

ജീവിതം തകർക്കുന്ന 'മാനസിക വൈകല്യങ്ങൾ'
നമ്മുടെ സമൂഹത്തിൽ മാനസിക വൈകല്യങ്ങൾ ഉള്ളവരുടെ എണ്ണം വർധിക്കുന്നതായാണ് കാണുന്നത്. ലോകാരോഗ്യ സംഘടന തന്നെ പറയുന്നത് ലോകത്തിലെ ഓരോ എട്ട് പേരിൽ ഒരാൾക്ക് മാനസിക വിഭ്രാന്തിയുണ്ട് എാണ്. മാനസിക വൈകല്യങ്ങൾ അഥവാ മാനസിക വിഭ്രാന്തി കാരണം ഒട്ടേറെ സാമൂഹിക പ്രശ്നങ്ങളാണ് നമ്മുടെ നാട്ടിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാനസിക വൈകല്യങ്ങൾ കൊണ്ട് പലരിലും വൈകാരിക നിയന്ത്രണങ്ങൾ അല്ലെങ്കിൽ പെരുമാറ്റം എന്നിവയിലെ വ്യക്തമായ അസ്വസ്ഥതകൾ സമൂഹത്തിൽ പ്രതിഫലിക്കുന്നു. ഇതിന്‍റെ ഫലമായി കൊലപാതകങ്ങൾ മുതൽ പീഡനങ്ങൾ വരെ നടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. മാനസിക വിഭ്രാന്തികളിൽ ഫലപ്രദമായ പ്രതിരോധ ചികിത്സകൾ നിലവിലുണ്ട്. നല്ലൊരു കൗൺസിലിങ് ഒരു പക്ഷേ ഒരാളെ മാനസിക വിഭ്രാന്തി, അഥവാ മാനസിക വൈകല്യങ്ങളിൽ നിന്ന് മോചിതനാക്കി മാറ്റുവാൻ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നത്.
കേരളത്തിൽ സമീപകാലത്ത് കൂടി വരുന്ന പല കുറ്റകൃത്യങ്ങൾക്ക് പിന്നിലും മാനസിക ആരോഗ്യ പ്രശ്നങ്ങൾ ആണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതുസമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത ഒട്ടേറെ നീച പ്രവർത്തികളാണ് ഓരോ ദിവസവും പല പല റിപ്പോർട്ടുകളിലായി നമുക്ക് മുന്നിലേക്ക് എത്തുന്നത്. പിതാവെന്നോ മാതാവെന്നോ സഹോദരിയെന്നോ മക്കളെന്നോ രക്തബന്ധമെന്നോ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ഞെട്ടലുണ്ടാക്കുന്നത്. പുതുതലമുറയിലുള്ള ചെറുപ്പക്കാരാണ് ഇങ്ങനെ സമൂഹത്തിന് ആശങ്കകരമായ പ്രവർത്തികൾ ചെയ്യുന്നത് എന്ന് മനസിലാക്കണം. ഇതിൽ ആൺ പെൺ വ്യത്യാസവുമില്ല. സൗഹൃദങ്ങളുടെ കുറവാണ് മാനസിക വൈകല്യങ്ങൾക്ക് വലിയ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂട്ടായ്മകളുടെ കുറവുകൾ പുതുതലമുറയിലെ മാനസിക വൈകല്യങ്ങൾക്ക് ആക്കം കൂട്ടുന്നു.
മാനസിക വൈകല്യങ്ങൾ പലതരത്തിൽ ഉള്ളതായിട്ടാണ് വൈദ്യശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. ഒാരോ വൈകല്യങ്ങളും വ്യത്യസ്ത തരത്തിലുള്ളവ ആയിരിക്കുമെന്നുള്ളത് വളരെ ഗൗരവകരമായി നിരീക്ഷിക്കേണ്ട ഒന്നാണ്. ഒരു വ്യക്തിയെ ഇതിൽ കുറ്റപ്പെടുത്തുവാൻ സാധിക്കുകയില്ല. ഒരു വ്യക്തി ജീവിക്കുന്ന സമൂഹമാണ് ഒാരോ വ്യക്തികളുടേയും മാനസിക നില നിയന്ത്രിക്കുന്നത്. ഒരു വ്യക്തിയുടെ മാനസിക നില പരുവപ്പെടുത്തുന്നതിൽ സമൂഹത്തിന് വലിയ പങ്കുണ്ട്. വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ വൈകല്യങ്ങൾ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും ബാധിക്കുന്നു. 200ലധികം തരം മാനസിക രോഗങ്ങളുണ്ട് നമുക്ക് ചുറ്റും. മാനസികാരോഗ്യ വൈകല്യങ്ങളുടെ ലക്ഷണങ്ങൾ സാധാരണയായി ചികിത്സയിലൂടെ മെച്ചപ്പെടും. കോവിഡ് വന്നതോടുകൂടി നമ്മുടെ സമൂഹത്തിൽ ഉത്കൺഠയും വിഷാദരോഗവും ഉള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാനസിക വൈകല്യങ്ങളുള്ള മനുഷ്യർക്ക് വ്യക്തമായ പരിചരണം ലഭിക്കുന്നില്ല എന്നുള്ളത് അപകടകരമായ അവസ്ഥയാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രായത്തിന്‍റെയോ ലിംഗത്തിന്‍റെയോ അടിസ്ഥാനത്തിലല്ല. പാരമ്പര്യമായും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സമൂഹത്തിലെ വ്യത്യസ്ത സാഹചര്യങ്ങൾ കാരണം പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകാം എന്ന് പറയുന്നു. സ്ത്രീകൾക്ക് വിഷാദം, ഉത്കൺഠ എന്നിവ കൂടുതലായി കണ്ടുവരുന്നു. അതേസമയം പുരുഷന്മാർക്ക് ലഹരി വസ്തുക്കളുടെ ദുരുപയോഗം, സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാനസിക വൈകല്യമുള്ളവരിൽ അക്രമാസക്തരാകുന്നവരും, ആത്മഹത്യ പ്രേരണയുള്ളവരും ഉണ്ട് എന്നുള്ളത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മാനസിക വിഭ്രാന്തിയുള്ള ആളുകളെ അടിയന്തര പ്രാധാന്യത്തോടെ ചികിത്സിക്കേണ്ട ആവശ്യകതയെ കുറിച്ച് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്.
മാനസിക വൈകല്യങ്ങൾ പലതരത്തിൽ ഉണ്ടെന്ന് മുമ്പേ പറഞ്ഞിരുന്നല്ലോ. അതിൽ ഏറ്റവും പ്രധാനം ഉത്കൺഠാ വൈകല്യങ്ങളാണ്. ലോകത്തെ ഭൂരിപക്ഷം മാനസിക വൈകല്യമുള്ളവരിലും കാണുന്നത് ഉത്കണ്ഠാ വൈകല്യമാണ് എന്നാണ് പറയുന്നത്. ഉത്കണ്ഠ പല തരത്തിലാണ് മനുഷ്യരിലുള്ളത്. അതുകൊണ്ടുതന്നെ വ്യത്യസ്ത തരം ഉത്കണ്ഠാ രോഗങ്ങൾ ഉണ്ട് എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അമിതമായ ചിന്ത പലരിലും മാനസിക വൈകല്യങ്ങൾക്ക് കാരണമാകും. അപ്രതീക്ഷിതമായ ഭയപ്പാട് ഉണ്ടാകുന്നത് ചിലരിൽ മാനസിക വിഭ്രാന്തരാക്കും. പ്രതീക്ഷകൾക്കൊത്ത് ഉയരുവാൻ സാധിച്ചില്ല എന്നുള്ള ചിന്ത ചിലരെ മാനസികമായി തളർത്തും. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് ആഴത്തിലുള്ള വൈകാരിക ബന്ധങ്ങൾ ഉണ്ടാകുകയും, അങ്ങനെയുള്ള ബന്ധം വേർപിരിയുന്നത് മാനസിക തകർച്ചയ്ക്ക് കാരണമാകും. ഏതുതരം ഉത്കണ്ഠയായാലും ഫലപ്രദമായ ചികിത്സ മാനസിക ആരോഗ്യ രംഗത്ത് നിലവിലുണ്ട്. ഉത്കണ്ഠാ രോഗങ്ങളുള്ളവർ ചിലപ്പോൾ ഗുരുതരമായ അപകട അവസ്ഥയിലേക്ക് പോകുമെന്നാണ് പറയുന്നത്.
