വൈകിയെത്തി വായനയുടെ വസന്തങ്ങൾ കീഴടക്കുകയായിരുന്നു സാറാ തോമസ് എന്ന എഴുത്തുകാരി. എഴുത്ത് ചെറുപ്പം മുതലേ മനസിലുണ്ടായിരുന്നെങ്കിലും "ജീവിതം എന്ന നദി' എന്ന ആദ്യനോവൽ പുറത്തിറങ്ങിയത് 34ാം വയസിൽ.
13ാം വയസിലാണ് സാറ എന്ന പെണ്‍കുട്ടി എഴുതിത്തുടങ്ങിയത്. വീട്ടില്‍ ഒരുപാട് പുസ്തകങ്ങളും വായിക്കാനുള്ള അന്തരീക്ഷവും ഉണ്ടായിരുന്നതുകൊണ്ട് അത്യാവശ്യം വായിക്കുകയും ചെയ്തിരുന്നു. കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. ചെറുപ്പത്തിൽ കഥയെഴുത്ത് തിരിച്ചറിഞ്ഞ അപ്പന് സാറയുടെ അമ്മച്ചിയെ വിളിച്ച് പറഞ്ഞു, ""മകളെ സൂക്ഷിച്ചോളണം. ഇത് വല്ലാത്ത പ്രായമാണ്. ഈ പ്രായത്തില്‍ പെണ്‍കുട്ടികളുടെ മനസ്സ് ഇങ്ങനെ കാട് കയറാന്‍ വിടരുത്. അവളോട് എഴുത്ത് നിര്‍ത്താന്‍ പറയണം. ഇവിടെ ഒരുപാട് പുസ്തകങ്ങള്‍ ഉണ്ടല്ലോ. അതെല്ലാം ഇഷ്ടംപോലെ വായിച്ചോളൂ. പക്ഷേ, ഒന്നും എഴുതരുത്. അത് നമ്മളെപ്പോലുള്ളവര്‍ക്ക് പറഞ്ഞതല്ല''.
കുട്ടിയായിരുന്ന സാറ അപ്പന്റെ ഉപദേശം അപ്പാടെ സ്വീകരിച്ചു. പിന്നീട് കുറെക്കാലത്തേക്ക് ഒന്നും എഴുതിയില്ല. പക്ഷേ ഉള്ളിലെ എഴുത്തുകാരിയെ തടഞ്ഞു നിർത്താൻ സാധിച്ചില്ലെന്നും പിന്നീടങ്ങോട്ട് സർഗപ്രതിഭാസമായി മാറുകയായിരുന്നുവെന്നും കാലം തെളിയിച്ചു.
ദലിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ വേർതിരിക്കുന്നതിനോടു താത്പര്യമില്ലെന്നും സാറാ തോമസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ""ഞാൻ എഴുത്തിലെ ജനറൽ സർജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാൽ, ‘സ്പെഷലിസ്റ്റു’കളോട് എനിക്ക് വിരോധവുമില്ല. എല്ലാം വേണം...''
