
ചഹാലിന്‍റെ വിവാഹമോചനം വേഗത്തിൽ; ജീവനാംശമായി 4.75 കോടി രൂപ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചഹാലും ധനശ്രീ വർമയും തമ്മിലെ വിവാഹമോചനക്കേസിൽ വേഗം തീർപ്പ് കൽപ്പിക്കാൻ ബോംബെ ഹൈക്കോടതി നിർദേശം. വിവാഹമോചനം അനുവദിക്കുമ്പോഴുള്ള ആറു മാസ കാലതാമസം ഒഴിവാക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വിവാഹമോചനക്കേസുകൾ ഫയൽ ചെയ്ത് ആറു മാസത്തിനു ശേഷമാണു സാധാരണയായി പരിഗണിക്കുക. ദമ്പതികൾ വീണ്ടും ഒന്നിക്കാനുള്ള സാധ്യതകൾകൂടി കണക്കിലെടുത്താണ് ഈ നടപടി. ഫെബ്രുവരിയിലാണ് ചഹാലും ധനശ്രീയും വിവാഹമോചനം തേടി കുടുംബ കോടതിയിൽ എത്തിയത്. ആറു മാസക്കാലയളവ് ഒഴിവാക്കണമെന്ന് ഇരുവരും അഭ്യർഥിച്ചിരുന്നു.
എന്നാൽ കുടുംബ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ചഹാലും ധനശ്രീയും രണ്ടു വർഷത്തിലേറെയായി വേർപിരിഞ്ഞു ജീവിക്കുന്നതിനാല്‍ ഈ നിബന്ധനയ്ക്ക് ഇളവു നൽകാമെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിലപാട്.
2020 ഡിസംബറിലാണ് ചഹാലും ധനശ്രീയും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും വെവ്വേറെ ഇടങ്ങളിലാണ് താമസിച്ചിരുന്നത്. അതേസമയം, ധനശ്രീക്കു 4.75 കോടി രൂപ ജീവനാംശമായി നൽകാമെന്ന് ചഹാൽ അറിയിച്ചതായാണ് റിപ്പോർട്ട്. 60 കോടിയോളം രൂപ ചഹാൽ ധനശ്രീക്കു നല്‍കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.