
മുംബൈ: ടെസ്റ്റ് പരമ്പരയിലെ പോരാട്ടത്തിനുശേഷം ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ഇന്നുമുതല്‍. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഏകദിനപരമ്പര നേടി മറുപടി പറയുക എന്ന ലക്ഷ്യമാണ് ഓസീസിനുള്ളത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം.
പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവന്‍ സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഇന്ത്യയെയാകട്ടെ, ഹാര്‍ദിക് പാണ്ഡ്യയും. വ്യക്തിപരമായ കാര്യങ്ങളാല്‍ രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. പകരമാണ് വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് ടീമിനെ നയിക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. മത്സരം ഇന്ത്യന്‍ സമയം ഒന്നരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും.
ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇന്ത്യയും ഓസീസും തമ്മിലുള്ള പോരാട്ടത്തിന് വാശിയേറും. സ്റ്റാര്‍ സ്പോര്‍ട്സും ഡിസ്നി ഹോട്ട്സ്റ്റാറും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.
മഴയ്ക്ക് സാധ്യത
മുംബൈയില്‍ ഇന്നും നാളെയും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. എന്നാല്‍, മഴപെയ്താലും അത് മത്സരം പൂര്‍ണമായും അപഹരിക്കില്ലെന്നാണ് വിലയിരുത്തല്‍.
ഇന്ത്യൻ നിരയിൽ ആരൊക്കെ?
മികച്ച താരനിര ഇന്ത്യക്കുണ്ടെങ്കിലും പരുക്ക് തലവേദനയാവുന്നുണ്ട്. ശ്രേയസ് അയ്യര്‍ ഏകദിന പരമ്പരയ്ക്കുക്കുണ്ടാവില്ല. പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടുമില്ല.
ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് രോഹിത് ശര്‍മയ്ക്കും രാഹുല്‍ ദ്രാവിഡിനും വലിയ തലവേദനയായിരിക്കുമെന്നുറപ്പ്. വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് കെ എല്‍ രാഹുലിനെയാണെങ്കിലും താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. രാഹുലിന് ആത്മവിശ്വാസത്തോടെ കളിക്കാനാവുന്നില്ല. ടെസ്റ്റ് പരമ്പരയില്‍ രാഹുലിന്റെ മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യ പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞ് പകരം ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കിയിരുന്നു. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ വേണം. എന്നാല്‍ മോശം ഫോമിലുള്ള രാഹുല്‍ വേണോ അതോ ഇഷാന് കിഷന് വേണോയെന്നതാണ് ചോദ്യം.
ഇടം കൈയന്‍ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ് ഇഷാന് കിഷന്. ഇഷാന്റെ പ്രശ്നവും ബാറ്റിങ്ങിലെ മോശം ഫോമാണ്. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ചുറി നേടിയ ശേഷം മികച്ചൊരു ഇന്നിങ്സ് കാഴ്ചവയ്ക്കാന്‍ ഇഷാനായിട്ടില്ല. എന്നാല്‍, രാഹുലിനെ മാറ്റിനിര്‍ത്തി ഇഷാന് അവസരം നല്‍കണമെന്ന പൊതു വികാരമാണ് ടീമിലുള്ളത്. പരുക്കിന്റെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയ്ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പ്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ജഡേജ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മാച്ച് വിന്നറായ ജഡേജക്കൊപ്പം ഇന്ത്യ ഒരു സ്പിന്‍ ഓള്‍റൗണ്ടറെക്കൂടി പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. അത് അക്സര്‍ പട്ടേല്‍ വേണോ അതോ വാഷിങ്ടണ്‍ സുന്ദര്‍ വേണമോയെന്നതാണ് പ്രധാന ചോദ്യം. വാഷിങ്ടണ്‍ സുന്ദര്‍ അവസാന പരമ്പരകളിലെല്ലാം ബാറ്റുകൊണ്ടും മികവ് കാട്ടിയിരുന്നു. അക്സര്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ മൂന്ന് ഫിഫ്റ്റിയടക്കം നേടിയാണ് മികവ് കാട്ടിയത്. അതുകൊണ്ട് ഇവരില്‍ ആര്‍ക്ക് അവസരം നല്‍കുമെന്നത് കുഴപ്പിക്കുന്ന ചോദ്യമാകും.
ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി പ്ലേയിങ് ഇലവനിലുണ്ടാവുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ഇന്ത്യ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും ഒരു സ്പിന്നറെയും പരിഗണിക്കാനാണ് സാധ്യത. അത് മുഹമ്മദ് ഷമിയോ മുഹമ്മദ് സിറാജോ ആയിരിക്കും. അതുകൊണ്ടുതന്നെ വേഗക്കാരന് ഉമ്രാന് മാലിക്കിനെ ഇന്ത്യ ഓസ്ട്രേലിയക്കെതിരേ പരിഗണിക്കില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം ലഭിക്കും.
വാര്‍ണര്‍ വരുന്നു
പരുക്ക് മാറിയെത്തുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തോ എന്നതാണ് ഓസീസിന്റെ മുന്നിലുള്ള പ്രധാന ചോദ്യം. ആദ്യ ഏകദിനത്തിന് മുന്നോടിയായി വാര്‍ണറുടെ ഫിറ്റ്നസ് ഓസീസ് മെഡിക്കല്‍ സംഘം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. വാര്‍ണര്‍ പരുക്ക് മാറി എത്തിയാല്‍ അദേഹത്തിനൊപ്പം ട്രാവിസ് ഹെഡായിരിക്കും ഓസീസ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.
സമീപകാലത്ത് വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ ഹെഡില്‍ ഓസീസ് മാനേജ്മെന്റ് വലിയ വിശ്വാസം അര്‍പ്പിച്ചേക്കും. മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്തിന്റെ സ്ഥാനത്തിന് ചലനമുണ്ടാവില്ലെന്ന് ഉറപ്പ്. ഓള്‍റൗണ്ടര്‍മാരുടെ വലിയ നിരയാണ് ഓസീസ് സ്ക്വാഡിന്റെ പ്രത്യേകത. അത് പ്ലേയിംഗ് ഇലവനിലും തുടരാനാണ് സാധ്യത. നാലാം നമ്പറിലേക്ക് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എത്തുമ്പോള്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് മറ്റൊരു ശ്രദ്ധേയ താരം. ഇന്ത്യയില്‍ മുമ്പ് ലഭിച്ച അവസരങ്ങളില്‍ ഗ്രീന്‍ തിളങ്ങിയിരുന്നു. ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റേയിനിസ് എന്നീ ഓള്‍റൗണ്ടര്‍മാരും ഇലവനിലെത്തിയേക്കും. ഇവരില്‍ മാക്സി ഒഴികെയുള്ള എല്ലാവരും പേസ് ഓള്‍റൗണ്ടര്‍മാരാണ്. സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ആദം സാംപയും അഷ്ടണ്‍ അഗറും ഇടംപിടിക്കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഷോണ്‍ അബോട്ടായിരിക്കും സ്പെഷ്യലിസ്റ്റ് പേസറാവാന്‍ സാധ്യത.
ടീമുകൾ
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, ഷോണ്‍ അബോട്ട്, അഷ്ടണ്‍ അഗര്‍.
ഇന്ത്യ: ഇഷാൻ, ഗില്‍, കോലി, സൂര്യകുമാര്‍ യാദവ്, രാഹുൽ, പാണ്ഡ്യ, ജഡേജ, കുല്‍ദീപ്, വാഷിങ്ടണ്‍, ചാഹല്‍, ഷമി.