

"വിവാഹത്തിന് മുൻപ് എങ്ങനെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാകുന്നത്"; വിമർശിച്ച് സുപ്രീം കോടതി
Supreme court of India
ന്യൂഡൽഹി: വിവാഹപൂർവ ലൈംഗികതയെ വിമർശിച്ച് സുപ്രീം കോടതി. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസിൽ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ്മാരായ ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ സുപ്രധാന പരാമർശം. വിവാഹത്തിനു മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ജാഗ്രത വേണമെന്നും കോടതി പറഞ്ഞു. ഒരു പക്ഷേ ഞങ്ങൾ പഴയ ആളുകളായിരിക്കാം... പക്ഷേ വിവാഹത്തിനു മുൻപ് ഒരു ആൺകുട്ടിയും പെൺകുട്ടിയും തികച്ചും അപരിചിതരായ വ്യക്തികളാണ്. അവർ തമ്മിലുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണെങ്കിലും എങ്ങനെയാണവർക്ക് വിവാഹത്തിനു മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.
നിങ്ങൾ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. വിവാഹത്തിനു മുൻപ് ആർക്കും ആരെയും വിശ്വസിക്കാനാകില്ലെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു. 2022ൽ മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി.
വിവാഹം കഴിക്കുമെന്നുള്ള ഉറപ്പിൽ യുവതി ദുബായിൽ വച്ച് പ്രതിയുമായി കണ്ടുമുട്ടിയിരുന്നുവെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുമാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് യുവതിയുടെ സമ്മതമില്ലാതെ പ്രതി ക്യാമറയിൽ പകർത്തിയതായും പിന്നീട് ആ വിഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഏറെ കാലത്തിനു ശേഷമാണ് പ്രതി വിവാഹിതനായിരുന്നുവെന്നും 2024ൽ പഞ്ചാബിൽ വച്ച് രണ്ടാമതും വിവാഹിതനായെന്നും യുവതി അറിയുന്നത്.
എന്നാൽ വിവാഹത്തിനു മുൻപ് എന്തിനാണ് യുവതി ദുബായിലേക്ക് പ്രതിയെ കാണാനായി പോയതെന്നാണ് ജസ്റ്റിസ് നാഗരത്ന ചോദിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.