

പ്രയാഗ്‌രാജ്: ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാകുംഭമേളയ്ക്ക് തിങ്കളാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ തുടക്കം. പൗഷ് പൂർണിമയായ ഇന്ന് പ്രയാഗിലെ ഗംഗാ, യമുന, സരസ്വതി സംഗമത്തിൽ ആദ്യ ഷാഹി സ്നാനത്തോടെയാണു ചടങ്ങുകൾ തുടങ്ങുന്നത്. ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ നീളുന്ന ചടങ്ങുകളിൽ 40 കോടിയിലേറെ തീർഥാടകർ പങ്കെടുക്കുമെന്നാണു വിലയിരുത്തൽ. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയാണു പ്രയാഗിലേത്. എന്നാൽ, ഗ്രഹങ്ങളെല്ലാം സവിശേഷമായ സ്ഥാനങ്ങളിലായതിനാൽ ഇത്തവണത്തേത് 144 വർഷത്തിലൊരിക്കൽ മാത്രമുണ്ടാകുന്ന കൂടുതൽ പവിത്രമായ കുംഭമേളയെന്നാണു വിശ്വാസം.
ആഴ്ചകൾക്കു മുൻപേ വിവിധ അഖാഡകളിലെ സന്ന്യാസിമാരടക്കം തീർഥാടകർ പ്രയാഗിൽ എത്തിയിരുന്നു. ശനിയാഴ്ച 25 ലക്ഷം പേർ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തിയെന്ന് അധികൃതർ. ഇന്ത്യയുടെ സാംസ്കാരിക, മത പൈതൃകത്തെ ആഗോള ശ്രദ്ധയിൽ കൊണ്ടുവരാൻ കുംഭമേള വഴിയൊരുക്കുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
13 വ്യത്യസ്ത അഖാഡകളിൽ നിന്നുള്ള സന്ന്യാസിമാരാണ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നത്. ഇതാദ്യമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ന്യാസിമാരും ഇത്തവണ മേളയ്ക്ക് എത്തുന്നുണ്ട്. മകരസംക്രാന്തിയായ നാളെയും മൗനി അമാവാസ്യയായ 29നും വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്നിനും മാഘ പൂർണിമയായ ഫെബ്രുവരി 12നും മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26നുമാണു പ്രധാന സ്നാനങ്ങൾ.
പ്രയാഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കി, വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷ്യൽ സർവീസുകളുൾപ്പടെ 13000 ട്രെയ്‌ൻ സർവീസുകളാണ് റെയ്‌ൽവേ നടത്തുന്നത്. കുംഭമേളയിലൂടെ രണ്ടു ലക്ഷം കോടിയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാരിന്‍റെ പ്രതീക്ഷ.