വിഷാദരോഗങ്ങൾ മനസിക രോഗ രംഗത്തെ ഏറ്റവും വെല്ലുവിളി ഉണർത്തുന്ന ഒന്നാണ്. ലോകത്ത് വിഷാദരോഗികളായ ലക്ഷക്കണക്കിന് പേരുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. പ്രായം ഇതിന് തടസമല്ല. വളരെ ചെറുപ്രായത്തിൽ തന്നെ വിഷാദ രോഗം പിടിപെടുവാൻ സാധ്യതയുണ്ട്. വളരെ ചെറുപ്രായത്തിൽ ഉണ്ടാകുന്ന മാനസിക ആഘാതം ആയിരിക്കും ഒരുപക്ഷേ കുട്ടികളിൽ വിഷാദ രോഗം കൂടുതൽ ഉണ്ടാവാൻ സാധ്യത. മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത കുട്ടികളിൽ വിഷാദ രോഗം വളർത്താൻ കാരണമാകുന്നുണ്ട്. കുറ്റബോധം ചിലരിൽ വിഷാദ രോഗത്തിന് തുടക്കം കുറിക്കാൻ കാരണമാകുന്നു. ദൈനംദിന ജീവിതത്തിൽ മനുഷ്യന് ഉണ്ടാകുന്ന പലതരം വെല്ലുവിളികൾ ചിലപ്പോൾ വിഷാദരോഗങ്ങൾക്ക് കാരണമാകാറുണ്ട്. വിഷാദ രോഗികൾക്ക് ആത്മഹത്യാ സാധ്യത കൂടുതലായിരിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.
മാനസികരോഗ വിഭാഗത്തിൽ ബൈപോളാർ ഡിസോർഡർ എന്ന ഒരു വിഭാഗമുണ്ട്. ഒരു വ്യക്തിക്ക് സങ്കടം, ക്ഷോഭം, ശൂന്യത, എന്നിവ കാരണം മാനസിക വൈകല്യങ്ങൾക്ക് തുടക്കം കുറിക്കാം. സാധാരണയിൽ കവിഞ്ഞ കഠിനമായ ഔദേ്യാഗിക ജോലി ചെയ്യുന്നവരിലും, അതുപോലെ വർധിച്ച ആത്മാഭിമാനം ഉള്ളവർക്കും ഇത്തരം രോഗങ്ങൾക്ക് സാധ്യത കൂടുതലാണ്. മാനിക് സ്വഭാവം എന്നത് അസാധാരണമായ പെരുമാറ്റമാണ്. അത് അമിതമായ പെരുമാറ്റമാണെന്ന് മറ്റ് വ്യക്തികൾക്ക് വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും പെരുമാറ്റ പരവുമായ ഊർജ്ജത്തിന്‍റെ തീവ്രത അവർ സാധാരണയായി ആരാണെന്നതിൽ നിന്ന് വ്യത്യസ്തവും മറ്റുള്ളവർക്ക് പ്രകടവുമാണ്. മാനിയ സങ്കീർണതകളിലേക്ക് നയിക്കുന്നതാണ് ബൈപോളാർ ഡിസോർഡർ.
പോസ്റ്റ് ട്രൊമാറ്റിക്ക് സ്ട്രെസ് ഡിസോഡർ എന്നത് നമ്മുടെ നാട്ടിൽ ഇപ്പോൾ സർവ്വസാധാരണമാണ്. പഴമക്കാർ പ്രേതം കൂടി എന്ന് പറയുന്നത് ഈ ഒരു ലക്ഷണമുള്ള മാനസിക രോഗത്തെയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തുന്നതോ, ഭയപ്പെടുത്തുന്നതോ ആയ സംഭവം ദുർബലമായ മനസ്സുള്ള ആളുകളെ തളർത്തി കളയുന്നു. പേടിപ്പെടുത്തുന്ന അല്ലെങ്കിൽ, ഭീകരമായ ഒരു സംഭവത്തിന് സാക്ഷിയാകുന്ന ദുർബല ഹൃദയമുള്ളവർക്കും ഈ മാനസിക വ്യാധി ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഇത്തരം മനോരോഗം മനഃധൈര്യം വീണ്ടെടുക്കുന്നവർക്ക് വളരെ പെട്ടെന്ന് വിട്ടുമാറുന്നു എന്നും കാണാവുന്നതാണ്. ശരിയായ ദിശയിലുള്ള കൗൺസിലിങ് ആണ് ഇതിന് പ്രധാനമായും വേണ്ടത്.
