

വി.വി.എസ് ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്താൻ ബിസിസിഐ സെക്രട്ടറി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തുടർച്ചയായി പരുക്ക് ബാധിക്കുന്ന പശ്ചാത്തലത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഞായറാഴ്ച ബെംഗളൂരുവിലെ സെന്‍റർ ഓഫ് എക്സലൻസ് (സിഒഇ) സന്ദർശിക്കും. താരങ്ങളുടെ പുനരധിവാസവും പരുക്ക് നിയന്ത്രണ പരിപാടികളും വിലയിരുത്തുന്നതിനായി സിഒഇ മേധാവി വി.വി.എസ്. ലക്ഷ്മണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ജസ്പ്രീത് ബുംറ, ബി. സായ് സുദർശൻ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി , പ്രിൻസ് യാദവ് എന്നീ താരങ്ങൾ പരുക്കിന്‍റെ പിടിയിലാണ്. സിഒഇയിൽ ചികിത്സയിലാണ് ഇവരിൽ പലരും. 2025ന്‍റെ തുടക്കത്തിൽ നിതിൻ പട്ടേൽ രാജിവച്ചതിനെ തുടർന്ന് സ്‌പോർട്സ് സയൻസ് ടീമിന് സ്ഥിരം മേധാവിയില്ലാത്ത സാഹചര്യത്തിലാണ് ഇത്രയധികം താരങ്ങളുടെ പരുക്കുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നത്. പരുക്കേറ്റ എല്ലാ താരങ്ങളെയും എത്രയും വേഗം കളത്തിലേക്ക് തിരിച്ചെത്തിക്കുകയെന്നതാണ് നിലവിലെ വെല്ലുവിളി.
അതേസമയം സൈകിയയും ലക്ഷ്മണും തമ്മിലുള്ള യോഗത്തിൽ ദേശീയ ടീമിന്‍റെ പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ഓൺലൈനായി പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.
ഗംഭീറിനെയും അഗാർക്കറെയും തൽസ്ഥാനങ്ങളിൽ നിന്നു മാറ്റണമെന്ന ആവശ്യം ശക്തമായ വരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സൈകിയയുടെ സന്ദർശനം എന്നതും ശ്രദ്ധേയം. രണ്ടു സ്ഥാനങ്ങളിൽ ഏതും ലക്ഷ്മൺ കൂടുതൽ നന്നായി കൈകാര്യം ചെയ്യുമെന്നാണ് പല ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.