ഒരു സിനിമ അത്രയ്ക്കു പ്രശ്നകാരണമാണോ?
#അഡ്വ. ജോസ് തെറ്റയില്‍
മത- സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളില്‍ സിനിമയ്ക്ക് അത്രയധികം പ്രതിഫലനങ്ങളും പ്രതികരണങ്ങളും സൃഷ്ടിക്കാനാവുമോ? സാധാരണഗതിയില്‍ അത്തരം ചിത്രപ്രദര്‍ശനത്തിന്റെ അനുരണനങ്ങള്‍ ഗൗരവമാവാതെ കടന്നുപോകാറാണ് പതിവ്. എന്നാല്‍, രാജ്യത്തിന്റെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഒരു സിനിമ പൊതുജനശ്രദ്ധ ആകര്‍ഷിക്കും വിധം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പറയുമ്പോള്‍ അതില്‍ സവിശേഷമായ ഒന്നുണ്ടാകുമെന്ന് തീര്‍ച്ച.
മതപരമായ ഒരു വിഷയത്തെ പ്രതിപാദിക്കുന്ന ചിത്രം രാഷ്ട്രീയ മാനങ്ങള്‍ തേടുന്നത്, അതും ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പ്രധാനമന്ത്രിയും മറ്റു നേതാക്കളും പരാമര്‍ശിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ദൂരവ്യാപകമാണ്. അത് കണ്ടു മറന്നു പോകേണ്ട ഒരു സാധാരണ ചിത്രമല്ലാതാകുന്നത് എന്തുകൊണ്ട് എന്നതു ചിന്തനീയമാണ്.
മനുഷ്യന് ജീവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ബന്ധങ്ങളുടെ അടിസ്ഥാന സ്വഭാവ വിശേഷങ്ങളാണ് സൗന്ദര്യശാസ്ത്രവും ധര്‍മശാസ്ത്രവും. അവയുടെ പ്രയോഗങ്ങളും പ്രത്യാഘാതവും പ്രാധാന്യമര്‍ഹിക്കുന്നതു കൊണ്ടാണ് സിനിമയെന്ന കലാമാധ്യമം മറ്റുളളവയേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യസാധ്യതകളുടെ വ്യാപനത്തോടൊപ്പം അത് അവശേഷിപ്പിക്കുന്ന അനുരണനങ്ങള്‍ മനുഷ്യന്റെ ചിന്താമണ്ഡലങ്ങളെ മഥിക്കും എന്നുറപ്പ്.
മതമൗലികതയും പാരമ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതില്‍ ലോകത്തു തന്നെ ഫലപ്രദമായി മുന്‍പന്തിയില്‍ നില്ക്കുന്നതില് ഹിറ്റ്ലറുടെയും മുസോളനിയുടെയും ഫാഷിസ്റ്റ്, നാസി ചിന്തകള്‍ ഇന്നും സജീവമാണ്. ദേശീയതയുടെ പേരില്‍ വളര്‍ത്തിയെടുക്കുന്ന ബൗദ്ധിക അടിമത്തം കാലോചിതമായി പരിഷ്കരിക്കുന്നതിനും പ്രയോഗിക്കുന്നതിനും, സിനിമയെന്ന മാധ്യമത്തെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി ഉപയോഗിക്കുന്നതിൽ ഫാഷിസ്റ്റ് ശക്തികൾക്കുള്ള പ്രാപ്തിയും പ്രാഗത്ഭ്യവും അംഗീകരിച്ചു കൊടുക്കേണ്ടതു തന്നെയാണ്..!
സൗന്ദര്യശാസ്ത്രത്തെ രാഷ്ട്രീയവത്കരിക്കുകയും രാഷ്ട്രീയത്തെ സൗന്ദര്യവത്കരിക്കുകയും ചെയ്യുക വഴി സിനിമയെന്ന ഉപാധി മസ്തിഷ്കത്തെയും മനസിനെയും ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന മധുരമാര്‍ന്ന മൃദുലമായ മരുന്നായി മാറുന്നു.
സിനിമയെ കേവലമൊരു വിനോദോപാധിയും കലാരൂപവും മാത്രമായി ഇന്നാരും കാണുന്നില്ല. രാഷ്ട്രീയ പ്രബുദ്ധതയും സാമൂഹിക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന മാധ്യമമാണതിന്ന്. വ്യവസ്ഥാപിത ഗവണ്മെന്റുകളുടെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കാനും പ്രശംസിക്കാനും ഉപാധിയായി വര്‍ത്തിക്കുന്ന സിനിമയിലെ ചില കമന്റുകള്‍ പോലും പ്രസക്തിയും ശ്രദ്ധയും വർധിപ്പിക്കുന്നു. രാഷ്ട്രീയ ആശയങ്ങള്‍ ജനമനസുകളിലേക്ക് അരിച്ചെത്താന്‍ സിനിമ വിനിയോഗിക്കുന്നതു പോലെ തന്നെ മത- വര്‍ഗ- ഗോത്ര സ്പർധ വിതയ്ക്കാനും വളര്‍ത്താനും വിളവെടുക്കാനും സിനിമ ഉപകരണമാകുന്നു. ആയിരം പ്രസംഗങ്ങളേക്കാള്‍ തീക്ഷ്ണവും വ്യാപ്തിയുമാര്ന്നതാണ് അതിന്റെ പ്രസക്തി.
