 150 വയസ്

ഭൗമശാസ്ത്ര മന്ത്രാലയം മുന്‍ കേന്ദ്ര സെക്രട്ടറി ഡോ. പി.എസ്. ഗോയല്‍ എഴുതുന്നു
IMD celebrates 150 years
കാലാവസ്ഥാ വകുപ്പിന് 150 വയസ്സ്
Updated on

2006 ജൂലൈയില്‍ ഭൗമശാസ്ത്ര മന്ത്രാലയം നിലവില്‍ വന്നപ്പോള്‍ ഭൗമവ്യവസ്ഥാ ശാസ്ത്രങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ച ആദ്യ രാജ്യമായിരുന്നു ഇന്ത്യ. ഋതുഭേദങ്ങള്‍, കാലാവസ്ഥ, സമുദ്ര-തീരദേശ സ്ഥിതികള്‍, ജലശാസ്ത്രം, ഭൂകമ്പശാസ്ത്രം, പ്രകൃതി ദുരന്തങ്ങള്‍; സമുദ്രജീവികളും ജീവേതര വിഭവങ്ങളും, ഭൗമ ധ്രുവങ്ങള്‍ (ആര്‍ട്ടിക്, അന്‍റാര്‍ട്ടിക്ക്, ഹിമാലയം) എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഗുണകരമാംവിധം അറിവ് പകരുന്നതിനും രാജ്യത്തെ ഭൗമവ്യവസ്ഥാ ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുമാണ് ഭൗമ ശാസ്ത്ര മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നത്. രാഷ്ട്രപതിയുടെ വിജ്ഞാപനം വഴി സമുദ്ര വികസന വകുപ്പ് പുനഃസംഘടിപ്പിച്ചാണ് ഭൗമശാസ്ത്ര മന്ത്രാലയം രൂപീകരിച്ചത്.

സമുദ്രത്തെയും അന്തരീക്ഷത്തെയും ഒരു സംയോജിത സംവിധാനമായി കണക്കാക്കിയും ഭൂമിയെയും ക്രയോസ്ഫിയറിനെയും ഉള്‍ക്കൊണ്ടും കാലാവസ്ഥാ പ്രവചനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പ്രൊഫസര്‍ റോധാം നരസിംഹയായിരുന്നു ഈ മന്ത്രാലയ രൂപീകരണത്തിന്‍റെ പ്രവർത്തനങ്ങളെ നയിക്കാൻ എനിക്കു പ്രേരണ. 2005 ജൂലൈയിലാണു ഞാൻ സമുദ്ര വികസന വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തത്. അതിനു മുൻപ് ബംഗളൂരുവിലെ ഇസ്രൊയുടെ സാറ്റലൈറ്റ് സെന്‍ററിലായിരുന്നു ഞാൻ. 2006ല്‍ ഭൗമശാസ്ത്ര മന്ത്രാലയം നിലവില്‍ വന്നപ്പോള്‍ അന്തരീക്ഷ ശാസ്ത്രങ്ങളെ സമുദ്ര ശാസ്ത്ര ഘടകങ്ങളുമായി സംയോജിപ്പിക്കുകയെന്ന ബൃഹത്തായ ദൗത്യം നിര്‍വഹിച്ച ആദ്യസെക്രട്ടറിയുമായി ഞാൻ. ഗോവയിലെ സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി, ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ മറൈന്‍ വിഭാഗം എന്നിവയെ ഭൗമ ശാസ്ത്ര മന്ത്രാലയത്തില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആ സമയത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാൽ, ബഹിരാകാശ കമ്മിഷന്‍, ആണവോര്‍ജ കമ്മിഷന്‍ എന്നിവയ്ക്ക് സമാനമായി ഭൗമ കമ്മിഷന്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അത് മാറ്റിവച്ചു. വിപുലമായ അന്തര്‍ മന്ത്രാലയ കൂടിയാലോചനകള്‍ക്ക് ശേഷം 2006 ജൂലൈ 12 ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെയും ഭൗമകമ്മിഷന്‍റെയും രൂപീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന രണ്ട് യോഗങ്ങളടക്കം നാലു വിജയകരമായ യോഗങ്ങള്‍ ചേര്‍ന്ന ഭൗമകമ്മിഷന്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഷത്തെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് ശേഷം മന്ത്രിസഭാ കുറിപ്പ് തയാറാക്കുന്നതിലെ ചെറിയ

പിഴവിന്‍റെ പശ്ചാത്തലത്തില്‍ ഭൗമകമ്മിഷന് അംഗീകാരമില്ലെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു.

ആര്‍ട്ടിക്, അന്‍റാര്‍ട്ടിക്ക് മേഖലകളിലെ മഞ്ഞുരുകല്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെയും മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തെയും ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിന് ഒരു ഭൗമകമ്മിഷന്‍ രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകത ഭൗമശാസ്ത്ര മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറിമാരും പ്രശസ്ത ഭൗമശാസ്ത്ര വിദഗ്ധരും തിരിച്ചറിഞ്ഞിരുന്നു. അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിനായിരുന്നു പ്രാഥമികമായി 1982ല്‍ സമുദ്ര വികസന വകുപ്പിന്‍റെ രൂപീകരണം. അന്‍റാര്‍ട്ടിക്ക, ആര്‍ട്ടിക്, ഹിമാലയം എന്നിവിടങ്ങളിലെ ഇന്ത്യന്‍ ശാസ്ത്ര പര്യവേഷണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനും ഭൂമിശാസ്ത്രപരമായ ഈ പ്രദേശങ്ങളില്‍ ഇന്ത്യന്‍ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ഭൗമധ്രുവങ്ങളില്‍ രാജ്യത്തിന്‍റെ തന്ത്രപരമായ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിനുമായി ഗോവയില്‍ നാഷണല്‍ സെന്‍റര്‍ ഫൊര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് സ്ഥാപിക്കുന്നതിലേക്ക് ഇത് നയിച്ചു. സമുദ്ര വികസന വകുപ്പിന്‍റെ (നേരത്തെ ഭൗമശാസ്ത്ര മന്ത്രാലയം) സ്ഥാപക സെക്രട്ടറിയായ ഡോ. എസ്.ഇസഡ് ഖാസിം 1981-82 ല്‍ അന്‍റാര്‍ട്ടിക്കയിലേക്കുള്ള ആദ്യ ഇന്ത്യന്‍ ശാസ്ത്ര പര്യവേഷണത്തിന് നേതൃത്വം നല്‍കുകയും 1983 ല്‍ 'ദക്ഷിണ ഗംഗോത്രി' എന്ന പേരില്‍ അന്‍റാര്‍ട്ടിക്കയില്‍ ആദ്യ ഇന്ത്യന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.

ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏറ്റവും പഴയ വകുപ്പുകളിലൊന്നാണെങ്കിലും 2006ല്‍ മാത്രമാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവന്നത്. 1875 ല്‍ സ്ഥാപിതമായതും (പ്രധാനമായും ഇന്ത്യന്‍ ഋതുഭേദങ്ങള്‍ മനസ്സിലാക്കുന്നതിനായി) ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ ബ്രിട്ടീഷുകാര്‍ നേതൃത്വം നല്‍കിയതുമായ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് 2025 ജനുവരി 14 ന് 150 വര്‍ഷത്തെ സേവനം ആഘോഷിക്കുകയാണ്. നിരവധി ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുകയും ലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിതത്തെയും ഉപജീവനമാര്‍ഗ്ഗത്തെയും പ്രതിദിനം സ്വാധീനിക്കുകയും ചെയ്യുന്ന മുന്‍നിര സ്ഥാപനമായി ഐഎംഡി തുടരുന്നു. ഐഎംഡിയുടെ ശാസ്ത്രീയ പ്രവര്‍ത്തനങ്ങളും സേവനങ്ങളും വളര്‍ത്തുന്നതിനായി 1962 ല്‍ സ്ഥാപിതമായ പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐഐടിഎം), 1988 ല്‍ സ്ഥാപിതമായ നോയിഡയിലെ നാഷണല്‍ സെന്‍റര്‍ ഫൊര്‍ മീഡിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിംഗ് (എന്‍സിഎംആര്‍ഡബ്ല്യുഎഫ്) എന്നിവ 2006 മുതല്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലാണ്.

1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിനെ ആഭ്യന്തര വ്യോമയാനത്തിലേക്ക് മാറ്റുകയും അതിന്‍റെ ഉദ്യോഗസ്ഥവിഭാഗം (ശാസ്ത്രീയ തസ്തികകള്‍ ഉള്‍പ്പെടെ) കേന്ദ്ര പബ്ലിക് സര്‍വീസസ് കമ്മിഷന്‍റെ (യുപിഎസ്‌സി) കീഴിലാക്കുകയും ചെയ്തു. പൈലറ്റുമാര്‍ക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഒരു സേവന സംവിധാനം മാത്രമായി കാലാവസ്ഥാ വകുപ്പിനെ കണക്കാക്കിയതിനാലായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഐഎംഡിയുടെ ശാസ്ത്രീയ സ്വഭാവത്തിന് ഗണ്യമായ തിരിച്ചടി നേരിട്ടത്. ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) പോലുള്ള സ്ഥാപനങ്ങളുമായി ഐഎംഡി ഇടപെടല്‍ തുടര്‍ന്നുവെന്നതാണ് ഏക ആശ്വാസം. 1985ല്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ ശാസ്ത്ര സാങ്കേതിക വകുപ്പിലേക്ക് മാറ്റിയതോടെ ഋതുഭേദങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കാലാവസ്ഥാ പ്രവചനങ്ങളും നല്‍കുന്നതിന് പരമ്പരാഗത സാങ്കേതികവിദ്യകളെയും മനുഷ്യവൈദഗ്ധ്യത്തെയും ആശ്രയിക്കുന്നത് ഐഎംഡി തുടര്‍ന്നു. 2006ല്‍ ഭൗമശാസ്ത്ര മന്ത്രാലയത്തില്‍ ഐഎംഡി ലയിപ്പിച്ചത് നിരവധി തലങ്ങളില്‍ നാഴികക്കല്ലായ തീരുമാനമായിരുന്നു. നിരീക്ഷണ ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലും (ഡോപ്ലര്‍ കാലാവസ്ഥ റഡാറുകള്‍, ഓട്ടോമാറ്റിക് കാലാവസ്ഥ സ്റ്റേഷനുകള്‍, റേഡിയോസോണ്ടെ എന്നിവ വിപുലീകരിക്കല്‍, ഡല്‍ഹിയിലെയും പൂനെയിലെയും കേന്ദ്രീകൃത പ്രോസസിങ് സ്റ്റേഷനുകളുമായി വിവരവിനിമയം ബന്ധിപ്പിക്കല്‍) പ്രവചനങ്ങള്‍ക്കായി ഭൗതികശാസ്ത്രം അടിസ്ഥാനമാക്കി സംഖ്യാമാതൃകാ സമീപനം സ്വീകരിക്കുന്നതിലുമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ, ഇത് ഒരു ശാസ്ത്രീയ വിഭാഗമായി പുനര്‍നിര്‍മിച്ചതോടെ തസ്തികകള്‍ ശാസ്ത്രീയ കേഡറായി മാറി. കാലാവസ്ഥ, ചുഴലിക്കാറ്റുകള്‍, തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍

എന്നിവയെക്കുറിച്ചുള്ള മെച്ചപ്പെട്ട പ്രവചനങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ കാരണമാവുകയും ലോകത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളിലൊന്നായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ഭാവി ലക്ഷ്യങ്ങള്‍

രാജ്യത്തിന്‍റെ നിരീക്ഷണ ശൃംഖല, വിവരശേഖര നിര്‍ണയം, വിവര വിനിമയം, കാലാവസ്ഥാ പ്രവചന-പ്രതിഭാസ സമയം എന്നിവയെല്ലാം ജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ 2024-ല്‍ 'മൗസം ദൗത്യ'ത്തിനു തുടക്കം കുറിച്ചു. സേവനങ്ങള്‍ കൂടുതല്‍ കര്‍ഷക കേന്ദ്രീകൃതവും കൃത്യവുമാക്കുന്നതിനൊപ്പം ആലിപ്പഴവര്‍ഷം, വിമാനങ്ങളിലെ മഞ്ഞുവീഴ്ച, കാലാവസ്ഥാപരമായ മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രതിഭാസങ്ങളുടെ പ്രവചനവും ലഘൂകരണ ശേഷിയും വര്‍ധിപ്പിക്കാനും നാം ഇനിയും പരിശ്രമിക്കേണ്ടതുണ്ട്. ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ കൃത്രിമ മഴയ്ക്കായി മേഘവിത്ത് പാകുന്നതടക്കം നൂതന കാലാവസ്ഥാ നിര്‍വഹണ രീതികള്‍ പഠിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള വിപുലമായസൗകര്യങ്ങളും നാം ഒരുക്കുന്നു.

മന്ത്രാലയത്തിന്‍റെ ഉയര്‍ന്ന പ്രകടനശേഷിയുള്ള സൂപ്പര്‍ കംപ്യൂട്ടര്‍ ~6 പെറ്റാഫ്ലോപ്പുകളില്‍ നിന്ന് 2024-ല്‍ ~22 പെറ്റാഫ്ലോപ്പുകളായും (സംയോജിത ശേഷിയില്‍) റെസല്യൂഷന്‍ കഴിഞ്ഞ ദശകത്തില്‍ 70 കിലോമീറ്ററില്‍ നിന്ന് 12 കിലോമീറ്ററായും വികസിച്ചു. എന്നിരുന്നാലും ഉയര്‍ന്ന കംപ്യൂട്ടിംഗ് വൈദഗ്ധ്യവും മികച്ച റെസല്യൂഷനും കാലാവസ്ഥാ പ്രവചനത്തിന്‍റെ വിവിധ വശങ്ങളില്‍ ചെറിയൊരു ഒരു ഭാഗം മാത്രമാണ്. വികസിച്ചുകൊണ്ടിരിക്കുന്ന നിരീക്ഷണ ശൃംഖലയുമായി റെസല്യൂഷന്‍ പൊരുത്തപ്പെടുത്തേണ്ടതുണ്ട്. ഇതിനുള്ള പദ്ധതികൾ നടന്നുവരുന്നു.

അടിസ്ഥാന സൗകര്യങ്ങളിലും കമ്പ്യൂട്ടര്‍ രംഗത്തും പുരോഗതി കൈവരിക്കുന്നതിനൊപ്പം ഋതുഭേദ കാലാവസ്ഥാ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങളുടെ വിപുലീകരണം തുടരുന്നതിനും തുല്യ പ്രാധാന്യമുണ്ട്. ഋതുഭേദ - കാലാവസ്ഥാ സംബന്ധമായ നിരീക്ഷണങ്ങള്‍ക്ക് മള്‍ട്ടി-ചാനല്‍ പ്രൊഫൈലറുകള്‍, മൈക്രോവേവ് സൗണ്ടറുകള്‍, സ്കാറ്ററോമീറ്ററുകള്‍, സമുദ്ര കളര്‍ മോണിറ്ററുകള്‍ തുടങ്ങി ഉന്നതനിലവാര സെന്‍സറുകളടങ്ങുന്ന കൂടുതല്‍ ഉപഗ്രഹങ്ങള്‍ താഴ്ന്ന ഭ്രമണപഥങ്ങളില്‍ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത നിലനില്‍ക്കുന്നു. അതിനാല്‍ ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടനയും ഭൗമശാസ്ത്ര മന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരണം. കൂടാതെ ഒരു ഉപഗ്രഹ ദാതാവെന്ന നിലയില്‍നിന്ന് ഉപഗ്രഹ കാലാവസ്ഥാ ശാസ്ത്രത്തിലെ പങ്കാളിയുടെ നിലയിലേക്ക് ഇസ്രൊയുടെ പങ്ക് വ്യാപിപ്പിക്കാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com