

ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാർ, അനൂപ് ജേക്കബ്, അപു ജോൺ ജോസഫ്.
പ്രത്യേക ലേഖകൻ
ഇടുക്കി: തൊടുപുഴയിൽ പി.ജെ. ജോസഫിനു പകരം മകൻ അപു ജോൺ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ആവർത്തിക്കുന്നതു കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയം. ഒരുകാലത്ത് കേരള കോൺഗ്രസിനെ നയിക്കുകയും പിന്നീടു ഗ്രൂപ്പുകളായി ചിന്നിച്ചിതറുകയും ചെയ്ത കേരള കോൺഗ്രസ് നേതാക്കളിൽ പ്രധാനികളുടെയെല്ലാം മക്കൾ ഇതോടെ, തെരഞ്ഞെടുപ്പു ഗോദയിലെത്തി.
ഒരു കാലത്ത് കേരള കോൺഗ്രസിന്‍റെ പ്രധാന ഗ്രൂപ്പുകളെ നയിച്ചത് കെ.എം. മാണിയും പി.ജെ. ജോസഫും ടി.എം. ജേക്കബും ആർ. ബാലകൃഷ്ണ പിള്ളയുമായിരുന്നു. ഇവരിൽ മാണിയുടെ മകൻ ജോസ് കെ. മാണിയാണ് പാലായിൽ ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി. 2004ൽ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലെത്തിയ ജോസിന് പാർലമെന്‍റ് തെരഞ്ഞെടുപ്പിനു സമാനമായി നിയമസഭയിലേക്കുള്ള ആദ്യ പോരാട്ടത്തിലും തോൽവിയാണു നേരിട്ടത്.
അച്ഛൻ ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയിൽ മത്സരിക്കുമ്പോൾ പത്തനാപുരത്തു സ്ഥാനാർഥിയായി 2001ലാണ് കെ.ബി. ഗണേഷ് കുമാർ മക്കൾ രാഷ്‌ട്രീയത്തിന്‍റെ ഭാഗമായത്. ഇരുവരും വിജയിച്ചു. ഗണേഷ് കുമാർ പിന്നീടു മന്ത്രിയുമായി. പത്തനാപുരത്ത് പരാജയമറിയാത്ത അദ്ദേഹം ഇത്തവണയും കേരള കോൺഗ്രസ് ബിയുടെ സ്ഥാനാർഥിയാണ്.
ടി.എം. ജേക്കബിന്‍റെ നിര്യാണത്തെത്തുടർന്നു 2012ൽ പിറവം മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് മകൻ അനൂപ് ജേക്കബ് നിയമസഭയിലെത്തിയത്. ഇന്നും പാർട്ടിയുടെ ഏക എംഎൽഎയാണ്.
11 തവണ തൊടുപുഴയിൽ മത്സരിക്കുകയും 10 തവണയും വിജയിക്കുകയും ചെയ്ത പി.ജെ. ജോസഫ് ഇത്തവണ ആരോഗ്യകാരണങ്ങളാൽ പിന്മാറിയപ്പോഴാണ് പിൻഗാമിയായി അപു എത്തിയത്. സമീപകാലത്ത് പാർട്ടി വേദികളിൽ സജീവമായിരുന്നു അപു. 2021ൽ അപു മത്സരിക്കുമെന്നു കരുതിയെങ്കിലും അവസാന നിമിഷം ജോസഫ് തന്നെ മത്സരിക്കുകയായിരുന്നു.
കേരള കോൺഗ്രസിൽ നിന്നു തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസ് സെക്യുലറും ജനപക്ഷവും രൂപീകരിച്ച പി.സി. ജോർജിലൂടെയും പിന്തുടരുന്നുണ്ട് മക്കൾ രാഷ്‌ട്രീയം. പാർട്ടി പിരിച്ചുവിട്ട് ബിജെപിയിൽ ചേർന്ന പി.സി. ജോർജ് ഇത്തവണ പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർഥിയാകുമ്പോൾ പാലായിൽ മകൻ ഷോൺ ജോർജാണ് മുന്നണിയുടെ സ്ഥാനാർഥി. കാഞ്ഞിരപ്പള്ളിയിൽ മാണി ഗ്രൂപ്പിന്‍റെ സ്ഥാനാർഥി എൻ. ജയരാജ് മുൻ ഡെപ്യൂട്ടി സ്പീക്കറും എംഎൽഎയുമായിരുന്ന നാരായണക്കുറുപ്പിന്‍റെ മകനാണ്.