

കേരളത്തിൽ ജീവിതനിലവാരം മെച്ചപ്പെട്ടെന്ന് പഠനങ്ങൾ.
Representative image
തിരുവനന്തപുരം: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തിന്‍റെ സാമൂഹിക-സാമ്പത്തിക മേഖലകളിലുണ്ടായ മാറ്റങ്ങൾ പൗരന്മാരുടെ ജീവിതനിലവാരത്തിൽ നിർണായക സ്വാധീനം ചെലുത്തിയതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനമാണ് ഈ മാറ്റങ്ങൾക്ക് ആധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വികസനത്തുടർച്ചയും ദൈനംദിന ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങളും പ്രധാന ചർച്ചാവിഷയമാകുമെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു.
കുടിയേറ്റ നിരക്ക് താഴുന്നു
കേരളത്തിൽ നിന്നുള്ള യുവജനങ്ങളുടെ വിദേശ കുടിയേറ്റത്തിൽ കുറവുണ്ടായതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ജനസംഖ്യാ ശാസ്ത്രജ്ഞൻ എസ്. ഇരുദയ രാജൻ നടത്തിയ പഠനം വ്യക്തമാക്കുന്നു.
2013-ൽ 24 ലക്ഷമായിരുന്ന പ്രവാസി മലയാളി സംഖ്യ 2018-ൽ 21 ലക്ഷമായി കുറഞ്ഞു. ഇതേകാലയളവിൽ മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 12 ലക്ഷത്തിൽ (2018) നിന്ന് 18 ലക്ഷമായി (2023) വർധിച്ചു.
വിദേശത്തെ തൊഴിൽ സാഹചര്യങ്ങളിലെ മാറ്റത്തിനൊപ്പം കേരളത്തിലെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടതും ഈ പ്രവണതയ്ക്ക് കാരണമായി പഠനം വിലയിരുത്തുന്നു.
ഹാപ്പിനസ് ഇൻഡക്സും നിതി ആയോഗ് റിപ്പോർട്ടുകളും
ജനങ്ങളുടെ സംതൃപ്തി മുൻനിർത്തി തയാറാക്കുന്ന 'ഹാപ്പിനസ് ഇൻഡക്സിൽ' കേരളം മികച്ച നിലവാരം പുലർത്തുന്നുണ്ട്. 2021-ൽ ഇന്ത്യാ ടുഡേ നടത്തിയ സർവേയിൽ കേരളം ഒന്നാം സ്ഥാനം നേടിയിരുന്നു.
ആളോഹരി വരുമാനം, ക്രമസമാധാനം, പരിസ്ഥിതി ശുചിത്വം, തൊഴിൽ ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് ഈ നേട്ടത്തിന് ആധാരമായത്. കേന്ദ്ര സർക്കാരിന്‍റെ നിതി ആയോഗ് റിപ്പോർട്ടുകളിലും പല വികസന സൂചികകളിലും കേരളം മുൻപന്തിയിൽ തുടരുന്നു.
സാമൂഹിക സുരക്ഷയും ആരോഗ്യവും
ക്ഷേമ പെൻഷൻ: സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ക്ഷേമ പെൻഷൻ 600 രൂപയിൽ നിന്ന് 2500 രൂപയായി വർധിപ്പിച്ചത് വലിയൊരു വിഭാഗത്തിന് ആശ്വാസമായി.
ആരോഗ്യ മേഖല: കിഫ്ബി ഫണ്ട് ഉപയോഗിച്ച് താലൂക്ക്, ജില്ലാ ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതോടെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. രോഗനിർണയവും മരുന്നുകളും സൗജന്യമാക്കിയതും ഇതിന് വേഗത കൂട്ടി.
അടിസ്ഥാനസൗകര്യ വികസനം
യാത്രാസമയം കുറയ്ക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കുന്നതിനും സഹായിച്ച റോഡ്-പാലം വികസനങ്ങൾ സംസ്ഥാനത്തെ ഗ്രാമ-നഗര വ്യത്യാസം കുറച്ചു.
കണക്റ്റിവിറ്റി: പെരുമ്പളം ദ്വീപിനെ ബന്ധിപ്പിക്കുന്ന 100 കോടിയുടെ പാലം, ആദിവാസി ഊരുകളിലെ റോഡുകൾ, ടൂറിസം സാധ്യതകൾ വർധിപ്പിച്ച കുമ്പിച്ചൽ കടവ് പാലം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
വിദ്യാഭ്യാസം: സ്കൂളുകൾ തുറക്കും മുൻപേ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്ന രീതിയും പവർകട്ട് ഇല്ലാത്ത സാഹചര്യവും പുതിയ വോട്ടർമാരടക്കമുള്ള യുവതലമുറയുടെ അനുഭവമാറ്റമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കിഫ്ബി പോലുള്ള നൂതന ധനസമാഹരണ മാർഗങ്ങളിലൂടെയാണ് ദേശീയപാതാ വികസനവും സ്റ്റേഡിയങ്ങളും സ്കൂൾ-ആശുപത്രി നവീകരണവും സാധ്യമായതെന്ന് സർക്കാർ അവകാശപ്പെടുന്നു. നെഗറ്റീവ് പ്രചാരണങ്ങൾക്കപ്പുറം, തങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ ജനങ്ങൾ സ്വയം വിലയിരുത്തുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം ജനവിധി തേടുന്നത്.