മഹാകുംഭമേളയിൽ ശുചിത്വത്തിന്‍റെ ഹൈടെക് പ്രതിവിധികൾ

40 കോടി ആളുകളെത്തുമ്പോൾ മാലിന്യം കൈകാര്യം ചെയ്യുന്നതെങ്ങനെ..! കേന്ദ്ര ശാസ്ത്ര- സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിങ് എഴുതുന്നു
Union minister writes on waste management during kumbha mela
മഹാകുംഭമേളയിൽ ശുചിത്വത്തിന്‍റെ ഹൈടെക് പ്രതിവിധികൾ
Updated on

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാ കുംഭമേളയുടെ വിശാലമായ ഭൂമികയിൽ സൂര്യൻ ഉദിക്കുമ്പോൾ, ആ പരിപാടിയുടെ വ്യാപ്തി ശ്രദ്ധയിൽപ്പെടുന്നു. മനുഷ്യരുടെ ഒരു കടൽ സങ്കൽപ്പിച്ചു നോക്കൂ. അവിടെ ഓരോ വ്യക്തിയും വിശ്വാസത്തിന്‍റെയും ഭക്തിയുടെയും ഊർജസ്വലമായ സമന്വയത്തിലേക്ക് സംഭാവന ചെയ്യുന്നു. ഈ വിസ്മയകരമായ കാഴ്ചയിലെ നിശബ്ദ നായകർ തിരശീലയ്ക്ക് പിന്നിൽ അക്ഷീണം പ്രവർത്തിക്കുന്ന നൂതന മാലിന്യ സംസ്കരണ സാങ്കേതികവിദ്യകളാണ്. ഒരു മഹത്തായ സിംഫണിയിൽ അറിയപ്പെടാതെ പോകുന്ന സംഗീത സംവിധായകരെപ്പോലെ, ഈ നൂതനാശയങ്ങൾ ശുചിത്വത്തിന്‍റെയും വൃത്തിയുടെയും ഓരോ സ്വരവും തികച്ചും ഇണങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു.

ഹൈടെക് മാലിന്യ സംസ്കരണ പ്ലാന്‍റുകൾ മുതൽ പ്രകൃതിദത്തമായി ശുദ്ധീകരിക്കപ്പെടുന്ന കുളങ്ങൾ വരെ, ഓരോ ഘടകവും പരിസ്ഥിതിയുടെ പവിത്രത നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പാരമ്പര്യത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും ഈ സംയോജനം മഹാ കുംഭമേളയുടെ ആത്മീയ സത്ത സംരക്ഷിക്കുക മാത്രമല്ല, ലോകമെമ്പാടുമായി ഭാവിയിലെ വലിയ ഒത്തുചേരലുകൾക്ക് ഒരു മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യുന്നു.

ആത്മീയതയ്ക്കായി ദശലക്ഷക്കണക്കിന് പേർ ഒത്തുകൂടുന്ന, ഒറ്റ രാത്രി കൊണ്ട് ഉയർന്നുവരുന്ന ഒരു തിരക്കേറിയ നഗരം സങ്കൽപ്പിച്ചു നോക്കൂ. ഏകദേശം 40 കോടി സന്ദർശകരെത്തുമെന്ന് കരുതുന്ന 45 ദിവസത്തെ ആധ്യാത്മികമായ പരിപാടി. അവിടെ ഓരോ ദിവസവും സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്യാനുള്ള വെല്ലുവിളി വളരെ വലുതാണ്. എന്നിരുന്നാലും, അധികൃതർ ഭയപ്പെടുന്നില്ല. ഈ ഭഗീരഥ പ്രയത്നം കൈകാര്യം ചെയ്യാൻ അവർ ഇന്ത്യയിലെ മുൻനിര ശാസ്ത്ര സ്ഥാപനങ്ങളായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെയും (ഐഎസ്ആർഒ) ഭാഭ ആറ്റോമിക് ഗവേഷണ കേന്ദ്രത്തിന്‍റെയും (ബാർക്) സഹായം തേടി.

മഹാ കുംഭമേളയിലെ മാലിന്യ ഉല്പാദനത്തിന്‍റെ തോത് ഭീമമാണ്: പ്രതിദിനം ഏകദേശം 16 ദശലക്ഷം ലിറ്റർ വിസർജന മാലിന്യവും, 240 ദശലക്ഷം ലിറ്റർ മറ്റു തരത്തിൽ മലിനമാക്കപ്പെട്ട ജലവും, ദശലക്ഷക്കണക്കിന് തീർഥാടകരിൽ നിന്നുള്ള ഖരമാലിന്യവും സൃഷ്ടിക്കപ്പെടുന്നു. ഇത് കൈകാര്യം ചെയ്യുന്നതിന് അത്യാധുനിക പ്രതിവിധികൾ ആവശ്യമാണ്. അവിടെയാണ് നൂതന സാങ്കേതിക വിദ്യകൾ പ്രസക്തമാകുന്നത്.

