ഏഷ്യന്‍ ഗെയിംസ്: മഴ മുടക്കിയ ഫൈനലിൽ ഇന്ത്യയ്ക്ക് സ്വർണം, ഈ റെക്കോർഡ് ഇനി ഗെയ്ക്വാദിന് സ്വന്തം

നേരത്തെ വനിതാ ടീം ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു
Indian team celebrating the Gold medal in China
Indian team celebrating the Gold medal in China
Updated on

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഫൈനല്‍ പോരാട്ടത്തിൽ മഴ കളിമുടക്കിയതോടെ ഉയര്‍ന്ന സീഡുള്ള ടീമായ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 18.2 ഓവറില്‍ 112-5ല്‍ നില്‍ക്കുമ്പോഴാണ് മഴ തുടങ്ങുന്നത്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാതെ വന്നതോടെയാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്.

ഇതോടെ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം നേട്ടം കൈവരിച്ച ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് ഋതുരാജ് ഗെയ്ക്വാദിൻ്റെ പേരിലായി. നേരത്തെ ഹർമൻപ്രീത് കൗർ നയിച്ച വനിതാ ടീം ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു.

മത്സരത്തിൻ്റെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ അഫ്ഗാനെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. 2-ാം ഓവറിൽ ഓപ്പണര്‍ സുബൈദ് അക്ബാരിയെ(5) ശിവം ദുബെയും 3-ാം ഓവറിൽ മറ്റൊരു ഓപ്പണറായ മുഹമ്മദ് ഷെഹ്സാദിനെ(4) അര്‍ഷ്ദീസ് സിംഗ് പുറത്താക്കി അഫ്ഗാനെ സമ്മർദത്തിലാക്കി. 4-ാം ഓവറിൽ നൂര്‍ അലി സര്‍ദ്രാനെ രവി ബിഷ്‌ണോയി റൺഔട്ട് ആക്കിയതോടെ 12-3 എന്ന നിലയിൽ അഫ്ഗാൻ കൂപ്പുകുത്തി. പിന്നീട് ഷദീഹദുള്ള കമാലിൻ്റെ ചെറുത്തു നിൽപ്പ് അഫ്ഗാനിസ്ഥാനെ 100 കടത്തി. ഇതിനിടെ മറുവശത്ത് നിന്ന അഫ്സർ സസായി, കരിം ജനത് എന്നിവരുടെ കൊഴിഞ്ഞുപോക്ക് മികച്ച സ്കോർ കണ്ടെത്തുന്നതിന് തടസമായി.

52-5 എന്ന നിലയിൽ അഫ്‌ഗാൻ വീണതോടെ ഷദീഹദുള്ള കമാലും നായകൻ ഗുൽബാദിൻ നായിബും ചേർന്ന് 112ൽ എത്തിച്ചു. മത്സരം അവസാനിക്കാൻ 10 പന്ത് ബാക്കി നിൽക്കെ മഴ ആരംഭിച്ചു ഇതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 27 ആയി.

logo
Metro Vaartha
www.metrovaartha.com