അപ്രതീക്ഷിത വിരമിക്കൽ: കാരണം വിശദീകരിച്ച് ബെൻ സ്റ്റോക്സ്

ആഷസ് പരാജയത്തിന് ശേഷം രാജ്യത്തിനായി പോരാടാനുള്ള ആവേശം കുറഞ്ഞതാണ് വിരമിക്കാൻ കാരണമെന്ന് ബെൻ സ്റ്റോക്സ്; അതേസമയം, നൈറ്റ് ക്ലബ് വിവാദവും കാരണമെന്ന് സംശയം.
Ben Stokes reveals shock retirement reasons

ബെൻ സ്റ്റോക്സ്

Updated on

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകനും ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായ ബെൻ സ്റ്റോക്സ് അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതിന്‍റെ കാരണം വ്യക്തമാക്കുന്നു. രാജ്യത്തിനു വേണ്ടി കളിക്കാനുള്ള പോരാട്ടവീര്യം ഇനി തന്നിൽ ശേഷിക്കുന്നില്ലെന്നാണ് സ്റ്റോക്സ് പറയുന്നത്. ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പര തോറ്റതോടെ തനിക്കതു വ്യക്തമായിരുന്നു എന്നും സ്റ്റോക്സ്.

അതേസമയം, അടുത്തയിടെ ലണ്ടനിലെ ഒരു നൈറ്റ്ക്ലബ്ബിൽ വെച്ചുണ്ടായ സംഭവത്തെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ടതും പിന്നീട് തിരിച്ചെത്തിയതുമായ സംഭവങ്ങൾ സ്റ്റോക്സിന്‍റെ തീരുമാനത്തിന് പിന്നിൽ ഉണ്ടോയെന്ന സംശയം ശക്തമാണ്. ഈ സംഭവത്തിൽ തനിക്ക് ടീം മാനേജ്‌മെന്‍റിൽ നിന്നും കോച്ച് ബ്രെൻഡൻ മക്കല്ലത്തിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലെന്നത് സ്റ്റോക്സിനെ വേദനിപ്പിച്ചിരുന്നു.

ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് സ്റ്റോക്സ് ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 15 വർഷം നീണ്ട തന്‍റെ അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിക്കൊണ്ടാണ് സ്റ്റോക്സ് കളം വിടാനൊരുങ്ങുന്നത്. ന്യൂസിലൻഡ് താരം സാക് ഫോൾക്‌സിന്‍റെ വിക്കറ്റ് ഹാരി ബ്രൂക്കിന്‍റെ കൈകളിലെത്തിച്ചായിരുന്നു സ്റ്റോക്സിന്‍റെ 'റിട്ടയർമെന്‍റ് പാർട്ടി'.

2019-ലെ ലോകകപ്പ് ഫൈനലിലെയും, 2022-ലെ ടി20 ലോകകപ്പിലെയും ഇംഗ്ലണ്ടിന്‍റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്റ്റോക്സ് ആയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും തലമുറയെ സ്വാധീനിച്ച നായകനുമാണ് സ്റ്റോക്സ് എന്ന് ഇസിബി ചെയർമാൻ റിച്ചാർഡ് തോംസൺ.

2018-ൽ തെരുവിൽ തല്ലുണ്ടാക്കിയെന്ന കേസും മറ്റ് വിവാദങ്ങളും സ്റ്റോക്സിന്‍റെ കരിയറിലുണ്ടായിരുന്നെങ്കിലും, എന്നും ടീമിന്‍റെ നട്ടെല്ലായി അദ്ദേഹം നിലകൊണ്ടു. അതുകൊണ്ടുതന്നെ സ്റ്റോക്സിന്‍റെ വിരമിക്കൽ ഇംഗ്ലണ്ട് ടീമിന് വലിയൊരു ശൂന്യതയാണ് സമ്മാനിക്കുന്നത്. ഓൾറൗണ്ടർ എന്ന നിലയിൽ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്.

ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായ ഹാരി ബ്രൂക്ക് പുതിയ നായകനായേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബ്രൂക്കും അടുത്തയിടെ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ നേതൃത്വ മാറ്റം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റിൽ പാകിസ്ഥാനെതിരായ പരമ്പരയാണ് ഇംഗ്ലണ്ടിന് മുന്നിലുള്ള അടുത്ത ലക്ഷ്യം. അതിനുമുമ്പ് സ്റ്റോക്സിന്‍റെ പിൻഗാമിയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കങ്ങളിലാകും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്.

logo
Metro Vaartha
www.metrovaartha.com