ഇടതു ഭരണം തുടരുമോ? പ്രതിപക്ഷം ഇത്തവണയും വിയർക്കുമെന്ന് സർവേകൾ

പത്തു വർഷം നീണ്ടു നിന്ന ഭരണം ഇടതുപക്ഷത്തിന്‍റെ സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്നാണ് ഈ അടുത്തു പുറത്തു വന്ന സർവേകൾ വിരൽ ചൂണ്ടുന്നത്.
Will the Left continue to rule? Surveys predict that the opposition will struggle this time too

ഇടതു ഭരണം തുടരുമോ? പ്രതിപക്ഷം ഇത്തവണയും വിയർക്കുമെന്ന് സർവേകൾ

Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് സംസ്ഥാനം. നാമനിർദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രചാരണം കടുക്കുകയാണ്. ഇത്തവണ കേരളം ആരെ തുണയ്ക്കുമെന്ന ചർച്ചകൾ സജീവമാണ്. പത്തു വർഷമായി തുടരുന്ന ഇടതുപക്ഷത്തെ ഭരണവിരുദ്ധ വികാരം കീഴ്പ്പെടുത്തുമെന്ന് ഒരുവിഭാഗം ആരോപിക്കുന്നുണ്ട്. എന്നാൽ പത്തു വർഷം നീണ്ടു നിന്ന ഭരണം ഇടതുപക്ഷത്തിന്‍റെ സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്നാണ് ഈ അടുത്തു പുറത്തു വന്ന സർവേകൾ വിരൽ ചൂണ്ടുന്നത്.

മുഖ്യധാരാ മാധ്യമങ്ങൾ നടത്തിയ സർവേകളിൽ ഒന്നിൽ പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് 49.82 ശതമാനം പേരും ആഗ്രഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. അതായത് രണ്ടു തവണ അധികാരത്തിലിരുന്ന മുന്നണിയെ വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങൾക്ക് മടിയില്ലെന്നർഥം.

സാധാരണയായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രതിപക്ഷത്തിന് വലിയ നേട്ടമുണ്ടാകാറുണ്ട്. അതേ സമയം ഭരണകക്ഷി തകർന്നടിയുന്നതും പതിവാണ്. എന്നാൽ 2021ൽ കാറ്റ് മാറി വീശി. കൊവിഡ്, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അത്തവണ ഭരണപക്ഷത്തെ തുണച്ചുവെന്ന് ഇടതുവിരുദ്ധർ പോലും അംഗീകരിച്ചിരുന്നു. എന്നാൽ ഇത്തവണയും ഇടതുപക്ഷ സർക്കാർ അധികാരത്തിലേറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു കാരണം വിവിധ മേഖലകളിൽ സർക്കാർ നടപ്പാക്കിയ വികസനവും ജനപ്രിയ നയങ്ങളുമാണ്.

ഓരോ തെരഞ്ഞെടുപ്പിലും ഇടതിനെയും വലതിനെയും മാറി മാറി അധികാരത്തിലേറ്റിയിരുന്ന സംസ്ഥാനം മൂന്നാമതും ഒരേ മുഖ്യമന്ത്രിയെ തന്നെ ആഗ്രഹിക്കുന്നത് തന്നെ കേരളത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന ഭരണപക്ഷവിരുദ്ധ വികാരമൊന്നുമില്ലെന്നതിന്‍റെ തെളിവാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇടതു പക്ഷം പത്തു വർഷം കൊണ്ട് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളെ കാര്യമായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് ചുരുക്കം.

വ്യവസായ സൗഹൃദം

വികസന വിരോധികൾ എന്ന പട്ടം ഇടതുപക്ഷത്തിന് പണ്ടു മുതലേ പതിച്ചു കിട്ടിയതാണ്. എന്നാൽ പത്തു വർഷം കൊണ്ട് ഈ ആരോപണത്തിന്‍റെ മുനയൊടിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചു. നിക്ഷേപകർ കേരളത്തിലേക്ക് പ്രവഹിക്കുകയും വിവിധ സംരംഭങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾ പ്രായോഗിക പദ്ധതികളായി മാറിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. സംരംഭക വർഷ എന്ന പദ്ധതിയിലൂടെ മാത്രം 4,06,606 സംരംഭങ്ങൾ പുതുതായി ആരംഭിച്ചു. 8.66 ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

പൂട്ടിക്കിടന്നിരുന്ന ട്രാവൻകൂർ റയോൺസിന്‍റെ ഭൂമി ഏറ്റെടുത്ത് കെയ്ൻസ് ടെക്നോളജിക്ക് കൈമാറിയതിലൂടെ 350 കോടി രൂപയുടെ നിക്ഷേപപദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. മറ്റൊന്ന് വി-ഗാർഡിന്‍റെ പുതിയ ഗവേഷണ വികസന ക്യാപസാണ്. 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളുമാണ് പദ്ധതിയിലൂടെ ലഭിച്ചത്.

നീതി ആയോഗിന്‍റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക, എസ്ഡിജി ഇന്ത്യ സൂചിക എന്നിവയിൽ കേരളം മുന്നിലെത്തിയതിന്‍റെ കാരണങ്ങൾ ഇവയൊക്കെയാണ്.

