

സോമാലിയൻ റഫറി ഒമർ അബ്ദുൾ കാദിർ ആർട്ടനെ തിരിച്ചയച്ചു
വാഷിങ്ടൺ: അമെരിക്കയും ക്യാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിന് പന്തുരുളുന്നതിനു മുമ്പേ വിവാദങ്ങളുടെ വേലിയേറ്റം. സോമാലിയയിൽ നിന്നുള്ള റഫറി ഒമർ അബ്ദുൾ കാദിർ ആർട്ടനെ യുഎസിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഇദ്ദേഹത്തെ മിയാമി വിമാനത്താവളത്തിൽ നിന്ന് ഇസ്താംബൂളിലേയ്ക്കുള്ള വിമാനത്തിൽ കയറ്റി വിട്ടത് ഫുട്ബോൾ ആരാധകരിൽ വൻ രോഷമാണുണ്ടാക്കിയത്.
ആഫ്രിക്കയിലെ ഏറ്റവും മികച്ച റഫറിയും ലോകത്തിലെ തന്നെ മുൻനിരക്കാരിൽ ഒരാളുമായ ഒമർ ആർട്ടന് വിസയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനാവില്ലെന്ന വാര്‍ത്തയില്‍ തനിക്ക് കടുത്ത നിരാശയുണ്ടെന്നു സൊമാലിയന്‍ പ്രധാനമന്ത്രി ഹസന്‍ അലി ഖൈറെ പറഞ്ഞു.
കഠിനാധ്വാനവും പ്രൊഫഷണലിസവും കൊണ്ടാണ് ഒമര്‍ ഈ സ്ഥാനം നേടിയെടുത്തത്. അദ്ദേഹം സോമാലിയയെ മാത്രമല്ല, ലോകവേദിയില്‍ മികവ് അംഗീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആഫ്രിക്കക്കാരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ ഏഴിനാണ് ഇറാഖിന്‍റെ വൈസ് ക്യാപ്റ്റനും മുൻനിര സ്ട്രൈക്കറുമായ ഐമൻ ഹുസൈനെ യുഎസിൽ വിമാനത്താവളത്തിൽ തടഞ്ഞു വച്ചതും ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതും. ഇറാഖിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത നിർണായക ഗോൾ നേടിയ താരം കൂടിയാണ് ഹുസൈൻ. ടീമിലെ മറ്റൊരു ഫുട്ബോൾ താരത്തെയും ടീം ഫോട്ടോഗ്രാഫറെയും ചോദ്യം ചെയ്യലിനായി വിമാനത്താവളത്തിൽ തടഞ്ഞു വച്ചിരുന്നു.
ജൂൺ ഏഴിനാണ് ഇറാഖിന്‍റെ വൈസ് ക്യാപ്റ്റനും മുൻനിര സ്ട്രൈക്കറുമായ ഐമൻ ഹുസൈനെ യുഎസിൽ വിമാനത്താവളത്തിൽ തടഞ്ഞു വച്ചതും ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതും
ഒടുവിൽ ഹുസൈൻ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകിയെങ്കിലും ഫോട്ടോഗ്രാഫറെ അനുവദിച്ചില്ല. ഇറാൻ ടീമിന് മാർച്ചിൽ പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണിയും ഉണ്ടായിരുന്നു. യുഎസ്-ഇറാൻ സംഘർഷം കത്തി നിൽക്കുന്ന സമയത്ത് ഇറാനെ ലോകകപ്പിൽ പങ്കെടുക്കാൻ അനുവദിക്കണമോ എന്ന് ട്രംപ് പരസ്യമായി ചോദ്യം ചെയ്തിരുന്നു.
ഇറാൻ ടീമിനെ സ്വാഗതം ചെയ്ത ട്രംപ് അവരുടെ സ്വന്തം ജീവന്‍റെയും സുരക്ഷയുടെയും കാര്യത്തിൽ അവർ ഇവിടെ വരുന്നത് ഉചിതമാണെന്നു താൻ കരുതുന്നില്ലെന്നാണ് പറഞ്ഞത്. ഇറാൻ ആശങ്ക അറിയിച്ചിട്ടും മത്സരങ്ങൾ യുഎസിനു പുറത്തേയ്ക്കു മാറ്റാൻ ഫിഫ തയാറായില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിന് പത്തു ദിവസം മുമ്പു മാത്രമാണ് ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചത്. ഇതും ഏറെ വിവാദമായിരുന്നു.