കാഴ്ചപ്പാടിനെ മോദി യാഥാർഥ്യമാക്കി, 15 ദിവസത്തിനുള്ളിൽ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഗതാഗത ശൃംഖലകൾ ആധുനികവത്കരിക്കുന്നതിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെ എടുത്തുകാട്ടുന്നതാണ് ഈ പദ്ധതികൾ.
Modi made the vision a reality, within 15 days
കാഴ്ചപ്പാടിനെ മോദി യാഥാർഥ്യമാക്കി, 15 ദിവസത്തിനുള്ളിൽ
Updated on

പ്രത്യേക ലേഖകൻ

പുരോഗമനപരവും സ്വയംപര്യാപ്തവും ഏകീകൃതവുമായ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രകടമാക്കി, പരിവർത്തനാത്മകമായ നിരവധി സംരംഭങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2025നു തുടക്കം കുറിച്ചത്. അടിസ്ഥാനസൗകര്യ വികസനവും ശാസ്ത്രീയ ഗവേഷണവും മുതൽ യുവാക്കളെ ശാക്തീകരിക്കുന്നതും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷമാക്കുന്നതും വരെ, വരാനിരിക്കുന്ന ശ്രദ്ധേയമായ വർഷത്തിന് അദ്ദേഹത്തിന്‍റെ നേതൃത്വം വഴിയൊരുക്കി.

വർഷം ആരംഭിച്ചത് 2025ലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ കർഷകരുടെ ക്ഷേമത്തിൽ ശക്തമായ ശ്രദ്ധ നൽകിയാണ്. കർഷകർക്ക് താങ്ങാനാകുന്ന നിരക്കിൽ വളം ഉറപ്പാക്കി, ഡി- അമോണിയം ഫോസ്ഫേറ്റിനായുള്ള (ഡിഎപി) ഒറ്റത്തവണ പ്രത്യേക പാക്കെജ് നീട്ടുന്നതിനു ഗവണ്മെന്‍റ് അംഗീകാരം നൽകി. കാർഷിക മേഖലയ്ക്കു ശക്തി പകരാനുള്ള ഗവണ്മെന്‍റിന്‍റെ പ്രതിജ്ഞാബദ്ധതയാണ് ഈ തീരുമാനം എടുത്തുകാട്ടുന്നത്. അതേ ദിവസം തന്നെ, ഗായകനും നടനുമായ ദിൽജീത് ദോസാംഝ്, ചെസ് ഗ്രാൻഡ്‌മാസ്റ്റർ കോണേരു ഹംപി തുടങ്ങിയ പ്രതിഭകളുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ കലാ- കായിക മേഖലകളിലുടനീളം മികവു പ്രോത്സാഹിപ്പിക്കുന്നതിലുള്ള ശ്രദ്ധ പ്രധാനമന്ത്രി മോദി പ്രകടമാക്കി.

ആയിരക്കണക്കിനു കുടുംബങ്ങൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കുന്ന തനതു ചേരി പുനരധിവാസ പദ്ധതിപ്രകാരം ഡൽഹിയിൽ പുതുതായി നിർമിച്ച 1,675 ഫ്ലാറ്റുകൾ ജനുവരി 3നു പ്രധാനമന്ത്രി മോദി കൈമാറി. സൂരജ്മൽ വിഹാറിലെ ഈസ്റ്റേൺ ക്യാംപസ്, ദ്വാരകയിലെ വെസ്റ്റേൺ ക്യാംപസ്, നജഫ്ഗഢിലെ വീർ സാവർക്കർ കോളെജ് എന്നിവയുൾപ്പെടെ 600 കോടിയിലധികം രൂപയുടെ 3 പരിവർത്തനാത്മക വിദ്യാഭ്യാസ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു.

ജിഐ- അംഗീകൃത ഗ്രാമ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്ത് ജനുവരി 4നു നടന്ന ഗ്രാമീൺ ഭാരത് മഹോത്സവത്തിൽ, ഗ്രാമ വികസനത്തിനായുള്ള ഗവണ്മെന്‍റിന്‍റെ പ്രതിജ്ഞാബദ്ധത പ്രധാന വിഷയമായി. ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയുമായി സംയോജിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതാണ് ഈ സംരംഭം.

ഇന്ത്യയിലെ നിർമിതബുദ്ധി അടിസ്ഥാന സൗകര്യത്തി‌ൽ 3 ശതകോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ച മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഉൾപ്പെടെയുള്ള ആഗോള ടെക് നേതാക്കളുമായി പ്രധാനമന്ത്രി മോദി ആശയവിനിമയം നടത്തി.

ജനുവരി 5ന്, സാഹിബാബാദിനെ അശോക് നഗറുമായി ബന്ധിപ്പിക്കുന്ന നമോ ഭാരത് ട്രെയിൻ ഇടനാഴിയുടെ ഉദ്ഘാടനവും ഒഡിഷ, തെലങ്കാന, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ വിവിധ റെയ്‌ൽ അടിസ്ഥാനസൗകര്യ വികസനങ്ങളും നടന്നതോടെ അടിസ്ഥാനസൗകര്യ പദ്ധതികൾക്കു വേഗം വർധിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഗതാഗത ശൃംഖലകൾ ആധുനികവത്കരിക്കുന്നതിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെ എടുത്തുകാട്ടുന്നതാണ് ഈ പദ്ധതികൾ.

