

സിഡ്നി: ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ചാംപ്യൻസ് ട്രോഫി നടക്കാനിരിക്കെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ടൂർണമെന്‍റിനായി ഓസ്ട്രേലിയ പ്രഖ്യാപിച്ച സാധ്യതാ ടീമിൽ സ്റ്റോയ്നിസും ഉൾപ്പെട്ടിരുന്നു.
മുപ്പത്തഞ്ചുകാരനായ സ്റ്റോയ്നിസ് ഇതുവരെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇനി ടി20 ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
71 ഏകദിന മത്സരങ്ങളിൽനിന്നായി 1495 റൺസെടുത്തിട്ടുണ്ട്. 26.69 ആണ് ബാറ്റിങ് ശരാശരി. ന്യൂസിലൻഡിനെതിരേ പുറത്താകാതെ നേടിയ 146 റൺസ് ഉയർന്ന സ്കോർ. ഇത്രയും മത്സരങ്ങളിൽ 48 വിക്കറ്റും സ്റ്റോയ്നിസ് സ്വന്തമാക്കി.
2023ൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു സ്റ്റോയ്നിസ്. എന്നാൽ, ലോകകപ്പിനു ശേഷം ഇതുവരെ ഒരു ഏകദിന മത്സരത്തിൽ മാത്രമാണ് അവസരം കിട്ടിയത്. കഴിഞ്ഞ വർഷം ക്രിക്കറ്റ് ഓസ്ട്രേലിയ കരാറും നൽകിയിരുന്നില്ല.
എന്നാൽ, കാമറൂൺ ഗ്രീനിന് പരുക്കേറ്റ സാഹചര്യത്തിൽ സ്റ്റോയ്നിസിന് ചാംപ്യൻസ് ട്രോഫി ടീമിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്നായിരുന്നു ഓസ്ട്രേലിയൻ സെലക്റ്റർമാരുടെ കണക്കുകൂട്ടൽ.
അതേസമയം, ടി20 തന്നെയാണ് സ്റ്റോയ്നിസിന് ഏറ്റവും യോജിച്ച ഫോർമാറ്റായി കണക്കാക്കപ്പെടുന്നത്. 74 അന്താരാഷ്ട്ര മത്സരങ്ങളിൽ 1245 റൺസെടുത്തപ്പോൾ, ബാറ്റിങ് ശരാശരി ഏകദിനങ്ങളിലേതിനെക്കാൾ കൂടുതലാണ്- 31.92. നേടിയ വിക്കറ്റുകൾ 45.
അന്താരാഷ്ട്ര തലത്തിലും ഫ്രാഞ്ചൈസി ലീഗുകളിലും ടി20 ക്രിക്കറ്റ് തുടർന്നും കളിക്കുമെന്ന് സ്റ്റോയ്നിസ് വ്യക്തമാക്കിയിട്ടുണ്ട്.