

റിങ്കു സിങ്
ലഖ്നൗ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ലഖ്നൗ സൂപ്പർ ജയന്‍റ്സിന് 156 റൺസ് വിജയലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടിയത്. 51 പന്തിൽ 7 ബൗണ്ടറിയും 5 സിക്സും അടക്കം 83 റൺസ് നേടിയ റിങ്കു സിങ്ങാണ് കോൽക്കത്തയുടെ ടോപ് സ്കോറർ.
റിങ്കുവിനു പുറമെ കാമറോൺ ഗ്രീൻ (21 പന്തിൽ 34 റൺസ്) മാത്രമാണ് കോൽക്കത്തയ്ക്കു വേണ്ടി തിളങ്ങിയത്. ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെ (10) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ലഖ്നൗവിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാനാണ് കോൽക്കത്തയെ തകർത്തത്.
മൊഹ്സിനു പുറമെ സ്പിന്നർ ജോർജ് ലിൻഡെ ഒരു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും പ്രിൻസ് യാദവും നാലോവർ വീതം പന്തെറിഞ്ഞെങ്കിലും വിക്കറ്റുകളൊന്നും നേടാനായില്ല. ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്.
3 റൺസിൽ നിൽക്കെ ഓപ്പണിങ് ബാറ്റർ ടിം സെയ്ഫെർട്ടിനെ മൊഹ്സിൻ പുറത്താക്കി. തൊട്ടടുത്ത് അജിങ്ക‍്യ രഹാനെയും അങ്‌കൃഷ് രഘുവംശിയും (9) പുറത്തായതോടെ ടീം പ്രതിരേധത്തിലായി. പവർപ്ലേ പൂർത്തിയായപ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന നിലയിലായിരുന്നു ടീം.
വീണ്ടും തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമാകാൻ തുടങ്ങിയതോടെ കോൽക്കത്ത ഒന്നു പതറിയെങ്കിലും ചെറുത്തു നിന്ന് റിങ്കു സിങ് മാന‍്യമായ സ്കോറിലേക്ക് ടീമിനെ കൈ പിടിച്ച് ഉയർത്തി. അവസാന ഓവർ എറിയാനെത്തിയ ദിഗ്വേഷ് രഥിയെ 4 സിക്സറാണ് റിങ്കു അടിച്ചെടുത്തത്. റിങ്കു സിങ്ങിനെ പിന്തുണയ്ക്കാൻ മറുവശത്ത് ആരുമില്ലാതെ വന്നതോടെ 155 റൺസിൽ ഒതുങ്ങുകയായിരുന്നു കോൽക്കത്ത.