ജനുവരി 7നു പ്രധാനമന്ത്രി മോദി ആന്ധ്ര പ്രദേശിൽ സുപ്രധാനമായ രണ്ടു പദ്ധതികൾക്കു തുടക്കം കുറിച്ചു. ഇറക്കുമതി ചെയ്യുന്ന ഔഷധ ചേരുവകൾ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനുള്ള 1,877 കോടി രൂപയുടെ പദ്ധതിയായ ബൾക്ക് ഡ്രഗ് പാർക്ക്, പ്രതിദിനം 1,500 ടൺ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഹരിത ഹൈഡ്രജൻ ഹബ് എന്നിവയാണവ. പുനരുപയോഗ ഊർജത്തിലും ഔഷധ നിർമാണത്തിലും ഇന്ത്യയെ ഒന്നാമതെത്തിക്കാൻ ഈ ശ്രമങ്ങൾ സഹായകമാകും.

ഇന്ത്യക്കാരുടെ ജനിതക വൈവിധ്യം രേഖപ്പെടുത്താനും ജനിതക വൈകല്യങ്ങൾക്കുള്ള ആരോഗ്യസംരക്ഷണ പരിഹാരങ്ങൾ മെച്ചപ്പെടുത്താനുമുള്ള ജീനോം ഇന്ത്യ പദ്ധതിയുടെ സമാരംഭത്തോടെ ജനുവരി 9നു ശാസ്ത്രരംഗത്തു സുപ്രധാന മുന്നേറ്റമുണ്ടായി. അതേ ദിവസം തന്നെ, ഭുവനേശ്വറിൽ പ്രവാസി ഭാരതീയ ദിന സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യൻ പ്രവാസികളുടെ നേട്ടങ്ങളെയും ആഗോള വേദിയിൽ അവർ നൽകിയ സംഭാവനകളെയും ആഘോഷമാക്കി.

ജനുവരി 12ന്, ദേശീയ യുവജന ദിനത്തിനും സ്വാമി വിവേകാനന്ദ ജയന്തിക്കും അനുബന്ധമായി നടന്ന വികസിത ഭാരത യുവ നേതൃസംവാദത്തിൽ മോദി പങ്കെടുത്തു. യുവാക്കളെ ശാക്തീകരിക്കാനുള്ള ഗവണ്മെന്‍റിന്‍റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ച്, ആശയങ്ങൾ കൈമാറുന്നതിനും വികസിത ഇന്ത്യ വിഭാവനം ചെയ്യുന്നതിനും ഈ സംരംഭം യുവാക്കളായ നവീനാശയ ഉപജ്ഞാതാക്കളെയും നേട്ടങ്ങൾ കൈവരിച്ചവരെയും ഒന്നിപ്പിച്ചു.

ജനുവരി 13ന്, ജമ്മു കശ്മീരിലെ സോനാമാർഗ് തുരങ്കം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദേശീയ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം സമ്പർക്ക സൗകര്യം മെച്ചപ്പെടുത്തുന്നതും വിനോദസഞ്ചാരത്തിനു ഗതിവേഗം പകരുന്നതുമാണ് ഈ തുരങ്കം. തൊഴിലാളികളുമായും എൻജിനിയർമാരുമായും അദ്ദേഹം സംവദിക്കുകയും അവരുടെ ശ്രമങ്ങൾക്കു നന്ദി പറയുകയും ചെയ്തു. അന്നു വൈകുന്നേരം, ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തിനും പൈതൃകത്തിനും ഊന്നൽ നൽകി, വൈവിധ്യമാർന്ന സമുദായങ്ങളുമായി ചേർന്ന് അദ്ദേഹം ലോഹ്‌റി, പൊങ്കൽ, മകരസംക്രാന്തി എന്നിവ ആഘോഷിച്ചു.

ജനുവരി 15ന്, ഇന്ത്യയുടെ വളരുന്ന സമുദ്രശേഷികൾ പ്രതിഫലിപ്പിക്കുന്ന പുതിയ കപ്പലുകളും അന്തർവാഹിനികളും ഉൾപ്പെടെയുള്ള നൂതന നാവിക സംവിധാനങ്ങൾ കമ്മീഷൻ ചെയ്ത് മറ്റൊരു നാഴികക്കല്ലു പിന്നിട്ടു. ഈ കൂട്ടിച്ചേർക്കലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രബലശക്തി എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തും. പ്രതിരോധത്തിൽ സ്വയംപര്യാപ്ത ഇന്ത്യ എന്നത‌ിനായുള്ള ഗവണ്മെന്‍റിന്‍റെ പ്രതിബദ്ധതയുടെ തെളിവുകൂടിയാണിത്.

ജനുവരി 16ന് ഐഎസ്ആർഒ ഉപഗ്രഹങ്ങളുടെ ബഹിരാകാശ ഡോക്കിങ് പൂർത്തിയാക്കി വിജയകരമായി അവതരിപ്പിച്ചതോടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടു മറ്റൊരു നാഴികക്കല്ലിലെത്തി. വരുംവർഷങ്ങളിലെ ഇന്ത്യയുടെ ഉത്കൃഷ്ടമായ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

വെറും 15 ദിവസത്തിനുള്ളിൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വം 2025നു പരിവർത്തനാത്മക തുടക്കമേകി. ശാസ്ത്രീയ മുന്നേറ്റങ്ങളും അടിസ്ഥാനസൗകര്യ പദ്ധതികളും മുതൽ യുവജന ശാക്തീകരണവും സാംസ്കാരിക ആഘോഷവും വരെ, അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ വികസിത ഭാരതമെന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. പ്രധാനമന്ത്രി തന്നെ പറഞ്ഞതുപോലെ, ""നാം ഒരുമിച്ച്, വികസിത ഇന്ത്യയെ രൂപപ്പെടുത്തുകയാണ്. അതിൽ ഓരോ പൗരനും ശോഭനമായ നാളെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു''.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com