അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനും അയിത്തം തുടങ്ങിയ അനാചാരങ്ങൾ ഇല്ലാതാക്കുന്നതിനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും മറ്റ് സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും നേതിൽ നടന്ന വൈക്കം സത്യഗ്രഹ സമരത്തിന്റെ ഓർമ ഒരു നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. സാമൂഹ്യ ഉന്നമനത്തിന് വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹ സമരത്തിൽ ജനാധിപത്യ വാദികളും പുരോഗമനവാദികളും പങ്കെടുത്തിരുന്നു.
നൂറ് വർഷങ്ങൾക്ക് മുമ്പ് മഹാത്മഗാന്ധിയുടെ സാന്നിധ്യത്തിൽ തമിഴകത്തിന്റെ സ്വന്തം തന്തൈ പെരിയോർ ഇ.വി. രാമ സ്വാമി, ഉച്ചനീചത്വത്തിനെതിരേ ഉറക്കെ സംസാരിച്ച ശ്രീനാരായണ ഗുരുദേവൻ, മന്നത്ത് പദ്മനാഭൻ തുടങ്ങിയ ദേശീയ നേതാക്കൻമാർ നടത്തിയ ഐതിഹാസികമായ സമരം സാമൂഹ്യ നീതിക്കും ഐക്യത്തിനും വേണ്ടിയായിരുന്നു. ടി.കെ. മാധവനെപ്പോലെയുള്ള ബഹുമുഖ പ്രതിഭകളും അന്ന് സമരമുഖത്തുണ്ടായിരുന്നു. മഹാത്മാഗാന്ധിതന്നെ വൈക്കത്തു വന്നു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് വലിയ ചരിത്ര സത്യമായി മാറി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ് കോൺഗ്രസ് വൈക്കം സത്യഗ്രഹത്തെ കണ്ടിരുന്നത്.
1947 ഓഗസ്റ്റ് 14 അർധരാത്രിയിൽ, "ഇതാ ഒരു പുതിയ രാഷ്ട്രം ഉയിർത്തെഴുന്നേൽക്കുന്നു" എന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്രു പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കുമ്പോൾ, മഹാത്മാഗാന്ധി, കൽക്കട്ടയിലെ തെരുവീഥികളിൽ പരസ്പരം ഏററു മൂട്ടുന്ന മനുഷ്യരെ ചേർത്തു നിർത്താനാണ് ശ്രമിച്ചത്. ആ മഹാത്മാവ് നേതൃത്വം കൊടുത്ത സമരമാണ് വൈക്കം സത്യഗ്രഹം.
മഹാത്മഗാന്ധിയും സഹ പ്രവർത്തകരും നൂറ് വർഷം മുൻപുയർത്തിയ സാമൂഹിക നീതിയും മാനവ മൈത്രിയും, രാഷ്ട്രീയ താത്പര്യത്തിനുവേണ്ടി, തകർക്കപ്പെടുന്നത് ഈ സത്യഗ്രഹ സ്മരണ വേളയിൽ നാം കണ്ടു. ദേശീയ നവോത്ഥാനത്തിനും സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനുമായിട്ടാണ് മഹാത്മാഗാന്ധി സത്യഗ്രഹം സംഘടിപ്പിച്ചതെങ്കിൽ, അതിനു വിപരീതമായാണു കോൺഗ്രസും ഇടതു രാഷ്ട്രീയ പാർട്ടികളും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷിച്ചത്.
ഒരു ഭാഗത്ത് കോൺഗ്രസ് നരേന്ദ്ര മോദിക്കെതിരേയുള്ള സമരമാക്കി മാറ്റി. രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത തുണി കൊണ്ട് വായ മൂടി കെട്ടി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ വൈക്കം സ്മരണ യോഗത്തിൽ പങ്കെടുത്തു.
മറു ഭാഗത്ത് മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയും മറ്റ് ഇടതുപക്ഷ പാർട്ടികളും ഡിഎംകെയും വേറൊരു രാഷ്ട്രീയ മുഖം തുറന്നു. തമിഴ് നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും വൈക്കത്ത് കൈ കോർത്തു പിടിച്ചു. സാമൂഹ്യ നീതിയെ തള്ളിമാറ്റിക്കൊണ്ട്, രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഇവരും ഒത്തു ചേർന്നു.
കോൺഗ്രസ് നയിച്ച വൈക്കം സത്യഗ്രഹ സ്മരണയിൽ എങ്ങിനെയാണ് രാഹുൽഗാന്ധി കടന്നു വന്നത് എന്ന് ജോത്സ്യന് മനസ്സിലാകുന്നില്ല. ഓരോന്നിനും ഓരോ വ്യവസ്ഥയുണ്ട്. നിയമത്തിന്റെ മാർഗത്തിലൂടെയാണ് രാഹുൽഗാന്ധിക്കെതിരെ കോടതി വിധി വന്നത്. എന്നാൽ, ജനശബ്ദമുയർത്തി നീതിന്യായ കോടതികളുടെ ശബ്ദം ദുർബലമാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. സാമൂഹിക മാറ്റം നടക്കേണ്ടത് മനസിലാണ്. മഹാത്മാ ഗാന്ധിയുടെ സ്വതന്ത്ര സമരത്തിന്റെ പ്രധാന മുദ്രാവാക്യം 'മാനവ ഐക്യവും തുല്യതയു'മായിരുന്നു. എന്നാൽ കോൺഗ്രസുകാർ ഇതെല്ലാം മറന്നു പ്രവർത്തിക്കുന്നതിലാണ് ജോത്സ്യന് അതിശയം.