ഐഎസ്ആർഒ - ബാർക് സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിങ് ബാച്ച് റിയാക്റ്റർ (hgSBR) ആണ് ഇതിലൊന്ന്. ഇത് ഒരു ഹൈടെക് വാഷിങ് മെഷീനിന് സമാനമാണ്. ഇത്, വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിനു പകരം, മലിനജലം സംസ്കരിക്കുന്നു. മൂന്ന് പ്രീഫാബ്രിക്കേറ്റഡ് വിസർജ്യ പ്ലാന്‍റുകളിൽ (FSTP) ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഇത് മനുഷ്യ മാലിന്യങ്ങൾ കാര്യക്ഷമമായി സംസ്കരിക്കുകയും പരിസ്ഥിതി ശുദ്ധവും സുരക്ഷിതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

മറ്റൊരു നൂതന സാങ്കേതിക വിദ്യയാണ് ജിയോട്യൂബ് സാങ്കേതികവിദ്യ. വലിയ അളവിൽ ദ്രാവക മാലിന്യങ്ങൾ സൂക്ഷിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന ഒരു ഭീമൻ ടീ ബാഗായി ഇതിനെ കരുതാം. മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനും സംസ്കരിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ശുദ്ധജലം മാത്രം പരിസ്ഥിതിയിലേക്ക് തിരികെ വിടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

മഹാ കുംഭമേളയിൽ ഉപയോഗിക്കുന്ന മറ്റൊരു ആകർഷകമായ സാങ്കേതിക വിദ്യയാണ് ബയോ റെമഡിയേഷൻ. ഗുണകരമായ സൂക്ഷ്മാണുക്കൾ ഉപയോഗിച്ച് മാലിന്യങ്ങളെ വിഘടിപ്പിച്ച് ജലം ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്. ഏകദേശം 75 വലിയ കുളങ്ങളിൽ ശേഖരിക്കുന്ന മലിന ജലത്തിൽ, പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ ഈ രീതി പ്രയോഗിക്കും. ഇത് ജലം ഫലപ്രദമായും സുരക്ഷിതമായും സംസ്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും.

ഉത്തർപ്രദേശ് ഗവണ്മെന്‍റ് മാലിന്യ സംസ്കരണത്തിന് ഗണ്യമായ പ്രതിബദ്ധത പുലർത്തുന്നു. മൊത്തം മഹാ കുംഭമേളയ്ക്ക് 7,000 കോടി രൂപയാണ് ബജറ്റ്. അതിൽ മാലിന്യ, ജല പരിപാലനത്തിനായി 1,600 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ വെളിയിട വിസർജന രഹിത (ODF) അടിസ്ഥാന സൗകര്യങ്ങൾക്കായി 316 കോടി രൂപ പ്രത്യേകം മാറ്റിവച്ചിരിക്കുന്നു. ഈ സാമ്പത്തിക, അടിസ്ഥാനസൗകര്യ പ്രതിബദ്ധത പരിപാടിയുടെ സമയത്ത് ശുചിത്വവും വൃത്തിയും നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യം അടിവരയിടുന്നു.

നിരവധി നിർണായക പാരിസ്ഥിതിക ആശങ്കകൾ ലഘൂകരിക്കുക എന്നതാണ് ഇവിടെ പ്രായോഗികമാക്കിയിരിക്കുന്ന സാങ്കേതിക വിദ്യകളുടെ ലക്ഷ്യം. അവ നദിയിലെ ജല മലിനീകരണം തടയുന്നു. മാലിന്യങ്ങളിൽ നിന്നും മലിനജലത്തിൽ നിന്നുമുള്ള ആരോഗ്യ അപകട സാധ്യതകൾ കുറയ്ക്കുന്നു, വൻതോതിലുള്ള മാലിന്യ നിക്ഷേപത്തിന്‍റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നു. മാലിന്യ സംസ്കരണത്തിനുള്ള പ്രവർത്തന തന്ത്രത്തിൽ മൂന്നു പ്രധാന വിഷയങ്ങളുണ്ട്: മനുഷ്യർ കൈകാര്യം ചെയ്യുന്നത് പരമാവധി കുറയ്ക്കുക, നൂതന സാങ്കേതിക ഇടപെടലുകൾ ഉപയോഗിച്ച് ഉറവിട തലത്തിലുള്ള മാലിന്യ വേർതിരിക്കലിന് ഊന്നൽ നൽകുക, തന്ത്രപരമായ നിർമാർജന സംവിധാനങ്ങൾ നടപ്പിലാക്കുക എന്നിവ.

1.45 ലക്ഷം പോർട്ടബിൾ ശുചിമുറികൾ സ്ഥാപിക്കൽ, തുടർച്ചയായ ശുചീകരണത്തിനായി നിരവധി തൊഴിലാളികളെ വിന്യസിക്കൽ, മതിയായ മെഡിക്കൽ സൗകര്യങ്ങൾ സ്ഥാപിക്കൽ, സമഗ്രമായ മാലിന്യ ശേഖരണ, പരിപാലന അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കൽ എന്നിവ മഹാ കുംഭമേളയ്ക്കായി അധികമായി നടപ്പാക്കി.

വലിയ തോതിലുള്ള മതപരമായ ഒത്തുചേരലുകൾ കൈകാര്യം ചെയ്യുന്നതിൽ ഈ നൂതന സാങ്കേതിക വിദ്യകൾ ഒരു മാതൃകാപരമായ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. പാരിസ്ഥിതിക സുസ്ഥിര മാലിന്യ സംസ്കരണം, ആരോഗ്യ അപകട സാധ്യതകൾ കുറയ്ക്കൽ, പാരിസ്ഥിതിക തടസങ്ങൾ കുറയ്ക്കൽ, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവ ഇവ വാഗ്ദാനം ചെയ്യുന്നു. വലിയ ഒത്തുചേരലുകൾ സൃഷ്ടിക്കുന്ന സങ്കീർണമായ ലോജിസ്റ്റിക്കൽ, പാരിസ്ഥിതിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിന് മഹാ കുംഭമേള- 2025 ഒരു തെളിവാണ്. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ഭാവി സൃഷ്ടിക്കാൻ സാങ്കേതികവിദ്യയും പരമ്പരാഗത രീതികളും എങ്ങനെ ഒത്തുചേരാമെന്നതിന്‍റെ തിളക്കമാർന്ന ഉദാഹരണമായി ഇത് നിലകൊള്ളുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com