

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കായിക സഹകരണത്തിനായുള്ള പുതിയ 'സ്പോർട്സ് കൊളാബറേഷൻ റോഡ്‌മാപ്പ്' പുറത്തിറക്കി. പരിശീലനം, കായിക ശാസ്ത്രം, സാങ്കേതികവിദ്യ, കായിക വ്യവസായം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ചേർന്നാണ് ഈ റോഡ്‌മാപ്പ് പ്രഖ്യാപിച്ചത്. ഈ സഹകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം, ഡിസംബറിൽ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ (ചെപ്പോക്ക്) വെച്ച് നടക്കുന്ന ഓസ്‌ട്രേലിയൻ പുരുഷ ബിഗ് ബാഷ് ലീഗിലെ (BBL) ഉദ്ഘാടന മത്സരമാണ്. ഇന്ത്യയിൽ ഒരു വിദേശ ക്രിക്കറ്റ് ലീഗ് മത്സരം നടക്കുന്ന ആദ്യ സന്ദർഭമാണിത്. മെൽബൺ റെനെഗേഡ്സും നിലവുള്ള ചാംപ്യന്മാരായ പെർത്ത് സ്കോർച്ചേഴ്സും തമ്മിലുള്ള മത്സരമാണ് ഡിസംബറിൽ നടത്തുക.
കായിക പരിശീലനം, ശേഷി വർധിപ്പിക്കൽ, സ്‌പോർട്‌സ് ടെക്‌നോളജി, നിക്ഷേപം എന്നിവയിൽ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് റോഡ്‌മാപ്പിന്‍റെ ലക്ഷ്യങ്ങൾ. കായിക താരങ്ങൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാൻ 'ഇന്ത്യ-ഓസ്‌ട്രേലിയ യൂത്ത് സ്പോർട്സ് ഫെസ്റ്റിവൽ' സംഘടിപ്പിക്കും.
2030-ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസും 2032-ൽ ഓസ്‌ട്രേലിയ നടത്തുന്ന ബ്രിസ്‌ബേൻ ഒളിംപിക്സും ഇരുരാജ്യങ്ങൾക്കും സഹകരണത്തിനുള്ള വലിയ അവസരങ്ങളാണ്.
കായികരംഗത്തുള്ള ഈ കൂട്ടായ പ്രവർത്തനം വ്യാപാരം, ടൂറിസം, നിക്ഷേപം എന്നീ മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് പറഞ്ഞു. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന്മാരായ സ്റ്റീവ് വോ, ലിസ സ്ഥലേക്കർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.