

#എം.ബി. സന്തോഷ്
തൃശൂരിൽ നഴ്സുമാരുടെ സമരം വിജയിച്ചതു കഴിഞ്ഞ ദിവസമാണ്. അതിനു പിന്നാലെ, അവരുടെ ന്യായമായ ആവശ്യങ്ങളെ ആദ്യമായി പിന്തുണച്ചതിന് സ്വകാര്യ ആശുപത്രിക്ക് ആശുപത്രി ഉടമകളുടെ ഒരു സംഘടന വിശദീകരണം ചോദിച്ചു. ഈ വാർത്ത വായിച്ചപ്പോൾ തമാശയാണ് തോന്നിയത്. "അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്...' എന്നു കേട്ടിട്ടേയുള്ളൂ. ഇപ്പോൾ, സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടനയിലൂടെ അത് കാണുകയാണ്. നഴ്സുമാരുടെ സമരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സംഘടനയാണിത്. എന്നാൽ, അവകാശ സമരങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ബോധ്യപ്പെടുത്തുന്ന വിധി ഹൈക്കോടതിയിൽ നിന്നുണ്ടായി.
തൃശൂരിലെ നഴ്സുമാരുടെ സമരം യഥാർഥത്തിൽ ഒഴിവാക്കാമായിരുന്നു. 72 മണിക്കൂർ സമരം പ്രഖ്യാപിച്ചപ്പോൾ തന്നെ ഒരുവിധം ആശുപത്രി ഉടമകൾ കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ, ഇടഞ്ഞുനിന്ന പണ്ടത്തെ പാരമ്പര്യം പേറുന്ന ഗ്രൂപ്പിന്റെ ആശുപത്രിയും ശമ്പള വർധന സമ്മതിച്ചതോടെയാണ് സമരം പൂർണമായും വിജയിച്ചത്. ആകെയുള്ള 30 ആശുപത്രികളിൽ 29 മാനെജ്മെന്റുകളും അതിനു തലേന്നു തന്നെ വേതനം വർധിപ്പിച്ചിരുന്നു. ഈ ഒരു ആശുപത്രി മാത്രമാണ് ആദ്യദിനം വേതനം വർധിപ്പിക്കാതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. രണ്ടാം ദിനം രാവിലെ 11 മണിക്ക് നടന്ന കൂടിയാലോചനയിൽ അവിടെയും വേതനം വർധിപ്പിക്കാൻ ധാരണയായി. അതോടെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിൽ തൃശൂരിൽ ആഹ്വാനം ചെയ്ത സമരം ചരിത്രവിജയത്തിലെത്തി.
ഏപ്രിൽ 11, 12, 13 തീയതികളിൽ നടക്കുന്ന യുഎൻഎ സമരത്തിന് നിരോധനം ഏർപ്പെടുത്തണമെന്നും, എസ്മ പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെപിഎച്ച്എ) നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, നിയമാനുസൃതമായി നടത്തുന്ന സമരത്തെ നിരോധിക്കാനാവില്ല എന്ന് വ്യക്തമാക്കി. തൃശൂരിലെ സൺ മെഡിക്കൽ മിഷൻ, മലങ്കര മിഷൻ ആശുപത്രികൾ എന്നിവ ചെറിയ ആശുപത്രികൾ ആയിട്ടു കൂടി 50 ശതമാനം വരെ വേതന വർധന നടപ്പാക്കിയത് യുഎൻഎ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തൃശൂർ ലേബർ ഓഫിസിൽ നടന്ന ചർച്ചയും, മുൻപ് ഹൈക്കോടതി മീഡിയേഷനു മുന്നിൽ നടന്ന ചർച്ചയും പരാജയപ്പെട്ടതും യുഎൻഎ കോടതിയെ ബോധിപ്പിച്ചു. 50 ശതമാനം ഇടക്കാലാശ്വാസം നൽകുന്ന ആശുപത്രികളെ സമരത്തിൽ നിന്നും ഒഴിവാക്കാൻ തയാറാണെന്നും യുഎൻഎ അറിയിച്ചു. ഇതോടെയാണ് ഹൈക്കോടതി അവകാശ സമരങ്ങളെ നിരോധിക്കാനാവില്ലെന്ന നിലപാടിലെത്തിയത്.
50 കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ മിനിമം വേതനം പ്രതിമാസം 20,000 രൂപയും പരമാവധി വേതനം 30,000 രൂപയുമാക്കി സംസ്ഥാന സർക്കാർ 2018 ഏപ്രിൽ 23ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, യുഎൻഎ, കെപിഎച്ച്എ, അസോസിയേഷൻ ഓഫ് അഡ്വാൻസ്ഡ് സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് തുടങ്ങിയ സംഘടനകളും സ്വകാര്യ ആശുപത്രികളും നൽകിയ ഹർജികളിൽ ജസ്റ്റിസ് അമിത് റാവൽ ഈ വിജ്ഞാപനം റദ്ദാക്കി. മിനിമം വേതന തുക പര്യാപ്തമല്ലെന്ന് നഴ്സുമാരുടെ സംഘടന വാദിച്ചു. ജീവിതച്ചെലവ് ഉയർന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച ശമ്പളം മതിയാകില്ല. സർക്കാർ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 39,000 രൂപയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. പുതിയ മിനിമം വേതനം നിശ്ചയിക്കാൻ 3 മാസം സാവകാശം ഹൈക്കോടതി നൽകിയത് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.
തൃശൂരിൽ 2011 നവംബർ 16ന് 5 പേർ ചേർന്ന് യുഎൻഎ രൂപീകരിക്കുമ്പോൾ അത് ഇത്രയും വലിയ ആവേശം നഴ്സുമാർക്കിടയിൽ ഉണ്ടാക്കുമെന്ന് സംഘാടകർ പോലും കരുതിക്കാണില്ല. ബോണ്ട് സമ്പ്രാദായത്തിന്റെ ഇരയായ ബീനാ ബേബിയുടെ ജീവത്യാഗമായിരുന്നു സംഘടനാ രൂപീകരണത്തിന് കാരണമായത്. അക്കാലത്ത് ഒരു ഡസനോളം നഴ്സിങ് സംഘടനകൾ ഉണ്ടായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലും കോൺഗ്രസിന്റെ ആഭിമുഖ്യത്തിലുമുള്ള സംഘടനകളായിരുന്നു കരുത്തർ. അതത് സർക്കാരുകളുടെ കാലത്ത് സർക്കാർ തീരുമാനത്തെ പ്രകീർത്തിക്കുകയും പ്രതിപക്ഷത്താവുമ്പോൾ പെട്ടെന്ന് അവകാശബോധം പൊട്ടിമുളയ്ക്കുകയും ചെയ്യുന്നതായിരുന്നു ഈ സംഘടനകളുടെ സവിശേഷത. ഇന്നത്തെ ട്രേഡ് യൂണിയൻ പ്രവർത്തനം പോലെ തന്നെ.
ബോണ്ട് സമ്പ്രാദയമായിരുന്നു യുഎൻഎ രൂപീകരിച്ചപ്പോൾ നേരിട്ട ഏറ്റവും വലിയ പ്രശ്നം. ഒരു രൂപ പോലും ശമ്പളം വാങ്ങാതെയും, അങ്ങോട്ട് പണം നൽകി പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കിട്ടുന്നതു വരെ ജോലി ചെയ്യേണ്ടിവരികയും ആയിരുന്നു അക്കാലത്തെ അവസ്ഥ. 500 രൂപാ മുതൽ 3,000 രൂപ വരെ ആയിരുന്നു ശമ്പളം. 12 മണിക്കൂറിലേറെ ജോലിയെടുത്തിരുന്നവർക്ക് പിഎഫ്, ഇഎസ്ഐ, പ്രസവാവധി ആനുകൂല്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജോലിക്ക് കയറിയാൽ ആദ്യ വർഷം ഗർഭിണി ആകാൻ പാടില്ല എന്ന വ്യവസ്ഥ വച്ച മാനെജ്മെന്റുകൾ പോലുമുണ്ടായിരുന്നു. ഗർഭിണി ആയാൽ പ്രസവത്തിനുമുമ്പ് ജോലി രാജിവയ്ക്കണം. ശമ്പളത്തോടു കൂടിയ പ്രസവാവധി ഒഴിവാക്കാനായിരുന്നു ഇത്. പത്തോളം വർഷത്തെ സേവനത്തിനു ശേഷം ഇങ്ങനെ രാജിവച്ചവരോട് തിരിച്ചുവരാൻ നേരം ട്രെയ്നി ആയി വീണ്ടും തുടങ്ങാൻ ആവശ്യപ്പെട്ട മാനെജ്മെന്റുകളും ഉണ്ടായിരുന്നു. ജോലി രാജിവെച്ചാൽ 50,000 മുതൽ 2 ലക്ഷം വരെ അങ്ങോട്ട് നൽകി പ്രവൃത്തിപരിചയ /വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടിയിരുന്ന ഗതികേട് അനഭവിച്ചവരും കുറവല്ല.
യുഎൻഎ രൂപീകൃതമായതോടെ പുരുഷ നഴ്സുമാർക്ക് നിയമന നിരോധനം നേരിടേണ്ടിവന്നു. അവിടെയാണ് വനിതകളുടെ ശക്തി നഴ്സിങ് മേഖലയിൽ പ്രകമ്പനമായത്. തീവ്രസമരങ്ങൾക്ക് ആശുപത്രികൾ വേദികളായി. സമരം ആളിപ്പടർന്നു. ഏതു സമരത്തെയും പോലെ തന്നെ ഈ സമരത്തെയും സംഘടനയെയും കായികമായി നേരിട്ടത് ഈ നാടു കണ്ടു. നക്സലൈറ്റുകളായും മാവോയിസ്റ്റുകളായും മതതീവ്രവാദികളായും ചാപ്പ കുത്താൻ ശ്രമങ്ങൾ നടന്നു. അതിനൊക്കെ ഇവിടത്തെ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകൾ പിന്തുണ നൽകി എന്ന യാഥാർഥ്യവുമുണ്ട്. എന്നാൽ, അതിനെയൊക്കെ നഴ്സുമാർ ശക്തമായി പ്രതിരോധിച്ചു. പൊതു സമൂഹവും കൂടെ നിന്നതോടെ കുത്തക ആശുപത്രികൾ വരെ മുട്ടുമടക്കാൻ നിർബന്ധിതരായി.
ബോണ്ട് സമ്പ്രദായം അവസാനിച്ചു. ശമ്പളം ബാങ്ക് വഴിയായി. ഇഎസ്ഐ, പിഎഫ്, മെറ്റേണിറ്റി- സ്റ്റാറ്റ്യൂട്ടറി ലീവുകൾ അനുവദിക്കപ്പെട്ടു. ജോലി രാജി വയ്ക്കുന്ന മുറയ്ക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ആനുകൂല്യങ്ങളും നൽകേണ്ടി വന്നു. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് പണം വാങ്ങുന്നത് അവസാനിക്കപ്പെട്ടു. ഇത്തവണ 40,000 രൂപ അടിസ്ഥാന ശമ്പളമായോ, 1,500 രൂപ ദിവസ വേതനമായോ പ്രഖ്യാപിക്കണമെന്നും, കരാർവ്യവസ്ഥ ഒഴിവാക്കണമെന്നുമടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം.
യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ പറയുന്നു: ""2011 ൽ യുഎൻഎ പിറവി കൊണ്ടപ്പോൾ തൃശൂരിൽ ഒരു രൂപ പോലും ശമ്പളം വാങ്ങാത്തവരും, 1,000- 2,000 രൂപ വരെയും പ്രതിമാസ ശമ്പളം വാങ്ങിയിരുന്നവരുമായിരുന്നു മഹാഭൂരിപക്ഷവും. സംഘടന പിറന്ന് 8 വർഷം കൊണ്ട് 20,000 രൂപ ശമ്പളം വാങ്ങാത്ത യുഎൻഎ പ്രവർത്തകരില്ലാത്ത ജില്ലയായി തൃശൂർ മാറി. 12 വർഷം ആകുമ്പോൾ 30,000 - 40,000 രൂപയും അതിനു മുകളിലും ശമ്പളം വാങ്ങുന്ന ഏറ്റവും അധികം നഴ്സുമാരുള്ള ജില്ലയായി തൃശൂർ മാറുന്നു''- ഇങ്ങനെ പരസ്യമായി അവകാശവാദം ഉന്നയിക്കാൻ കെല്പുള്ള എത്ര സംഘടനാ നേതാക്കളുണ്ട്, കേരളത്തിൽ?
ഹൈക്കോടതി 3 മാസത്തിനകം നഴ്സുമാരുടെ ഉൾപ്പെടെ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ കാലാവധി കഴിഞ്ഞിട്ടും സർക്കാർ നടപടി ഉണ്ടാകാത്തത് ഖേദകരമാണ്. ആതുരസേവനമാണ് ആരോഗ്യമേഖലയുടെ അടിസ്ഥാന സ്വഭാവമെന്ന് സർക്കാരും സ്വകാര്യ ആശുപത്രി മുതലാളിമാരും തിരിച്ചറിയണം. നഴ്സുമാരുൾപ്പെടെ ഉള്ളവരെ സമരത്തിലേക്കു തള്ളിവിട്ട് സംഘർഷാവസ്ഥ സൃഷ്ടിക്കരുത്. ജീവിതച്ചെലവും അർഹതയും ജോലിഭാരവും അടിസ്ഥാനപ്പെടുത്തി അടിയന്തരമായി മിനിമം വേതനം നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവ് പാലിക്കണം.
ജാസ്മിൻ ഷായ്ക്കെതിരായ ആരോപണങ്ങൾ സ്വകാര്യ ആശുപത്രി ഉടമകളുടെ ഫെയ്സ്ബുക്ക് പേജിൽ "ഔദ്യോഗികമായി' കൊടുത്തിട്ടുണ്ട്. അതിന് നഴ്സുമാർ മറുപടി നൽകുകയും ചെയ്തു. അദ്ദേഹത്തെ ന്യായീകരിക്കുകയോ എതിർക്കുകയോ ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. അതൊക്കെ ഉത്തരവാദപ്പെട്ടവർ അന്വേഷിക്കട്ടെ, കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. അതിനുമുമ്പ് യുഎൻഎ എന്ന സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് മാന്യമായ ശമ്പളം ലഭിക്കുന്നതിന് അവസരമുണ്ടായി എന്നത് നിസാരമല്ല. അത് കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്നതും ആഹ്ലാദകരമാണ്.
വ്യവസ്ഥാപിത സംഘടനകളും പ്രസ്ഥാനങ്ങളും പരാജയപ്പെടുമ്പോൾ രാഷ്ട്രീയരംഗത്തു പോലും ഒരു പരിചയവുമില്ലാത്ത, ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത പ്രസ്ഥാനങ്ങൾ കടന്നുവരികയും അവർ ജനവിശ്വാസം ആർജിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. അത്തരം അത്ഭുതങ്ങളെ മുളയിലേ നുള്ളിക്കളയാൻ അധികാര ശക്തികൾ ശ്രമിക്കുന്നത് നാം കണ്ടുകൊണ്ടേയിരിക്കുകയാണല്ലോ. വിളക്കു കെടുത്തുന്ന ശലഭങ്ങളുടെ അവസ്ഥ അറിയണം. അത്തരം ഇടങ്ങളിൽ, ആ കൂരിരുളിൽ മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തിനും വഴികാട്ടാം. ആ ഇത്തിരിവെട്ടങ്ങളാവും ഒരുപക്ഷേ നാളെകളിൽ വഴികാട്ടികളായി മാറുക.