എന്താണ് കഴിക്കുന്നത്? എല്ലാം കഴിക്കും; പ്രാക്റ്റീസ് ഉണ്ടോ? ഇല്ല; പിന്നെന്തു ചെയ്യും? കാർട്ടൂൺ കാണും!

രാജസ്ഥാൻ റോയൽസിന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ വെളിപ്പെടുത്തുന്നു
Vaibhav Suryavanshi’s unique prep: cartoons

മൈക്കൽ വോഗൻ | വൈഭവ് സൂര്യവംശി | അലിസ്റ്റർ കുക്ക്

Updated on

രാജസ്ഥാൻ റോയൽസിന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുമായി ഐപിഎൽ ടൂർണമെന്‍റിനിടെ നടത്തിയ സംഭാഷണത്തെക്കുറിച്ചുള്ള രസകരമായ വിവരണവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ. മുംബൈ ഇന്ത്യൻസിനെതിരേ ജയം അനിവാര്യമായ മത്സരത്തിനു തൊട്ടു മുൻപാണ് സൂര്യവംശിയെ കണ്ടതെന്ന് വോഗൻ.

''ആദ്യം യശസ്വി ജയ്സ്വാൾ വന്ന് സംസാരിച്ചിട്ടു പോയി. പിന്നെ ആ കുട്ടി (സൂര്യവംശി) വന്നു. അവനെ കണ്ടതിൽ ഞാൻ സന്തോഷം പ്രകടിപ്പിച്ചു. നീ എങ്ങനെയാണ് മത്സരങ്ങൾക്കു വേണ്ടി തയാറെടുക്കുന്നതെന്നു ചോദിച്ചു. കാർട്ടൂൺ കാണും എന്നായിരുന്നു മറുപടി. ഞാൻ ഞെട്ടിപ്പോയി. നിനക്ക് ട്രെയ്നിങ് ഇല്ലേ എന്നു ചോദിച്ചപ്പോൾ, ഇല്ല എന്നു മറുപടി. എന്താണ് നീ കഴിക്കുന്നതെന്നു ചോദിച്ചപ്പോൾ എല്ലാം കഴിക്കുമെന്നും അവൻ പറഞ്ഞു.''

ഇതിലൂടെ സൂര്യവംശി എന്ന പുതുതലമുറ ക്രിക്കറ്ററെയാണ് താൻ പരിചയപ്പെട്ടതെന്നും വോഗന്‍റെ വിശദീകരണം. കാർട്ടൂൺ കണ്ടും ഇഷ്ടമുള്ളതെല്ലാം കഴിച്ചും ഗ്രൗണ്ടിലിറങ്ങി യഥേഷ്ടം സിക്സറടിക്കുന്നവരാണ് പുതുതലമുറയിലെ ക്രിക്കറ്റർമാർ എന്നും അദ്ദേഹം പറയുന്നു.

ലോകത്തെ ഏറ്റവും വിനാശകാരികളായ ബാറ്റർമാരിൽ നിന്നു പോലും വൈഭവ് സൂര്യവംശിയെ വ്യത്യസ്തനാക്കുന്ന ഒരു ഘടകമുണ്ടെന്ന് മറ്റൊരു ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്ക് നിരീക്ഷിക്കുന്നു.

ബോൾ എറിയും മുൻപേ പല ബാറ്റർമാരും ഏതു ഷോട്ട് കളിക്കുമെന്ന് ആലോചിക്കാറുണ്ട് (പ്രീമെഡിറ്റേറ്റ്). അവർക്ക് സിക്സറടിക്കാൻ കഴിയുന്ന സ്ലോട്ടിലേക്ക് പന്ത് വരുന്നത് അവർ കാത്തുനിൽക്കും. ചിലർക്ക് ഇത്തരത്തിൽ ഒന്നല്ല രണ്ട് സ്ലോട്ടുണ്ടാവും. പക്ഷേ, വൈഭവ് സൂര്യവംശി മുൻകൂട്ടി തീരുമാനിക്കാതെ, 99 കിലോമീറ്റർ വേഗത്തിൽ വരുന്ന പന്തിനു വേണ്ടി കാത്തുനിന്ന്, അതിലാണ് സിക്സർ അടിക്കുന്നത്. ഏതു സ്ലോട്ടിൽ വന്നാലും അവനതു സാധിക്കുന്നുണ്ടെന്നും കുക്ക്.

logo
Metro Vaartha
www.metrovaartha.com