

ആത്മാവിന്റെ നിരാഹാരം
എം.കെ. ഹരികുമാർ
അക്ഷരജാലകം
വായനക്കാരുടെ സമൂഹം, അല്ലെങ്കിൽ മനുഷ്യരാശി ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കവികളിലൊരാളാണ് റെയ്നർ മരിയ റിൽക്കെ. അദ്ദേഹം ജീവിതത്തിന്റെ ആനന്ദങ്ങളെ ഉപാധികളില്ലാതെ കഷ്ടപ്പാടിലും തെരയുകയാണു ചെയ്തത്. ജീവിതത്തിന്റെ നദി കുറുകെ കടക്കാൻ ഒരു പാലമുണ്ട്. നിങ്ങൾക്ക് മാത്രമുള്ള പാലം. അതിലൂടെ മറ്റാർക്കും സഞ്ചരിക്കാനാവില്ല. അത് നിർമിച്ചു തരാൻ വേറെയാരും തന്നെയില്ല. അത് നിങ്ങൾ തന്നെയാണ് നിർമിക്കേണ്ടത്. ജീവിതത്തിന്റെ കലയാണത്. ജീവിതത്തെ കലയായി സങ്കൽപ്പിച്ചാൽ അതിനുള്ളിലെ പ്രക്ഷോഭങ്ങൾക്കും കീഴടങ്ങലുകൾക്കും തിരിച്ചടികൾക്കും ഒരു നാടകീയ ആഖ്യാനത്തിന്റെ സുഖ ലഹരി ലഭിക്കും. ഈ കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
പല പ്രശ്നങ്ങളും പരിഹരിക്കാതെ അവശേഷിക്കണം. അതിന്റെ ആഴത്തിലുള്ള അപരിഹാര്യമായ ചോദ്യങ്ങളെ തന്നെ സ്നേഹിക്കണം. ഉത്തരം തേടേണ്ടതില്ല. എന്തും ജീവിച്ചു നോക്കുക. ഒരു നാളിൽ ആ ഉത്തരങ്ങൾ നിങ്ങളെ തേടി വരുന്നതാണ്. മനുഷ്യന്റെ പ്രവൃത്തികൾ അവൻ നേരത്തെ തന്നെ ആഗ്രഹിക്കുന്നതാണോ? ചില മനഃശാസ്ത്രകാരന്മാർ പറയുന്നുണ്ട്, മനുഷ്യൻ ഉള്ളിൽ ആഗ്രഹിക്കുന്നതാണ് അവനു മുന്നിൽ വരുന്നതെന്ന്. പക്ഷേ എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാവണമെന്നില്ല. ചിലത് വളരെ പ്രകടമാണെങ്കിൽ മറ്റു ചിലത് നിഗൂഢമാണ്. സ്വപ്നങ്ങളിൽ ആഗ്രഹങ്ങൾ പൊന്തിവരാറുണ്ട്, വേഷം മാറി സ്ഥലകാലങ്ങളെ കബളിപ്പിച്ച്.
ഒരു സ്വതന്ത്ര ലോകം
ബൊഹീമിയൻ കവി റിൽക്കെ എഴുതി: "വസന്തങ്ങൾക്ക് നിങ്ങളെ വേണം. ധാരാളം നക്ഷത്രങ്ങൾ നിങ്ങളുടെ കണ്ണുകളുടെ നോട്ടത്തിനു കാത്തു നിൽക്കുന്നുണ്ട്. ഒരു തിരമാല വർധിത ശക്തിയോടെ നിങ്ങളുടെയടുത്തേക്ക് തള്ളിക്കയറി വരുന്നു, ദൂരെയുള്ള ഏതോ പാതയിൽ നിന്ന്. അല്ലെങ്കിൽ നിങ്ങൾ ഒരു ജനാലയ്ക്ക് താഴെ
നടന്നപ്പോൾ അകത്തുണ്ടായിരുന്ന വയലിൻ നിങ്ങളുടെ സംഗീത ബോധത്തിനായി സ്വയം സമർപ്പിച്ചത്. ഇതെല്ലാം നിങ്ങളുടെ ആന്തരിക മൂല്യമാണ്'.