ഇത്തരത്തിൽ ഒട്ടേറെ വിഭാഗമായി മാനസികാരോഗ്യ രംഗത്ത് മനുഷ്യനിൽ ഉണ്ടാകുന്ന മാനസിക വൈകല്യങ്ങളെ തരം തിരിച്ചിട്ടുണ്ട്. മാനസിക വൈകല്യങ്ങൾ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇവിടെ പ്രതേ്യകം സൂചിപ്പിക്കേണ്ടതുണ്ട്. കേരളത്തിൽ മയക്ക് മരുന്നും, ലഹരിയും യുവ തലമുറയെ കാർന്ന് തിന്നുന്ന വാർത്തകളാണ് ദിവസവും വരുന്നത്. ഇതിന്‍റെ പ്രത്യാഘാതമായി വേണം കേരളത്തിൽ തുടർച്ചയായി നടക്കുന്ന പല സംഭവങ്ങളും. കഞ്ചാവ്, മദ്യം, കഫീൻ തുടങ്ങിയവയുടെ ഉപയോഗം ഉത്കണ്ഠയെ പ്രോത്സാഹിപ്പിക്കുന്നു.
കൗമാരക്കാർക്ക് പുകയില, മദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കൾ തുടങ്ങിയവ ഉപയോഗിക്കാൻ തുടങ്ങുന്നതിന്‍റെ പ്രധാന കാരണം സമപ്രായക്കാരുടെ സമ്മർദ്ദമാണ്. ഈ പ്രായത്തിൽ, ലഹരിവസ്തുക്കളുടെ ഉപയോഗം തലച്ചോറിന്‍റെ വികാസത്തിന് ഹാനികരമാകുകയും അവരെ മാനസിക വിഭ്രാന്തി വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാക്കുകയും ചെയ്യും. അങ്ങിനെയാണ് പല ചെറുപ്പക്കാരും കുറ്റക്യത്ത്യത്തിലേർപ്പെടുന്നത്.
മാനസിക വൈകല്യമുള്ള ആളുകളെ കണ്ടെത്തി അവർക്ക് മാനസിക ചികിത്സ നൽകി തിരികെ കൊണ്ടുവരാൻ നമ്മുടെ ആരോഗ്യ മേഖല ഇപ്പോഴും വളർന്നിട്ടില്ല. മാറിയ സാമൂഹിക സാഹചര്യത്തിൽ മാനസിക ആരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. മാനസിക ആരോഗ്യ സംവിധാനങ്ങളുടെ രംഗത്ത് കാര്യമായ വിഭവങ്ങളുടെ അഭാവവുമുണ്ട്. ഇന്ത്യയിലെ കാര്യം മാത്രമല്ല, ലോകമെമ്പാടും മാനസിക ചികിത്സയുടെ ആവശ്യകതയും അതിന്‍റെ വിതരണവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. മാനസിക വൈകല്യമുള്ള ആളുകൾക്ക് വ്യക്തിപരവും, കുടുംബപരവും, സാമൂഹികവുമായ ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും പിന്തുണ ഉൾപ്പെടെയുള്ള സാമൂഹിക പിന്തുണ ആവശ്യമാണ്. മാനസിക വൈകല്യമുള്ള ആളുകൾക്ക് വിദ്യാഭ്യാസ പരിപാടികൾ, തൊഴിൽ, പാർപ്പിടം, മറ്റ് അർത്ഥവത്തായ പ്രവർത്തനങ്ങളിൽ പങ്കാളിത്തം എന്നിവയ്ക്കും പിന്തുണ ആവശ്യമാണ്. എങ്കിൽ മാത്രമേ വർത്തമാനകാലത്തെ ഞെട്ടിക്കുന്ന വാർത്തകൾക്ക് ശമനം ഉണ്ടാകൂ. മാനസിക വൈകല്യങ്ങൾ കാരണം ജീവിതം തകരുന്നത് ഒഴിവാക്കാൻ സാധിക്കൂ.