സാംസ്കാരികമായ മാറ്റങ്ങള്‍ക്കു ദൃശ്യമാധ്യമങ്ങള്‍ നല്കുന്ന സ്ഥാനം അദ്വിതീയമാണ്. സിനിമയുടെ പ്രചാരണ സാഫല്യം മനസിലാക്കിയവരില്‍ ലോകത്തെ അതികായരാണ് ഹിറ്റ്ലറും, മുസോളിനിയും. സിനിമാരംഗത്തെ രാഷ്ട്രീയ മുന്നണി പടയാളികളായി രംഗത്തെത്തിയെങ്കിലും റഷ്യയ്ക്കു പിൽക്കാലത്ത് മുടന്തേണ്ടി വന്നുവെന്നതു ചരിത്രം. പ്രസംഗങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി യോസഫ് ഗീബല്‍സിനെ ഹിറ്റ്ലര്‍ തന്റെ മന്ത്രിയാക്കിയപ്പോള്‍, ശാസ്ത്രസാങ്കേതിക വിദ്യയുടെ സാംസ്കാരിക പ്രയോഗത്തിനായി സിനിമയെ തെരഞ്ഞെടുക്കാന്‍ നിയോഗിച്ചത് ഒരതുല്യ പ്രതിഭയെയായിരുന്നു. സ്ത്രീവിദ്വേഷിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹിറ്റ്ലര്‍ അതിനായി ഏര്‍പ്പാടാക്കിയത് ലെനി റെയ്ഫന്താല് എന്ന അപൂര്‍വ വനിതാ രത്നത്തെയായിരുന്നു.
ഹിറ്റ്ലറുടെ ചിന്താപഥം മാത്രമാണ് ലോകത്ത് ശരിയായതെന്നും ""ഹിറ്റ്ലറാണ് ജര്‍മനി, പാര്‍ട്ടിയാണ് ഹിറ്റ്ലര്‍'' എന്നു സ്ഥാപിക്കാനും, അതുവഴി ജര്‍മനി ഹിറ്റ്ലറും പാര്‍ട്ടി ജര്മനിയുമാണെന്നും പ്രേക്ഷക മനസില്‍ അരക്കിട്ടുറപ്പിച്ച് സ്ഥാപിക്കാന്‍ കഴിഞ്ഞ ഒരു ചിത്രമാണ് ""ദ ട്രയംഫ് ഓഫ് ദ വില്‍'' (1935) എന്ന ഡോക്യുഫിക്ഷന്. ആര്യന് രക്തമാണ് പവിത്രമായതെന്നും യഹൂദര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാണെന്ന് ഉറപ്പിക്കാന്‍ ഹിറ്റ്ലര്‍ നടത്തിയ ശ്രമങ്ങള്‍ ഇതില്‍ ദൃശ്യമാണ്. സിനിമയുടെ രാഷ്ട്രീയ സ്വാധീനത്തെ വിസ്മയിപ്പിക്കുകയും വിസ്മരിക്കാനാവത്തതുമാക്കിയ ഈ ചിത്രം ലോകത്തിലെ എക്കാലത്തെയും 20 ചിത്രങ്ങളില്‍ ഒന്നായി ഇന്നും കണക്കാക്കുന്നു.
ടെലിവിഷന്റെ വരവിനു ശേഷവും ഇത്തരം ചിത്രങ്ങളുടെ പ്രദര്‍ശന തന്ത്രം മറ്റു തരത്തില്‍ വ്യാപിക്കപ്പെട്ടുവരുന്നു എന്നത് ഈ രംഗത്തെ ബുദ്ധിവൈഭവത്തിന് നിദര്‍ശനമാണ്. വ്യക്തികളെയും വിഷയങ്ങളെയും ഉയര്‍ത്തിക്കാട്ടിയും അവരുടെ സവിശേഷതകളെ പ്രാമുഖ്യം നല്കി തിളക്കമാര്‍ന്നതാക്കി വ്യക്തിപൂജയിലേക്കെത്തിക്കാനും സാധിക്കുന്ന തന്ത്രങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാനും, അതുവഴി അവര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്കു പ്രചുരപ്രചാരം നല്‍കാനും ദൃശ്യമാധ്യമങ്ങള്‍ക്ക് സാധിക്കും എന്നതിന് കലാ- സാംസ്കാരിക ചരിത്രം സാക്ഷിയാകുമ്പോള്‍ ""ദ് കേരള സ്റ്റോറി'' എന്ന സിനിമ അതിന്റെ കര്‍മം നിര്‍വഹിക്കുന്നത് നമുക്കു കാണാനാവുന്നു.