യാദൃശ്ചികമായി ഒരാൾ തന്റെ വ്യഥിതമായ മനോമന്ത്രങ്ങളിൽ താഴ്ന്നു പോകുന്ന വേളയിൽ ആകാശത്തിലെ നിറപുഞ്ചിരി പോലെ ചന്ദ്രനെ കാണുകയാണെങ്കിലോ? അത് ചന്ദ്രനായിരിക്കില്ല, തേജോമുഖിയായ ചന്ദ്രികയായിരിക്കും. ആ ചന്ദ്രിക നമ്മെ ആശ്വസിപ്പിക്കാൻ തന്നെ വന്നതാണ്. അല്ലെങ്കിൽ ഒരു മനുഷ്യന്റെ വ്യഥിത മനസ് എന്ന നക്ഷത്രവും ആകാശത്തിലെ മഹാ മനസും എങ്ങനെ ഒരു പ്രത്യേക സന്ദർഭത്തിൽ മുഖാമുഖം വന്നു? അനർഘ നിമിഷങ്ങൾ ചിലപ്പോൾ നമ്മുടെ ബോധത്തെയായിരിക്കും ലക്ഷ്യം വയ്ക്കുക. ഓരോ കിളിയൊച്ചയും നമ്മെ പ്രതീക്ഷിക്കുന്നുണ്ട്, ഉണർവുകളെ ഒളിച്ചു വച്ചുകൊണ്ട്, കൃത്യമായ സമയത്ത്. അതിന്റെ പൊരുൾ ഇപ്പോഴും തരിശു നിലങ്ങളിൽ അജ്ഞാതമായി കിടക്കുകയാണ്. എന്തിനാണ് ഒരാൾ എഴുതുന്നത്?
ഈ സുവിശേഷം പറയാനാണ്. എല്ലാ പ്രത്യയ സംഹിതകളെയും ചിന്താ സരണികളെയും കടന്ന് മറ്റൊരു വിദൂരതയും വിഹായസുമായ ആത്മാവിന്റെ സ്വതന്ത്ര ലോകത്തിലേക്ക് അനായാസമായി കുതിച്ചെത്തുന്നതിന്റെ വാക്കുകളാണ് അപ്പോൾ എഴുതുന്നത്.
അമെരിക്കൻ പരിസ്ഥിതി സ്നേഹിയും എഴുത്തുകാരനുമായ ഹെൻറി ഡേവിഡ് തോറോ "വാൽഡൻ' എന്ന കൃതിയിൽ വായനക്കാരനായ ഒരുവനെ ഇതേ തേരിൽ കയറ്റുന്ന ഒരു സന്ദർഭം ഓർക്കുകയാണ്. ഒരാൾ എപ്പോഴെങ്കിലും വിഷാദിക്കുകയാണെങ്കിൽ പ്രകൃതിയിലും അത് കാണാനാകുമെന്നാണ് തോറോ എഴുതിയത്. സൂര്യൻ മങ്ങിപ്പോകുന്നത് അനുഭവിക്കാം. കാറ്റിന്റെ ഉലച്ചിൽ. മേഘങ്ങൾ കരഞ്ഞ് മഴയുണ്ടാക്കുന്നു. വൃക്ഷങ്ങൾ ഇലകൾ പൊഴിച്ച് ദുഃഖിതരായി കാണപ്പെടുന്നു. മനുഷ്യനു അവനെ തന്നെ പ്രകൃതിയിൽ കാണാം. പ്രകൃതിയിൽ നാം നമ്മെ തന്നെ നോക്കി മനസിലാക്കാമെന്നാണ് തോറോ പറയുന്നത്. നമ്മുടെ വിഷാദങ്ങളാണ് സൂര്യാസ്തമയങ്ങളിലും മരങ്ങളിലും കാണുന്നത്. പ്രണയത്തിലും പെണ്ണിലും ഒരാൾ സ്വയം ബിംബവത്ക്കരിക്കുന്നു.