"നാര്‍മടിപ്പുടവ' അഗ്രഹാരങ്ങളിലെ സ്ത്രീ ജീവിതത്തെക്കുറിച്ചായിരുന്നു. നാര്‍മടിപ്പുടവ എഴുതുമ്പോള്‍ അഗ്രഹാരത്തിലെ ജീവിതം മനസിലാക്കാന്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള അഗ്രഹാരത്തില്‍ ഭര്‍ത്താവ് ഡോ. തോമസ് സക്കറിയ കൂടിയാണ് പോയത്. അന്ന് ക്രിസ്ത്യാനികളെയൊന്നും അഗ്രഹാരങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഡോക്ടറുടെ അടുപ്പക്കാരാണ് പറഞ്ഞത് ഒരു പൊട്ടണിഞ്ഞ് വന്നാല്‍ മതി, നമുക്ക് ശരിയാക്കാമെന്ന്. എഴുതുന്നതിനുമുമ്പ് ഡോക്ടറോട് കഥ പറയുമായിരുന്നു. വൈകുന്നേരങ്ങളില്‍ കനകക്കുന്നിലെ പടികളില്‍ ഇരുന്നൊക്കെയാണ് കഥ പറഞ്ഞിരുന്നത്. എന്നാല്‍, ഡോക്ടര്‍ പറയുന്ന മാറ്റങ്ങളൊന്നും അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം മരിച്ചതിന് ശേഷം താൻ ഒന്നും എഴുതിയിട്ടില്ലെന്നും സാറാ തോമസ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
ഉപദേശിക്കുന്നത് ഇഷ്ടമില്ലാത്തതിനാൽ ലൈം ലൈറ്റില്‍നിന്ന് ഒഴിഞ്ഞു നിന്നിരുന്നത്. പക്ഷേ, സമൂഹത്തിന്റെ ചലനങ്ങളെ സൂക്ഷ്മമായി അറിയാന്‍ ശ്രമിച്ചിരുന്നു. ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് താനെന്നായിരുന്നു സാറാ സ്വയം വിലയിരുത്തിയത്. ""....വെട്ടിയൊതുക്കിയ ചിറകുകളുമായാണ് ഞാൻ വളർന്നത്. കുടുംബിനിയായിനിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണു കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ട് എന്ന് ആരെക്കാളും നന്നായി എനിക്കറിയാം. വീട്ടിൽ എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുപോലും. എന്നാൽ, ഒട്ടും സങ്കടമില്ല. ഒരു ജീവിതത്തിൽ എല്ലാം കിട്ടില്ലല്ലോ. പക്ഷേ, ചെറുപ്പത്തിൽ അനുഭവിച്ച അസ്വാതന്ത്ര്യത്തെക്കുറിച്ചോർത്ത് പിന്നീട് ദുഃഖം തോന്നിയിട്ടുണ്ട്....'' സ്വയം വിലയിരുത്താൻ ഒരു മടിയും എഴുത്തുകാരി കാട്ടിയിരുന്നില്ല.
മലയാള കഥാനോവൽ സാഹിത്യത്തെ പുതിയ ഭാവതലങ്ങളിലേക്കുയർത്തിയ വിഖ്യാതയായ എഴുത്തുകാരിയാണ് സാറാ തോമസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സ്ത്രീവാദപരമായ നിലപാടുകൾ സാഹിത്യത്തിൽ ശക്തിപ്പെട്ടുവരുന്നതിനു മുമ്പുതന്നെ സ്ത്രീസ്വത്വത്തിന്റെ പ്രകാശനം നിർവഹിക്കുന്ന കൃതികൾ അവരുടേതായി ഉണ്ടായി. നാർമടിപ്പുടവ പോലെയുള്ള അവരുടെ കൃതികൾ മലയാളസാഹിത്യത്തിലെ വിലപ്പെട്ട ഈടുവെയ്പ്പുകളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി.
കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ച പ്രഗൽഭയായ സാറാ തോമസിന്റെ നിര്യാണം മലയാളസാഹിത്യ ലോകത്തിന് വലിയ നഷ്ടമാണെന്നു സ്പീക്കർ എ.എൻ. ഷംസീർ. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്ന് തന്റെ സ്വകാര്യതകളിൽ സന്തോഷം കണ്ടെത്തിയ എഴുത്തുകാരിയാണ് അവർ എന്നും സ്പീക്കർ അനുസ്മരിച്ചു.
സാറാ തോമസിന്റെ 17 നോവലുകളും നൂറിലേറെ കഥകളും മലയാള സാഹിത്യത്തിന് മുതൽക്കൂട്ടാണെന്നു പ്രതിപക്ഷ നേതാവ് വി.ഡിയ. സതീശൻ.
പതിവുരീതികളില്‍ നിന്നും വേറിട്ടുനടക്കുന്ന പ്രമേയങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളസാഹിത്യത്തില്‍ തനതായ മേല്‍വിലാസമുണ്ടാക്കുവാന്‍ സാറ തോമസിന് സാധിച്ചുവെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു.