

മത്സരത്തിൽ നിന്ന്
ചെന്നൈ: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 204 റൺസ് വിജയലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് അടിച്ചെടുത്തു. 33 പന്തിൽ നിന്നും 6 സിക്സും 10 ബൗണ്ടറിയും അടക്കം 85 റൺസ് അടിച്ചെടുത്ത ജോഷ് ഇംഗ്ലിസാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറർ.
ഇംഗ്ലിസിനു പുറമെ മറ്റാർക്കും തിളങ്ങാൻ സാധിക്കാത്തത് തിരിച്ചടിയായി. പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലായിരുന്നു ലഖ്നൗ. മിച്ചൽ മാർഷിന്‍റെ (10) വിക്കറ്റാണ് ആദ‍്യം തന്നെ നഷ്ടമായത്. ഒന്നാം വിക്കറ്റിൽ ഇംഗ്ലിസിനൊപ്പം 77 റൺസ് പടുത്തുയർത്തിയ ശേഷമാണ് മാർഷ് മടങ്ങിയത്.
പിന്നാലെ എത്തിയ നിക്കൊളാസ് പുരാൻ ഒരു റൺസും ക‍്യാപ്റ്റൻ ഋഷഭ് പന്ത് 15 റൺസെടുത്ത് പുറത്തായി. മധ‍്യനിരയിൽ ബാറ്റിങ്ങിനിറങ്ങിയവർക്കും കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ടീമിന്‍റെ റൺസ് പ്രതീക്ഷിച്ച പോലെ ഉയർന്നില്ല.
അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് (25 പന്തിൽ 43 റൺസ്) നടത്തിയ മിന്നൽ പ്രകടനം ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. അക്ഷത് രഘുവംശി 18 പന്തിൽ 18 റൺസും എയ്ഡൻ മാർക്രം 6 റൺസും ഹിമ്മത്ത് സിങ് 12 പന്തിൽ 17 റൺസെടും നേടി പുറത്തായി. ചെന്നൈയ്ക്കു വേണ്ടി ജാമി ഓവർടൺ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അൻഷുൽ കാംബോജ് രണ്ടും നൂർ അഹമ്മദ് ഒരു വിക്കറ്റ് വീതം വീഴ്ത്തി.