

അജിങ്ക‍്യ രഹാനെ
മുംബൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം മുംബൈയ്ക്കെതിരേ നടന്ന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെയോട് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എന്തുകൊണ്ട് പന്തെറിഞ്ഞില്ലെന്ന ചോദ‍്യവുമായി മാധ‍്യമപ്രവർത്തകൻ. അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പേയി ചോദിക്കെന്നായിരുന്നു രഹാനെയുടെ മറുപടി.
ഗ്രീൻ പന്തെറിയണമെങ്കിൽ ഓസ്ട്രേലിയയുടെ അനുമതി വേണമെന്നും രഹാനെ കൂട്ടിച്ചേർത്തു. കോൽക്കത്തയ്ക്കെതിരേ രോഹിത് ശർമയും റയാൻ റിക്കിൾടണും തകർത്ത് ബാറ്റ് വീശിയപ്പോൾ മികച്ച ബൗളർമാരുടെ അഭാവമുണ്ടായിരുന്നു. പരിചയസമ്പത്തില്ലാത്ത വൈഭവ് അറോറ, ബ്ലെസിങ് മുസരബാനി അടക്കമുള്ള താരങ്ങളാണ് മുംബൈയ്ക്കെതിരേ പന്തെറിഞ്ഞത്.
ഇത്തവണത്തെ താരലേലത്തിൽ 25.2 കോടി രൂപയ്ക്കായിരുന്നു ഗ്രീനിനെ കോൽക്കത്ത വിളിച്ചെടുത്തത്. ഏപ്രിൽ 2ന് സൺറൈസേഴ്സിനെതിരേയാണ് കോൽക്കത്തയുടെ മത്സരം. വരും മത്സരങ്ങളിൽ കോൽക്കത്തയുടെ ബൗളിങ് നിര ശക്തമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.