

ആർസിബിക്കെതിരേ അർധ സെഞ്ചുറി നേടിയ എസ്ആർഎച്ച് ബാറ്റർമാർ ഇഷാൻ കിഷനും അഭിഷേക് ശർമയും.
ഹൈദരാബാദ്: വന്നവരും നിന്നവരുമെല്ലാം ഗ്യാലറിയിൽ പന്തെത്തിക്കാൻ മത്സരിച്ചപ്പോൾ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ അടിച്ചുകൂട്ടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ്. ഐപിഎൽ പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനങ്ങൾക്കു വേണ്ടിയുള്ള മത്സരമാണ് പൊടിപൊടിക്കുന്നത്. 166 റൺസെടുത്താൽ തന്നെ ആർസിബിക്ക് രണ്ടാം സ്ഥാനം നേടാം, 178 റൺസെടുത്താൽ ഒന്നാം സ്ഥാനവും.
ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 16 പന്തിൽ 26 റൺസുമായി ട്രാവിസ് ഹെഡ് പുറത്താകുമ്പോൾ നാലോവറിൽ ടീം സ്കോർ 45 എത്തിയിരുന്നു.
അഭിഷേക് ശർമക്കൊപ്പം ഇഷാൻ കിഷൻ ചേർന്നതോടെ വീണ്ടും റണ്ണൊഴുകി. 22 പന്തിൽ 56 റൺസെടുത്ത അഭിഷേക് പുറത്തായപ്പോൾ ആശ്വസിച്ച ആർസിബി ആരാധകർക്കു മേൽ വെള്ളിടി പോലെ ഹെൻറിച്ച് ക്ലാസൻ ആഞ്ഞടിച്ചു. 24 പന്തിൽ 51 റൺസുമായി ദക്ഷിണാഫ്രിക്കൻ റൺ മെഷീൻ ഫുൾ ഫ്ളോയിൽ.
ക്ലാസൻ വീണിട്ടും സൺറൈസേഴ്സ് അടങ്ങിയില്ല. ആദ്യ പന്തിൽ സിക്സറുമായി തുടങ്ങിയ നിതീഷ് കുമാർ റെഡ്ഡി 12 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്നിങ്സിലെ അവസാന പന്തിൽ കിഷൻ പുറത്താകുമ്പോൾ 46 പന്തിൽ 79 റൺസും നേടിയിരുന്നു.
ടൂർണമെന്‍റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഭുവനേശ്വർ കുമാർ ഇത്തവണ നാലോവറിൽ 51 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. രസിക് സലാം രണ്ട് വിക്കറ്റ് നേടിയെങ്കിലും 52 റൺസ് വഴങ്ങി. സുയാഷ് ശർമക്കും കൃണാൽ പാണ്ഡ്യക്കും ഓരോ വിക്കറ്റ്.