വിവര സാങ്കേതിക വിപ്ലവം

വിവര സാങ്കേതിക വിദ്യയിലുണ്ടായ വൻ മുന്നേറ്റങ്ങളെയും പുരോഗതിയെയും തിരിച്ചറിഞ്ഞു കൊണ്ടാണ് സംസ്ഥാന സർക്കാർ നയങ്ങൾ രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വളർച്ചയിൽ സാങ്കേതിക വിദ്യക്ക് വലിയ സ്ഥാനമുണ്ടെന്നതിൽ തർക്കമില്ല. ദീർഘവീക്ഷണത്തോടെയുള്ള പരിപാടികളാണ് സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. ടെക്നോപാർക്കിന്‍റെ നാലാം ഘട്ടം കേരളം ഒരു സാങ്കേതിക ഹബ്ബായി മാറുന്നുവെന്നതിന്‍റെ ഉദാഹരണമാണ്. നിലവിൽ ടെക്നോപാർക്കിൽ അഞ്ഞൂറിലധികം കമ്പനികളും 80,000 പ്രൊഫഷണലുകളുമുണ്ട്. നാലാം ഘട്ടം പൂർത്തിയാകുന്നതോട് ഇത് ഇരട്ടിയായി മാറും. മാത്രമല്ല സ്പേസ് റിസർച്ച് , എഐ, സെമികണ്ടക്റ്റർ ഫാബ്രിക്കേഷൻ എന്നിവയ്ക്കായി സ്പെഷ്യൽ സോൺ പദ്ധതികളുമുണ്ട്. കൂടാതെ എഐ സിറ്റി, സ്പേസ് പാർക്ക്, ഡിജിറ്റൽ സർവകലാശാല വികസനം എന്നിവയും സർക്കാർ മുന്നോട്ടു വയ്ക്കുന്നു.

വിയർത്ത് പ്രതിപക്ഷം

ഇടതുസർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളൊന്നും കുറിക്കു കൊള്ളുന്നവയല്ല. കേരള ജനതയുടെ മുൻഗണനകളും യുഡിഎഫ് ദേശീയ നേതൃത്വത്തിന്‍റെ താത്പര്യവും തമ്മിൽ ഒത്തു പോകുന്നുമില്ല.

ചിതറിപ്പോകാൻ സാധ്യതയുള്ള ഒരു മുന്നണിക്ക് കേരളം അനുകൂല വിധിയെഴുതുന്നതിനുള്ള സാധ്യത കുറവാണ്. പിണറായി വിജയന്‍റെ നേതൃത്വത്തിൽ ശക്തവും സ്ഥിരതയാർന്നതുമായ ഒരു സർക്കാർ പ്രവർത്തിച്ചതിന് സാക്ഷികളാണ് മലയാളികൾ. അത്തരത്തിലൊരു സ്ഥിരതയാർന്ന സർക്കാരിനെ തന്നെയാണ് അവർ തുടർന്നും ആഗ്രഹിക്കുന്നത്. എന്നാൽ പ്രതിപക്ഷത്തിലെ പടലപ്പിണക്കങ്ങൾ അവരെ ജനങ്ങളിൽ നിന്നകറ്റുന്നു. തൂക്കുമന്ത്രിസഭ അധികാരത്തിലേറിയാൽ ഭരണമികവ് പ്രതീക്ഷിക്കാനാകില്ലെന്ന് മാത്രമല്ല പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥ സംജാതമാകുമെന്നും ഭയക്കേണ്ടിയിരിക്കുന്നു. വിദ്വേഷ -വിഭജന രാഷ്ട്രീയത്തെ കേരളം തള്ളിക്കളയുന്നുവെന്നാണ് സർവേകൾ പറയുന്നത്.

ശബരിമല പോലുള്ള വിഷയങ്ങൾ കാര്യമായ സ്വാധീനം സൃ‌ഷ്ടിക്കുന്നില്ല. പ്രായോഗികതയ്ക്കാണ് മലയാളികൾ മുൻതൂക്കം നൽകുന്നത്.

വികസനത്തിന്‍റെ കാലഘട്ടം

അനവധി പാലങ്ങളും ആശുപത്രികളും സ്കൂളുകളും പ്രവർത്തനമാരംഭിച്ച കാലഘട്ടം കൂടിയാണ് കഴിഞ്ഞു പോകുന്നത്. ലൈഫ് മിഷൻ ഭവന പദ്ധതിയിലൂടെ ഇതു വരെ 4.7 ലക്ഷം വീടുകളോളമാണ് നിർമിച്ചത്. എൻഎച്ച് 66 ന്‍റെ വികനത്തിനായി ഭൂമി ഏറ്റെടുക്കാനായി സരക്കാർ 5,580 കോടി രൂപയാണ് അനുവദിച്ചത്.

ഇതിനെല്ലാം പുറമേ അതിദാരിദ്ര്യം തുടച്ചു മാറ്റിക്കൊണ്ട് പുതിയൊരു ചരിത്രവും കേരളം സൃഷ്ടിച്ചു. 64,006 കുടുംബങ്ങളാണ് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായത്. കൂടാതെ ക്ഷേമപെൻഷൻ തുക വർധിപ്പിച്ചു. അറുപതു ലക്ഷം പേർക്കാണ് ക്ഷേമപെൻ‌ഷൻ നൽകുന്നത്. സൗജന്യവിദ്യാഭ്യാസം, ആരോഗ്യപരിചരണം എന്നിവയും ഇടതു സർക്കാരിന്‍റെ ജനപ്രീതി വർധിപ്പിക്കുന്നു. ബിജെപി കൂടുതൽ ശക്തിയോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നുണ്ടെങ്കിൽ പോലും ഭരണത്തുടർച്ച തന്നെയാണ് ഭൂരിപക്ഷം സർവേകളിലും തെളിയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com