ഗാനാത്മകത
അമർത്തപ്പെട്ടതും വിസ്മൃതവുമായ വാസനകൾ ലോകജീവിതത്തിലെ വ്യാമിശ്രമായ തലങ്ങളിൽ പല രൂപങ്ങളിൽ പ്രത്യാനയിക്കപ്പെടുകയാണ്. മനുഷ്യൻ ദുഃഖിതനായിരിക്കുമ്പോൾ അവനിലെ ആത്മാവ് അതിന്റെ സംഗീതമാണ് ശ്രവിക്കുന്നത്. വാക്കുകൾക്കായി ആ മനസ് അലയുകയാണ്. സ്ഥിരീകരണമോ സിദ്ധാന്തമോ ആവശ്യമില്ലാത്ത ഗാനാത്മകതയിൽ മനസ് അതിന്റെ സൗന്ദര്യത്തെ ആവിഷ്കരിക്കുന്നു.
റെയ്നർ മരിയ റിൽക്കെ, ഫ്രാൻസ് സേവർ കപൂസ് എന്ന മിലിറ്ററി കേഡറ്റിനെഴുതിയ കത്തുകൾ "ലെറ്റേഴ്സ് ടു എ യങ് പോയറ്റ് ' (1929) എന്ന പേരിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഇത് കവിയുടെയും കവിതയുടെയും തത്ത്വശാസ്ത്രയമായി വായനക്കാർ ഏറ്റെടുത്തതാണ്. ആൽബേർ കമ്യുവിന്റെ "ദ് മിത്ത് ഓഫ് സിസിഫസ്' (1942), മാർകസ് ഒറേലിയസിന്റെ "മെഡിറ്റേഷൻസ് ' എന്നീ കൃതികൾ പോലെ പരിഗണിക്കാവുന്ന ജീവതത്ത്വപരമായ അറിവുകൾ ഉൾക്കൊള്ളുന്ന കൃതിയാണിത്. ഒരാൾ എങ്ങനെ കവിതയെഴുതണമെന്ന് ചില സാഹിത്യ ക്യാംപുകളിൽ അധ്യാപകർ ചെയ്യുന്നതുപോലെ വിവരിക്കുകയല്ല റിൽക്കേ. അദ്ദേഹം തന്നിലൂടെ നോക്കുകയാണ്; താൻ ഒരു ചിമിഴാണ്. അതിലേ നോക്കിയാൽ കാണാനാവുന്ന ആകാശത്തിലെ മഴവില്ല് തന്നിൽ തന്നെയാണുള്ളത്. എല്ലാ പ്രാതിഭാസികമായ കാഴ്ചകളും തന്നിലേക്കു തന്നെയാണ് ഉന്നം വയ്ക്കുന്നതെന്ന് അപ്പോൾ ബോധ്യമാവും.
റിൽക്കെ എഴുതുന്നു: നിങ്ങളുടേതല്ലാത്ത പരിപ്രേക്ഷ്യത്തിൽ നിങ്ങൾ ജീവിതത്തെ സ്നേഹിക്കുക. എന്നാൽ വൃദ്ധജനങ്ങളോടു സന്തോഷപൂർവം ഇടപെടുക, അവർ ഏകാന്തതയെ ഭയപ്പെടുന്നവരാണ്. ജീവിതത്തെ സ്വാർഥതയോടെയും അമിതമായ കരുതലോടെയും സമീപിച്ചാൽ ദൈവം പുറത്താകും. ദൈവത്തിന്റെ പങ്കു വേണ്ടെന്നു വച്ചാൽ പിന്നെ ദൈവത്തിനെങ്ങനെ സന്നിഹിതനാകാനാവും. അമിതമായ സ്വാർഥബോധവും സ്വാതന്ത്ര്യ ചിന്തയും നമ്മുടെ തന്നെ അഹന്തയുടെ ഇരുട്ടാണ് നിറയ്ക്കുക. ദൈവത്തിന് ഒരിടം കൊടുക്കണം. അവിടെ നാം പിൻവാങ്ങുകയും വേണം. നമുക്കുള്ളത് ശരിയായ സമയത്തും ആവൃത്തിയിലും ദൈവമാണ് എത്തിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങളുടെ ശുദ്ധതയിലും ആഴത്തിലുമാണ് ദൈവമിരിക്കുന്നത്.
രോഗം ഒരു ശുദ്ധീകരണം
"ഒരു മനസിലാക്കപ്പെടലിനു വേണ്ടിയും പ്രതീക്ഷ പുലർത്തരുത്. എന്നാൽ പിന്തുടർന്നു കിട്ടിയ വസ്തു എന്ന പോലെ നിങ്ങളിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന സ്നേഹത്തിൽ വിശ്വസിക്കുക. ആ സ്നേഹത്തിനു ശക്തിയുണ്ടെന്നു വിശ്വസിക്കുക; ആ സ്നേഹവുമായി എവിടെയും പോകാം. സ്നേഹത്തെ അറിയുമ്പോഴാണ്, അത് കാലങ്ങളായി നമ്മളിൽ തന്നെ ഉണ്ടായിരുന്നതാണെന്ന് ബോധ്യപ്പെടുക. എന്നാൽ നമ്മൾ അതറിഞ്ഞിട്ടുണ്ടായിരുന്നില്ല. സ്നേഹത്തെ മറ്റൊരാൾ മനസിലാക്കുന്നതിനായി കാത്തിരിക്കാതെ നമ്മളിലുള്ള സ്നേഹത്തെ തിരിച്ചറിയണമെന്നാണ് റിൽക്കെ പറയുന്നത്. അതു നമ്മുടെ മനസിൽ വറ്റിപ്പോകാതിരുന്നാൽ മതി. അതിനു സ്വാഭാവിക ശക്തിയുണ്ട്. അത് എവിടെ വേണമെങ്കിലും ഒരാളെ സുരക്ഷിതമായി നടത്തിക്കും.
രോഗിയാവുന്നത് ആത്മീയമായി ഒരുവനെ ശുദ്ധീകരിക്കും. രോഗം അവനവനിലേക്ക് എത്തിച്ചേരുന്നതാണ്. പല വ്യാമോഹങ്ങളിലും നിരാശകളിലും ആസക്തികളിലും പെട്ട് വലയുമ്പോൾ രോഗം അതെല്ലാം മാറ്റി തന്നിലേക്ക് തന്നെ എത്തിക്കും. "നിങ്ങളുടെ പ്രതികരണങ്ങളിൽ അസുഖകരമായി എന്തെങ്കിലുമുണ്ടെങ്കിൽ ഒരു കാര്യം ഓർക്കുക: രോഗം എന്ന മാധ്യമത്തിലൂടെ ഒരു ജീവി അതിന് അന്യമായതിൽ നിന്ന് സ്വയം മോചിപ്പിക്കുകയാണ്'.
തനിച്ചാണെന്നത് സുരക്ഷിതമാണെന്ന് കരുതരുത്. അത് താത്ക്കാലികമായ ഒരു സന്ധിയാണ്. റിൽക്കെ വീണ്ടും പറയുന്നുണ്ട്, രോഗാവസ്ഥയിലായിരിക്കുമ്പോൾ അതിനെ പൊട്ടിച്ചുകൊണ്ട് പുറത്തുവരണമെന്ന്. രോഗം ഒരു വ്യത്യസ്ത മതമാണ്. അപ്പോൾ ദൈവത്തിന്റെ ഭാഷയും സംഗീതവും മനസിലാവും. നിശബ്ദതയും നിശ്ചലതയും പൂക്കൾ നിറഞ്ഞ താഴ്വര പോലെ തോന്നിക്കും. രോഗിയാവുന്നതിന്റെ അർഥം ആത്മീയമായ നിരാഹാരമാണ്. ഒന്നും ആഗ്രഹിക്കാൻ പറ്റാത്ത വിധം നമ്മൾ വിശുദ്ധി നേടുകയാണവിടെ. അപ്പോൾ നമ്മുടെ തന്നെ വിശുദ്ധികളെ നമുക്ക് തിരിച്ചറിയാനാവും. നിങ്ങളുടെ ദിനങ്ങൾ കഷ്ടപ്പാടു നിറഞ്ഞതാണെങ്കിൽ അതിനെ അപലപിക്കേണ്ട; നിങ്ങൾ സ്വയം അപലപിക്കുക. കവിത എന്ന മാധ്യമത്തിൽ അതിന്റെ മഹത്വം വിളിച്ചറിയിക്കാൻ മാത്രം നിങ്ങൾ കവിയല്ലെന്ന് സ്വയം സമാധാനിക്കുക. ഒരു സൃഷ്ടികർത്താവിന് ദാരിദ്ര്യമോ ദരിദ്രമായ നിസംഗമായ ഇടമോ ഇല്ല'.
നക്ഷത്രങ്ങൾ പ്രകാശിക്കുന്നത്?
എന്തുകൊണ്ടാണ് എഴുതുന്നത്? റിൽകെ അതിനു വിശദീകരണം നല്കിയത് ഇങ്ങനെയാണ്: "നിങ്ങളുടെ ഹൃദയത്തിന്റെ അത്യഗാധതയിലേക്ക് അത് വേരു പടർത്തിയിട്ടുണ്ടോ എന്നു നോക്കുക; നിങ്ങളെ എഴുതുന്നതിൽ നിന്ന് വിലക്കിയാൽ, നിങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് സ്വയം കുമ്പസാരിക്കുക. റഷ്യൻ കവി മയക്കോവ്സ്കി എഴുതി:
"നക്ഷത്രങ്ങൾ
പ്രകാശിക്കുന്നുണ്ടെങ്കിൽ
അത് ആവശ്യമുള്ള ആരോ
ഉണ്ടെന്നാണ് അർഥം.
ആ പ്രകാശമുണ്ടായിരിക്കണമെന്ന്
ആരോ ആഗ്രഹിക്കുന്നു'.
കവി ആകാശത്തിലെ നാടകത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ചന്ദ്രൻ പ്രകാശിക്കുന്നതും മേഘങ്ങൾ വന്നുമൂടുന്നതും നക്ഷത്രങ്ങൾ പ്രകാശിക്കുന്നതും മേഘങ്ങളാൽ മറയ്ക്കപ്പെടുന്നതുമെല്ലാം നമ്മുടെ തന്നെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കയാണ്.
കവി കാണുന്നത് സൗന്ദര്യാത്മതയുടെ തലമാണ്. ദുഃഖിച്ചിരിക്കുന്ന മനസുകൾക്ക് പ്രകാശവുമായി കുതിക്കുകയാണ് നക്ഷത്രങ്ങൾ. വാൻഗോഗിന്റെ രാത്രി ദൃശ്യങ്ങൾ ഇത് ശരിവയ്ക്കുന്നുണ്ട്. വാൻഗോഗിന്റെ "ദ് സ്റ്റാറി നൈറ്റ് ഓവർ ദ് റോൺ (The Starry Night over the Rhone), ആർക്കിപ്പ് ക്വിൻഡ്ഷിയുടെ നൈറ്റ് ഓൺ ദ് നിപ്പർ റിവർ (Night on the Dnieper River) തുടങ്ങിയ ചിത്രങ്ങൾ മയക്കോവ്സ്കിയുടെ കവിതയിലെ വാക്കുകളുടെ പൊരുൾ ഉദാഹരിക്കുകയാണ്. ബോധപൂർവമല്ലെങ്കിലും മയക്കോവ്സ്കി ഏതാനും വാക്കുകളിലൂടെ നമുക്ക് വാൻഗോഗിന്റെ നക്ഷത്രങ്ങളുടെ അർഥം വിശദീകരിക്കുകയാണ്.
നമ്മൾ ധാരാളം കാഴ്ചകൾ കണ്ടു. എല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു. ഒരു കാഴ്ചയും നമ്മോടൊപ്പം പോരില്ല. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളോ സമുദ്രതീരങ്ങളോ നാം കാണുന്നു, ഉത്സാഹത്തോടെ. കണ്ടു മടങ്ങുമ്പോൾ വീണ്ടും ശൂന്യത നിറയും. കണ്ടതൊന്നും നമ്മോടൊപ്പമില്ല. നമ്മെ അവ വീണ്ടും ഏകാന്തതയിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഏകാന്തതയിൽ നാം നമ്മുടെ തന്നെ അനുരഞ്ജനപ്പെടുകയാണ്. നിരാശയും വേദനയും എപ്പോഴും വന്നുകൊണ്ടിരിക്കുന്നു. അവയോട് എങ്ങനെ പൊരുത്തപ്പെടണം അല്ലെങ്കിൽ അവയെ എങ്ങനെ സഹിക്കണം എന്ന പാഠം മനസ് പരിശീലിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് റിൽകെ പറഞ്ഞത്, നിങ്ങളിൽ തടവിലാക്കപ്പെട്ട പ്രതിബിംബങ്ങളിന്മേൽ മനനം ചെയ്യൂ എന്ന്.
അത് നിങ്ങൾക്ക് ഭൂതകാലത്തെക്കുറിച്ചുള്ള വലിയ അറിവ് നൽകാതിരിക്കില്ല. ചുറ്റിനുള്ള വസ്തുക്കൾ പുതിയ അർഥങ്ങളോടെ ഉയിർത്തു വരിക തന്നെ ചെയ്യും. ഒരാത്മീയ രക്ഷാമാർഗമെന്ന പോലെ റിൽകെ എഴുതുന്നു: "ഞാൻ തനിച്ചാണ് ഈ ലോകത്ത്; എന്നാൽ ഓരോ നിമിഷത്തെയും വിശുദ്ധമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഞാൻ ഈ ലോകത്ത് ഏറ്റവും ചെറുതാണ്. എന്നാൽ ഒരു നുണ പറയാനോ സ്വയം ഒളിപ്പിക്കാനോ, കുരുത്തക്കേട് കാണിക്കാനോ മാത്രം ചെറുതല്ല. എനിക്ക് എന്നെ സ്വന്തം മനസു വേണം. എന്റെ മനസിനോടൊപ്പം വെറുതെയിരിക്കാൻ ആഗ്രഹിക്കുന്നു, ഓരോ കാര്യത്തിലും'.
ആത്മീയമായ നിരാഹാരത്തെപ്പറ്റി മറ്റൊരു ഭാഷയിൽ കവി എഴുതുകയാണ്. പുറത്തു നിന്ന് ഒന്നും സ്വീകരിക്കാത്ത വിധം വികാരങ്ങൾ നിശ്ചലമാവുകയും ഉള്ളിൽ തീവ്രമായി ഒറ്റപ്പെടുകയും ചെയ്യുന്നതിന്റെ ആകെത്തുകയായ നീറുന്ന ധ്യാനമാണത്.
രജത രേഖകൾ
1) നവതരംഗ സിനിമ
70കളിലും 80കളിലും നവതരംഗ സിനിമയെ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇന്ന് അത്തരം സിനിമകൾ ഒറ്റപ്പെട്ട പടക്കങ്ങൾ പോലെ, ആരും കേൾക്കാതെ പൊട്ടിയമരുന്നു. ആ സിനിമാ ആസ്വാദകർ എവിടെയോ അപ്രത്യക്ഷമായി. സിനിമയെ കലാരൂപമെന്ന നിലയിൽ കാണാൻ കഴിവുള്ള എഴുത്തുകാരും മാധ്യമ പ്രവർത്തകരും ഇല്ലാതായിരിക്കുന്നു. 24 മണിക്കൂറും ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ ചാനലുകൾക്ക് നല്ല സിനിമയെക്കുറിച്ച്, നവതരംഗ സിനിമയെക്കുറിച്ച് കേട്ടുകേൾവി പോലുമില്ല. സമയം കിട്ടുമ്പോൾ ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയ ഡിസിക്കയുടെ "ബൈസിക്കിൾ തീവ്സ് ' ഒന്നു കാണുക. ഈ സംവിധായകരും വിജയിക്കട്ടെ എന്നു വിചാരിക്കുക. നമുക്ക് എല്ലാത്തരം സിനിമകളും ആവശ്യമാണ്.
2) ഇന്ദിര അശോക്
കവിതയുടെ ഉൾക്ഷോഭം വാക്കുകൾക്ക് പ്രകാശിപ്പിക്കാൻ കഴിയണമെന്നില്ല. വാക്കുകൾ കവിതയെക്കുറിച്ച് ഏകദേശ രൂപമാണ് തരുക. കവിത ഒരു വർണക്കൂട്ടാണ്. അതിൽ വികാരം പലയിടത്തായി വർണങ്ങളായി വിതറിയിട്ടുണ്ടാവും. ഇന്ദിര അശോകന്റെ കവിതകൾ ഒരു പരാവർത്തനത്തിന് വേണ്ടിയുള്ളതല്ല. കവിതയെ ഇംപ്രഷണിസ്റ്റിക് അനുഭവമാക്കുകയാണ് കവി. മൃഗശേഷം (പ്രസാധകൻ, ജൂലൈ) എന്ന കവിതയിൽ "വായുവിൻ ദൂതിൽ നിന്ന് തങ്ങിനിൽപ്പതിൽ നിന്ന് ആരെയുമുരുക്കുന്ന കരച്ചിൽ കേൾക്കാവുന്നു' എന്നെഴുതിക്കൊണ്ട് അവ്യക്തതയ്ക്ക് രൂപമുണ്ടാക്കുകയാണ് കവി.
3) എം.പി. നാരായണപിള്ള
അന്തരിച്ച കഥാകാരൻ "എം.പി. നാരായണപിള്ളയെ കണ്ടവരുണ്ടോ?' (പ്രഭാതരശ്മി, മെയ്) എന്ന് കഥാകൃത്ത് എം.ജി. രാധാകൃഷ്ണൻ എഴുതിയലേഖനത്തിൽ ഓർമയുടെ പൂക്കൾ വിതറുകയാണ്. നാരായണപിള്ളയെ മിസ് ചെയ്യുന്നതിന്റെ ദുഃഖമാണ് അദ്ദേഹം വിവരിക്കുന്നത്. എം.പിയെ കണ്ട അനുഭവത്തിൽ നിന്ന്: "കഥയെഴുത്തിന്റെ വിശാലമായ കളരി ഞങ്ങൾ രണ്ടു യുവ കഥാകൃത്തുക്കളായ പ്രഭാ ശങ്കറിന്റെയും എന്റെയും മുന്നിൽ തുറക്കുകയായി. അതിൽ നിന്ന് ഒരു രഹസ്യം വാർന്നു വീണു. കഥാപുരുഷന്റെ കഥയെഴുത്തിലെ ഒരു സ്ഥായിയായ രീതി. കഥ മൊത്തം മനസിൽ മെനഞ്ഞിട്ടായിരുന്നില്ല എഴുത്ത്. കഥയുടെ ആദ്യ വരിയോ, വാചകങ്ങളോ കിട്ടിയാൽ എഴുതിത്തുടങ്ങാം'. പക്ഷേ എം.പിയുടെ ഈ രീതി എല്ലാ കഥാകൃത്തുക്കൾക്കും ഒരു മാർഗദർശനമാകാൻ പ്രയാസമാണ്.
4) തുളസി
70കളിലും 80കളിലും തുളസി എന്നൊരു സാഹിത്യകാരന്റെ നോവലുകൾ ലൈബ്രറിയിൽ നിന്ന് വായിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് കേൾക്കാതെയായി. വിഷയത്തിന്റെ സറിയലിസ്റ്റിക് ചാരുതയോടെ, ഭാഷയുടെ തീവ്രതയോടെ ആഴത്തിൽ ആവിഷ്കരിക്കാൻ കഴിവുള്ള എഴുത്തുകാരനായിരുന്നു തുളസി.
