

നിഗർ സുൽത്താന
ന്യൂഡൽഹി: ജൂനിയർ താരങ്ങളെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണത്തിൽ പ്രതികരിച്ച് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഗർ സുൽത്താന. സഹതാരമായ ജഹനാര അലാം ആണ് സുൽത്താനയ്ക്കെതിരേ ആരോപണമുന്നയിച്ചത്.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനോട് ഉപമിച്ചാണ് സുൽത്താന ഇതിനു മറുപടി നൽകിയിരിക്കുന്നത്. സുൽത്താന നിരന്തരമായി ജൂനിയർ താരങ്ങളെ ഉപദ്രവിക്കാറുണ്ടെന്നും പലരെയും മർദിക്കാറുണ്ടെന്നും പല താരങ്ങളും സഹായം തേടി തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് ജഹനാര അലാം ആരോപിച്ചത്. വിഷയത്തോട് പ്രതികരിച്ചപ്പോൾ അനാവശ്യമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍റെ പേര് വലിച്ചിഴച്ചിരിക്കുകയാണ് സുൽത്താന.
''ഞാനെന്തിനു മറ്റുള്ളവരെ ഉപദ്രവിക്കണം, അതായത് ഞാനെന്തിന് എന്‍റെ ബാറ്റ് കൊണ്ട് സ്റ്റമ്പിൽ ആഞ്ഞടിക്കണം, ഞാൻ ഹർമൻപ്രീത് കൗർ ആണോ? ഞാനെന്തിന് അത് ചെയ്യണം. എന്‍റെ വ്യക്തിപരമായ ഇടത്ത് ഞാനെന്‍റെ ബാറ്റ് വട്ടം കറക്കാറുണ്ട്. എന്‍റെ ഹെൽമെറ്റിൽ ആഞ്ഞടിക്കാറുണ്ട്. അതെന്‍റെ മാത്രം കാര്യമാണ്''- ഡെയ്‌ലി ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ സുൽത്താന പറയുന്നു.
മറ്റു കളിക്കാരോടുൾപ്പെടെയുള്ളവരോട് നിങ്ങൾക്കീ കാര്യം ചോദിക്കാം എന്നും സുൽത്താന പറയുന്നു. 2023ൽ ബംഗ്ലാദേശുമായി നടന്ന ഏകദിന മത്സരത്തിനിടെ ഹർമൻപ്രീത് കൗർ ദേഷ്യപ്പെട്ട് സ്റ്റമ്പിൽ അടിച്ചതിനെയാണ് സുൽത്താന പരാമർശിച്ചത്. ഇതെത്തുടർന്ന് ഹർമൻപ്രീതിനെ രണ്ടു മാച്ചുകളിൽ വിലക്കിയിരുന്നു.
ആരോപണം ഉന്നയിച്ച ജഹനാര ആലം 20124ലാണ് അവസാനമായി ബംഗ്ലാദേശ് ടീമിൽ കളിച്ചത്. ജഹനാരയുടെ ആരോപണത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തള്ളിയിട്ടുണ്ട്. സുൽത്താനയിൽ പൂർണ വിശ്വാസമുണ്ടെന്നാണ് ബിസിബി പ്രതികരിച്ചത്.