

ആർസിബിക്കെതിരായ മത്സരത്തിൽ പന്തെറിയുന്ന നിതീഷ് കുമാർ റെഡ്ഡി
ബെംഗളൂരു: കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പുറത്തെടുത്ത മോശം ബൗളിങ് പ്രകടനത്തിൽ വിമർശനവുമായി മുൻ ഇന്ത‍്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഹൈദരാബാദിന്‍റെ ഉടായിപ്പ് ബൗളിങ് ആണെന്നാണ് ശ്രീകാന്ത് പറയുന്നത്. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയായിരുന്നു ശ്രീകാന്തിന്‍റെ വിമർശനം.
എത്രനാൾ ഈ ബൗളിങ് നിരയുമായി മുന്നോട്ടു പോകുമെന്ന് ചോദിച്ച ശ്രീകാന്ത് ജയ്ദേവ് ഉനദ്ഘട്ടിനെയും ഹർഷൽ പട്ടേലിനെയും പ്രധാന ബൗളർമാരാക്കിയാൽ ദൈവത്തിന് മാത്രമെ ടീമിനെ രക്ഷിക്കാൻ കഴിയുകയുള്ളൂയെന്ന് പരിഹസിച്ചു. ബാറ്റിങ്ങിൽ റൺസ് അടിക്കുമെന്ന് പറയുന്നതിൽ കാര‍്യമില്ല.
ഇതേ ബൗളിങ് നിരയാണെങ്കിൽ 400 റൺസ് അടിക്കേണ്ടി വരും വിജയിക്കാൻ. നിതീഷ് കുമാർ റെഡ്ഡിക്ക് ന‍്യൂ ബോൾ കൊടുക്കാനുണ്ടായ ഇഷാൻ കിഷന്‍റെ തീരുമാനത്തെയും ശ്രീകാന്ത് വിമർശിച്ചു. നിതീഷിന് ആദ‍്യ ഓവർ നൽകിയതിന്‍റെ ലോജിക് മനസിലാവുന്നില്ലെന്നും ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ ഡേവിഡ് പെയ്ന് രണ്ടു വിക്കറ്റ് ലഭിച്ചത് ഭാഗ‍്യം കൊണ്ട് മാത്രമാണെന്നും പാറ്റ് കമ്മിൻസ് തിരിച്ചെത്തിയാലും ഈ ബൗളിങ് നിര ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു.