

സ്റ്റേഡിയത്തിൽ നിന്ന് പക്ഷിക്കാഷ്ടം നീക്കം ചെയ്യുന്നു
ന്യൂഡൽഹി: ഇൻഡോർ സ്റ്റേഡിയത്തിൽ പക്ഷിക്കാഷ്ടം നിറഞ്ഞതോടെ ഇന്ത്യ ഓപ്പർ സൂപ്പർ 750 ബാഡ്മിന്‍റൺ ടൂർണമെന്‍റ് നിർത്തി വച്ചു. ഇന്ത്യയുടെ എച്ച്.എസ്.പ്രണോയും സിംഗപ്പൂരിന്‍റെ ലോ കീൻ യ്വൂ വും തമ്മിലുള്ള മെൻസ് സിംഗിൾസിന്‍റെ രണ്ടാം റൗണ്ടിനിടെയാണ് മാച്ച് നിർത്തി വച്ചത്. ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മാച്ച് നടത്തിയിരുന്നത്. എന്നാൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് പക്ഷിക്കാഷ്ടം വീഴാൻ തുടങ്ങിയതോടെ മാച്ച് നിർത്തി വയ്ക്കുകയായിരുന്നു.
പ്രണോയുടെയും ലോയുടെയും മാച്ച് രണ്ട് തവണയാണ് പക്ഷിക്കാഷ്ടം മൂലം നിർത്തി വയ്ക്കേണ്ടി വന്നത്. 16-14 എന്ന നിലയിൽ പ്രണോയ് ലീഡ് ചെയ്യുമ്പോൾ 1-0 എന്ന നിലയിൽ ലീഡ് ചെയ്യുമ്പോഴുമായിരുന്നു മാച്ച് നിർത്തി വച്ചത്.
രണ്ടു തവണയും അധികൃതർ സ്റ്റേഡിയം പരിശോധിക്കുകയും മേൽക്കൂരയിൽ നിന്ന് വീഴുന്ന പക്ഷിക്കാഷ്ടം നീക്കുകയും ചെയ്തിരുന്നു. ഇടവേളയിൽ ലോ മേൽക്കൂരയിലേക്ക് സൂക്ഷിച്ചു നോക്കുന്നതും മാലിന്യം കണ്ട് ഓക്കാനിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.