5) ശ്രീകല ചിങ്ങോലി
ജീവിതത്തിന്റെ അവശേഷിപ്പ് വിഷാദം തന്നെയാണ്. ഒരു കവി വിഷാദാത്മകതയിൽ മുഴുകുന്നു എന്നു പറയേണ്ടതില്ല. ജീവിതം വിഷാദമാണ്. ശ്രീകല ചിങ്ങോലി ജീവിതത്തിന്റെ അടിസ്ഥാനവികാരത്തെ "ഇത്രയേ വേണ്ടൂ' (എഴുത്ത്, ഏപ്രിൽ) എന്ന കവിതയിൽ ഇങ്ങനെ അവതരിപ്പിക്കുന്നു:
"ജീവിതത്തിന്റെ ചേക്ക തിരഞ്ഞ്,
അവഗണനകളുടെ മുള്ളു വകഞ്ഞ്,
നീറിപ്പൊലിയുന്ന ഹൃദയത്തെ
ഒളിപ്പിച്ചുവച്ചു സാന്ത്വനിപ്പിക്കാൻ
ഒരു കുഴിമാടമേ വേണ്ടൂ
എന്നെ സ്നേഹിച്ച
ഈ ഓർമകളേ വേണ്ടൂ. "
6) ഹെർമൻ ഹെസെ
ജർമൻ സ്വിസ് എഴുത്തുകാരൻ ഹെർമൻ ഹെസെ എഴുതി: "മരങ്ങൾ നമ്മെക്കാൾ ബുദ്ധിയുള്ളവരാണ്, നമ്മൾ കേൾക്കുന്നില്ല എന്നേയുള്ളൂ. എന്നാൽ നാം മരങ്ങളെ എങ്ങനെയാണ് കേൾക്കേണ്ടതെന്ന് പഠിക്കുമ്പോൾ നമ്മുടെ ചിന്തകളുടെ സംക്ഷിപ്തതയും വേഗതയും കുട്ടിത്തവും അസാധാരണമായ ആനന്ദത്തിലേക്കുയരും. മരങ്ങളെ കേൾക്കാൻ പഠിച്ചവർ ഒരു മരമാകാൻ ആഗ്രഹിക്കില്ല. അവൻ സ്വയം എന്താണോ അതിനപ്പുറം മറ്റൊന്നും ആഗ്രഹിക്കില്ല. അതാണ് വീട്. അതാണ് സന്തോഷം.
7) സുസുനാഗ വീരപെരുമ
ശ്രീലങ്കൻ എഴുത്തുകാരൻ സുസുനാഗ വീരപെരുമയുടെ "ക്ലാരിറ്റി ഈസ് ദ് ഒൺലി സ്പിരിച്വാലിറ്റി' എന്ന പുസ്തകം ആത്മീയതയെ തുറന്ന മനസോടെ കാണാൻ ഉപദേശിക്കുന്നു. ആത്മീയ സൗഖ്യത്തിന് പ്രത്യേക മതമോ ആചാരങ്ങളോ അല്ല പ്രധാനം. നമുക്ക് ലോകത്തെ വ്യക്തതയോടെ മനസിലാക്കാൻ കഴിവുണ്ടാകണം. സ്വയം അറിയാൻ ശ്രമിക്കണം. പലവിധത്തിലുള്ള വാദങ്ങളല്ല വേണ്ടത്. സ്വയം സത്യസന്ധനാവുകയാണെങ്കിൽ വലിയ മുന്നേറ്റമാണത്. അത് എളുപ്പമല്ല. കൃത്രിമമായി സമാധാനം ലഭിക്കുകയില്ല. എന്നാൽ വസ്തുതകളെ അതിന്റെ ഗുണത്തിൽ കണ്ടെത്തുകയാണ് പ്രധാനം.