

ഇന്ത്യ ഓൾ സ്റ്റാർസ് ടീം അംഗം ഐ.എം. വിജയൻ, ബ്രസീൽ ലെജൻഡ്സ് ടീം അംഗം റൊണാൾഡീഞ്ഞോ.
File
കൊച്ചി: ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബർ 23ലേക്കു മാറ്റി. 20ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ പ്രത്യേക വിഡിയൊ സന്ദേശത്തിലൂടെയാണ് മത്സരത്തിന്‍റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നുവെന്നും ഔദ്യോഗികമായി അറിയിച്ചത്.
2002 ലോകകപ്പ് ജേതാക്കളായ റൊണാള്‍ഡീഞ്ഞോയുടെയും റിവാള്‍ഡോയുടെയും വരവാണ് ഈ വമ്പന്‍ പോരാട്ടത്തിന്‍റെ പ്രധാന ആകര്‍ഷണം. ഇവര്‍ക്കൊപ്പം എഡ്മില്‍സണ്‍, പൗലോ, ജിയോവാനി സില്‍വ, ജെനില്‍സണ്‍ ജൂനിയര്‍, വിയോള, ഗോള്‍കീപ്പര്‍ ഹ്യൂറെല്‍ഹോ ദ സില്‍വ ഗോമസ്, അമാരല്‍, ഗുസ്താവോ നെറി ഡി സാ ദ സില്‍വ, റിക്കാര്‍ഡോ ഡി ഒലിവെയ്റ, ജോര്‍ജീഞ്ഞോ, കമാന്‍ഡുകായ, എലിവെല്‍ട്ടണ്‍ ആല്‍വസ് റൂഫിനോ, എല്‍സണ്‍ റൊഡ്രിഗസ് ഡിസൂസ, പാരാ, ഡിയോഗോ കോറിയ ഡി ഒലിവെയ്റ എന്നിവരടങ്ങുന്ന പ്രമുഖ താരനിര ബ്രസീലിനായി കൊച്ചിയില്‍ പന്തുതട്ടും.
ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രശസ്ത താരങ്ങളായ ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവര്‍ അണിനിരക്കുന്ന ഐതിഹാസിക നിരയാണ് ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സിനായി കളത്തിലിറങ്ങുന്നത്. ഗാമന്‍ വേള്‍ഡ് സ്പോര്‍ട്സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവര്‍ സംയുക്തമായാണ് ഈ അന്താരാഷ്‌ട്ര കായികമാമാങ്കം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് പ്രമുഖ അന്താരാഷ്‌ട്ര നഗരങ്ങളിലായി നടക്കുന്ന ബ്രസീല്‍ മുന്‍ താരങ്ങളുടെ ഗ്ലോബല്‍ ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുക.